തൃശൂർ: ഗവർണർ പങ്കെടുക്കുന്ന പരിപാടികളിൽ മാധ്യമങ്ങൾക്കു വിലക്കില്ലെന്നു രാജ്ഭവൻ. കാർഷിക സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ ദൃശ്യങ്ങൾ പകർത്തുന്നതിൽനിന്നു മാധ്യമങ്ങൾക്കു വിലക്കേർപ്പെടുത്തിയെന്ന വാർത്ത ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണു വിശദീകരണമെന്നും രാജ്ഭവൻ വ്യക്തമാക്കി.
പുഴയ്ക്കൽ ഹയാത്ത് റീജൻസിയിൽ നടക്കുന്ന ബിരുദദാന ചടങ്ങിലാണു ദൃശ്യങ്ങൾ പകർത്തുന്നതിനു മാധ്യമങ്ങൾക്കു വിലക്കേർപ്പെടുത്തിയത്. ഗവർണർ പങ്കെടുക്കുന്ന പരിപാടിക്ക് അരമണിക്കൂർമുന്പ് സദസിലെത്തണമെന്നും ദൃശ്യങ്ങൾ പകർത്തരുതെന്നുമായിരുന്നു സർവകലാശാലാ രജിസ്ട്രാർ ഡോ. എ. സക്കീർ ഹുസൈൻ പറഞ്ഞത്. ഗവർണറുടെ ഓഫീസിൽനിന്നുള്ള നിർദേശമനുസരിച്ചാണോ വിലക്കെന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയും നൽകിയില്ല.
ഗവർണർ വിലക്കേർപ്പെടുത്താതെ സർവകലാശാലയ്ക്ക് ഇത്തരം നിയന്ത്രണം ഏർപ്പെടുത്താൻ കഴിയുമോ എന്ന ചോദ്യത്തിന്, ഞങ്ങളുടെ തീരുമാനം ഇതാണെന്നായിരുന്നു മറുപടി. ഭാരതാംബ വിഷയത്തിൽ മന്ത്രി പി. പ്രസാദും ഗവർണറും തമ്മിലുണ്ടായ വിവാദത്തിനുശേഷം ആദ്യമായാണ് ഇരുവരും ഒരു വേദിയിലെത്തുന്നത്. മന്ത്രി കെ. രാജനും ചടങ്ങിൽ പങ്കെടുക്കും.