തിരുവനന്തപുരം: കേരള സർവകലാശാലയിലെ പ്രതിസന്ധി പരിഹരിക്കാനുള്ള നീക്കവുമായി സർക്കാർ. പ്രശ്നപരിഹാരത്തിന് ആവശ്യമെങ്കിൽ ഗവർണറെ കാണുമെന്ന് മന്ത്രി ആർ.ബിന്ദു പറഞ്ഞു.
വിസി മോഹനൻ കുന്നുമ്മലുമായി താൻ നേരിട്ട് സംസാരിച്ചെന്നും അദ്ദേഹം സർവകലാശാലയിലേക്ക് തിരികെ വന്നത് ഈ ചർച്ചയുടെ അടിസ്ഥാനത്തിലെന്നും മന്ത്രി വ്യക്തമാക്കി. സ്ഥിരം വിസി നിയമനങ്ങളിൽ രണ്ടുദിവസത്തിനകം തീരുമാനം പറയും.
പ്രശ്നം പരിഹരിക്കുന്നതിന് ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുകയാണ്. വിഷയത്തിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടിട്ടില്ല. ആദ്യം ഞാൻ ശ്രമിച്ചു നോക്കട്ടെ. താൻ ഒരു അധ്യാപികയും ഒരു അമ്മയുമാണ്.
സർവകലാശാലകളിൽ അനിശ്ചിതത്വം ഉണ്ടാകാൻ പാടില്ലെന്നും വിദ്യാർഥികളെ ഗുണ്ടകളായി കാണാൻ തനിക്ക് സാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. വിസിമാരേ വിലക്കിയിട്ടില്ല. അവർ പൗരന്മാരാണ് അവരുടെ അവകാശങ്ങൾ അവർക്കുണ്ട്.
പക്ഷേ വളരെ സങ്കുചിതമായ ആശയപരിസരം സർവകലാശാലയിൽ സൃഷ്ടിക്കാൻ ശ്രമിച്ചാൽ അത് അംഗീകരിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.