മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. ആദ്യ മണിക്കൂറിൽ ബൂത്തുകളിൽ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പ്.
ആറിനുശേഷം ക്യൂവിൽ നിൽക്കുന്നവർക്ക് വോട്ട് ചെയ്യാൻ അവസരമൊരുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. നിലമ്പൂർ ആയിഷ മുക്കട്ട എൽപി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി. പി.വി.അൻവർ രാജിവച്ചതോടെയാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
7787 പുതിയ വോട്ടർമാർ ഉൾപ്പെടെ രണ്ട് ലക്ഷത്തി മുപ്പത്തി രണ്ടായിരം വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. 263 പോളിംഗ് ബൂത്തുകളാണ് മണ്ഡലത്തിൽ ആകെ ഒരുക്കിയിട്ടുള്ളത്. ഇതിൽ 14 പ്രശ്ന സാധ്യത ബൂത്തുകളാണ്. സുരക്ഷയ്ക്കായി 1,200 പോലീസ് ഉദ്യോഗസ്ഥരെയും കേന്ദ്രസേനയും വിന്യസിച്ചിട്ടുണ്ട്.
വനത്തിനുള്ളില്‍ ആദിവാസി മേഖലകള്‍ മാത്രം ഉള്‍പ്പെടുന്ന സ്ഥലത്ത് മൂന്ന് ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്. മാവോയിസ്റ്റ് സാന്നിധ്യമുള്ള സ്ഥലങ്ങളിൽ കേന്ദ്രസേന പ്രത്യേക നിരീക്ഷണം നടത്തുന്നുണ്ട്.
ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്), എം.സ്വരാജ് (എൽഡിഎഫ്), മോഹൻ ജോർജ് (എൻഡിഎ), സാദിഖ് നടുത്തൊടി(എസ്ഡിപിഐ), പി.വി.അൻവർ (സ്വതന്ത്രൻ) തുടങ്ങിയ പത്ത് സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.