തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിലായി ആകെ 675 പേർ നിപ സമ്പർക്ക പട്ടികയിലുണ്ടെന്നു ആരോഗ്യവകുപ്പ്. 178 പേർ പാലക്കാട് നിപ റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ വ്യക്തിയുടെ സമ്പർക്കപ്പട്ടികയിൽ ഉള്ളവരാണ്. മലപ്പുറത്ത് 210 പേരും പാലക്കാട് 347, കോഴിക്കോട് 115, എറണാകുളത്ത് രണ്ട്, തൃശൂരിൽ ഒരാളുമാണ് സമ്പർക്കപ്പട്ടികയിലുള്ളത്.
മലപ്പുറത്ത് 13 പേർ ഐസിയുവിൽ ചികിത്സയിലുണ്ട്. ജില്ലയിൽ ഇതുവരെ 82 സാംപിളുകൾ നെഗറ്റീവായി. പാലക്കാട് 12 പേർ ഐസൊലേഷൻ ചികിത്സയിലാണ്. അഞ്ച് പേർ ആശുപത്രി വിട്ടു. സംസ്ഥാനത്ത് ആകെ 38 പേർ ഹൈ റിസ്കിലും 139 പേർ ഹൈ റിസ്ക് വിഭാഗത്തിൽ നിരീക്ഷണത്തിലുമുണ്ട്.
മന്ത്രി വീണ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, എൻഎച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ആരോഗ്യവകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസവകുപ്പ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർമാർ, ജില്ലാ കളക്ടർമാർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ, പോലീസ് ഉദ്യോഗസ്ഥർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.