ന്യൂഡൽഹി : വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിന് ബാഹ്യ സംഘടനകളുടെ ഇടപെടൽ ഗുണം ചെയ്യില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. നിമിഷ പ്രിയയുടെ മോചനത്തിനായി അവരുടെ കുടുംബം മാത്രമേ ശ്രമം നടത്താവൂ.
നല്ല ഉദ്ദേശ്യത്തോടെയാണെങ്കിൽ പോലും പുറത്തുനിന്നുള്ള ആരും ഇതിൽ ഇടപെടരുതെന്നും അറ്റോർണി ജനറൽ ആർ.വെങ്കിട്ടരമണി നിർദേശിച്ചു. കുടുംബത്തിന് ഇതിനകം തന്നെ പവർ ഓഫ് അറ്റോർണിയെ നിയമിച്ചിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
നിമിഷ പ്രിയയുടെ മോചനം പരിഗണിക്കണമെന്ന് യെമനിലെ പണ്ഡിതരോട് കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 16ന് നടപ്പിലാക്കാൻ തീരുമാനിച്ചിരുന്ന വധശിക്ഷ മാറ്റിവച്ചിരുന്നു.
ഇറാൻ പിന്തുണയുള്ള ഹൂത്തി സേനയുടെ നിയന്ത്രണത്തിലുള്ള യെമൻ തലസ്ഥാനമായ സനയിലെ ജയിലിലാണ് നിമിഷപ്രിയ ഇപ്പോൾ തടവിൽ കഴിയുന്നത്.