തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ മൃതദേഹം എകെജി പഠനഗവേഷണ കേന്ദ്രത്തിലെത്തിച്ചു. ആശുപത്രിയിൽ നിന്ന് പുറത്തെത്തിച്ച മൃതദേഹം മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബിയും ചേർന്ന് ഏറ്റുവാങ്ങി.
എസ്യുടി ആശുപത്രിയിൽ നിന്ന് പ്രത്യേകം സജ്ജീകരിച്ച ആംബുലൻസിൽ എകെജി സെന്ററിലെത്തിച്ച മൃതദേഹം ഇന്ന് രാത്രി ഇവിടെ പൊതുദർശനത്തിന് വെക്കും. പിന്നീട് മൃതദേഹം തിരുവനന്തപുരത്തെ വസതിയിലേക്ക് കൊണ്ടുപോകും.
പ്രിയനേതാവിനെ അവസാനമായി ഒരുനോക്ക് കാണാനായി ജനസാഗരമാണ് എകെജി പഠനകേന്ദ്രത്തിന് മുന്നിൽ ഒഴുകിയെത്തിയത്. "കണ്ണേ കരളേ വിഎസ്സേ, ഇല്ലാ ഇല്ലാ മരിക്കുന്നില്ല' തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കി അവർ തങ്ങളുടെ പ്രിയ നേതാവിന് യാത്രമൊഴിയേകുന്ന വൈകാരികരംഗങ്ങളാണ് എകെജി പഠനകേന്ദ്രത്തിന് മുന്നിൽ കാണാൻ കഴിയുന്നത്.
മൃതദേഹം ചൊവ്വാഴ്ച രാവിലെ എട്ടിന് ദർബാർ ഹാളിൽ പൊതുദർശനത്തിന് വെച്ചശേഷം ഉച്ചയോടെ ആലപ്പുഴയ്ക്ക് കൊണ്ടുപോകും. ബുധനാഴ്ച രാവിലെ ആലപ്പുഴയിലെ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദര്‍ശനത്തിന് ശേഷം ഉച്ചയ്ക്ക്ശേഷം വലിയ ചുടുകാട്ടില്‍ സംസ്കാരം നടത്താനാണ് തീരുമാനം.