ന്യൂഡൽഹി: ഇസ്രയേൽ-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇറാനിലുള്ള പൗരന്മാരെ ഒഴിപ്പിക്കുന്ന നടപടികളുമായി ഇന്ത്യ മുന്നോട്ട്. ഇന്ത്യൻ വിമാനങ്ങൾക്ക് മാത്രമായി ഇറാൻ അടച്ചിട്ട വ്യോമപാത തുറന്നു.
ഇന്ത്യൻ വിദ്യാർഥികളുമായി ഇറാനിൽനിന്നുള്ള ആദ്യ വിമാനം ഇന്ന് രാത്രി 11:00ന് ഡൽഹിയിലെത്തും. രണ്ടാമത്തെയും മൂന്നാമത്തെയും വിമാനങ്ങൾ യഥാക്രമം ശനിയാഴ്ച രാവിലെയും വൈകുന്നേരവുമാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
സംഘർഷബാധിത ഇറാനിയൻ നഗരങ്ങളിൽ കുടുങ്ങിക്കിടക്കുന്ന 1,000 ഇന്ത്യൻ വിദ്യാർഥികൾ സർക്കാരിന്റെ അടിയന്തര ഒഴിപ്പിക്കൽ പദ്ധതിയായ ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഡൽഹിയിലെത്തുമെന്നാണ് പതീക്ഷിക്കുന്നത്.
ഇസ്രയേലി, ഇറാനിയൻ സേനകൾ ആക്രമണങ്ങൾ തുടരുന്നതിനാൽ ഇറാൻ വ്യോമാതിർത്തി അടച്ചിട്ടിരിക്കുകയായിരുന്നു. വിദ്യാർഥികളെ ഒഴിപ്പിക്കുന്നതിനായി ഇന്ത്യയ്ക്ക് പ്രത്യേക ഇടനാഴി അനുവദിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഓപ്പറേഷൻ സിന്ധു ദൗത്യത്തിന്റെ ഭാഗമായി ഇറാനിൽനിന്ന് അർമേനിയൻ തലസ്ഥാനമായ യെരാവനിലേക്കു മാറ്റിയ വിദ്യാർഥികളെ ഡൽഹിയിലെത്തിച്ചിരുന്നു. വ്യോമപാതകൾ ഇറാൻ അടച്ച സാഹചര്യത്തിലായിരുന്നു ഇറാനുമായി അതിർത്തി പങ്കിടുന്ന മറ്റു രാജ്യങ്ങളിലേക്ക് ഇന്ത്യൻ പൗരന്മാരെ എത്തിച്ച് അവിടെനിന്ന് ഡൽഹിയിലേക്കു കൊണ്ടുവന്നത്.