മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. വൈകുന്നേരം ആറിനാണ് പരസ്യപ്രചാരണം അവസാനിക്കുന്നത്. വൈകുന്നരം കൊട്ടിക്കലാശം നടക്കും.
ഇടതുമുന്നണി സ്ഥാനാർഥി എം. സ്വരാജ് രാവിലെ എട്ട് മണി മുതൽ വഴിക്കടവിൽ നിന്ന് നിലമ്പൂർ വരെ റോഡ് ഷോ നടത്തും. യുഡിഎഫ് സ്ഥാനാർഥി ഉച്ചവരെ മണ്ഡലത്തിലെ പ്രധാനപ്പെട്ട വോട്ടർമാരെ നേരിട്ട് കാണും. ഉച്ചയ്ക്ക് 12 മണി മുതൽ വഴിക്കടവിൽ നിന്ന് നിലമ്പൂരിലേക്ക് ബൈക്ക് റാലിയിലും പങ്കെടുക്കും.
ബിജെപി സ്ഥാനാർഥി മോഹൻ ജോർജ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ആയിട്ട് വോട്ട് ചോദിക്കും. പി.വി. അൻവർ വ്യക്തിപരമായിട്ടുള്ള വോട്ട് ചോദിക്കലാണ് ഇന്ന് ആസൂത്രണം ചെയ്തിരിക്കുന്നത്. വൈകുന്നേരത്തോടെ നിലമ്പൂരിൽ കേന്ദ്രീകരിക്കുന്ന സ്ഥാനാർഥികൾ കൊട്ടിക്കലാശത്തിലും പങ്കെടുക്കും.
കഴിഞ്ഞദിവസം റോഡ് ഷോ നടത്തിയതിനാൽ പ്രത്യേകമായി കൊട്ടിക്കലാശം വേണ്ടന്നാണ് തൃണമൂൽ കോൺഗ്രസ് തീരുമാനം. അതേ സമയം സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ ഇന്ന് യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്റെ പ്രചാരണത്തിൽ പങ്കെടുക്കും. ആര്യാടന് ഷൗക്കത്ത് സാക്ഷര പദ്ധതികളിലെ പഠിതാക്കളുടെ സംഗമത്തിലാണ് കൽപ്പറ്റ നാരായണൻ പങ്കെടുക്കുന്നത്.
നേരത്തെ വൈശാഖന്റെ നേതൃത്വത്തിൽ ചില എഴുത്തുകാർ എം. സ്വരാജ് പ്രചാരണം നടത്തിയത് വിവാദമായിരുന്നു. കൊട്ടിക്കലാശം കണക്കിലെടുത്ത് മണ്ഡലത്തിൽ കൂടുതൽ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.