ടെല്‍ അവീവ്: ഇസ്രയേൽ- ഇറാൻ സംഘർഷം രൂക്ഷമായി തുടരവേ ഏറ്റുമുട്ടലിന്റെ പുതിയ വിവരങ്ങൾ പുറത്ത്. ഇന്നു പുലർച്ചെ ഇറാൻ നടത്തിയ വ്യോമാക്രമണ പരമ്പരയെ വിജയകരമായി തകർത്തെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. പുലര്‍ച്ചെ മൂന്നോടെ ചാവുകടലിനു മുകളിലൂടെയെത്തിയ ഇറാന്റെ മൂന്ന് ഡ്രോണുകളും തകര്‍ത്തതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു.
കൂടാതെ, ഇറാന്റെ മിസൈല്‍ വിക്ഷേപണ പ്ലാറ്റ്ഫോം വ്യോമാക്രമണത്തിൽ തകർത്തെന്നും കമാന്‍ഡറെ കൊലപ്പെടുത്തിയെന്നും ഇസ്രയേല്‍ സൈന്യം പറഞ്ഞു.
അതേസമയം, ഇസ്രയേല്‍ നഗരമായ ബീര്‍ഷെബ ലക്ഷ്യമാക്കി ഇറാന് നടത്തിയ മിസൈല്‍ ആക്രമണത്തിൽ കെട്ടിടങ്ങൾക്കും വാഹനങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചു. ഗാവ് യാം നെഗെവ് അഡ്വാന്‍സ്ഡ് ടെക്നോളജീസ് പാര്‍ക്കിലെ മൈക്രോസോഫ്റ്റ് ഓഫീസിനും കേടുപാടുകള്‍ സംഭവിച്ചു.
ഇസ്രേലി സൈന്യത്തിന്റെ സി4ഐ ബ്രാഞ്ച് കാമ്പസിനോടു ചേര്‍ന്നാണ് ടെക് പാര്‍ക്ക് സ്ഥിതി ചെയ്യുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആക്രമണത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കേടുപാടുകളുണ്ടായതിനാല്‍ ഇസ്രയേലിലെ മധ്യ റെയില്‍വേ സ്റ്റേഷന് താത്കാലികമായി അടച്ചിട്ടതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
അതിനിടെ വടക്കന്‍ ഇറാനിലെ ഒരു വ്യാവസായിക മേഖലയ്ക്ക് സമീപം ഇസ്രയേല്‍ സ്ഫോടനം നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. പ്രദേശത്തുനിന്ന് ആളുകളോട് ഒഴിഞ്ഞുപോവാന്‍ നിര്‍ദേശം നല്‍കിയതിനു പിന്നാലെയായിരുന്നു ആക്രമണം.