വാഷിംഗ്ടണ്‍: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയെ എവിടെയാണെന്ന് അറിയാമെന്നും ഉടൻ കീഴടങ്ങണമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അദ്ദേഹത്തെ തത്കാലം വധിക്കില്ലെന്നും നിരുപാധികം കീഴടങ്ങുന്നതാണ് ഇറാന് നല്ലതെന്നും ട്രംപ് പറഞ്ഞു.
ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെയാണ് ട്രംപിന്റെ പ്രതികരണം. യുദ്ധം ആരംഭിച്ചതിന് ശേഷം നേരിട്ടുള്ള ഒരു പ്രസ്താവന ആദ്യമായിട്ടാണ് ട്രംപ് നടത്തുന്നത്. അതേസമയം മധ്യേഷ്യയിൽ അമേരിക്ക കൂടുതൽ യുദ്ധവിമാനങ്ങൾ വിന്യസിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
ഇറാൻ - ഇസ്രയേൽ സംഘർഷം വ്യാപിക്കുന്ന സാഹചര്യത്തിലാണ് നീക്കം. എഫ് 16, എഫ് 22, എഫ് 35 യുദ്ധവിമാനങ്ങളാണ് യുഎസ് വിന്യസിക്കുന്നതെന്നാണ് സൂചന. എന്നാൽ ഇതേക്കുറിച്ച് പ്രതികരിക്കാൻ പെന്റഗൺ തയാറായില്ല.
വിമാനവാഹിനി കപ്പലുകളും ബാലിസ്റ്റിക് മിസൈലുകളെ തകർക്കാൻ ശേഷിയുള്ള യുദ്ധക്കപ്പലുകളും മേഖലയിൽ വിന്യസിക്കുമെന്നും സൂചനയുണ്ട്. ഇറാന്റെ ആകാശത്തിനുമേൽ തങ്ങള്‍ക്ക് പൂര്‍ണവും സമ്പൂര്‍ണവുമായ നിയന്ത്രണമുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.