ഭുവനേശ്വർ: ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിൽ കാലിൽ തൊട്ട് വന്ദിക്കാത്തതിന് വിദ്യാർഥികളെ ക്രൂരമായി മർദിച്ച അധ്യാപികയ്ക്ക് സസ്പെൻഷൻ. സുകാന്തി കാർ എന്ന അധ്യാപികയ്ക്കെതിരെയാണ് നടപടിയെടുത്തത്.
പ്രഭാത പ്രാർഥനയ്ക്ക് ശേഷം, തന്റെ കാലിൽ തൊട്ട് വന്ദിച്ചില്ലെന്ന കാരണത്താൽ ആറ്, ഏഴ്, എട്ട് ക്ലാസുകളിലെ 31 വിദ്യാർഥികളെയാണ് ഇവർ മുളവടി കൊണ്ട് അടിച്ചതെന്ന് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ ബിപ്ലബ് കർ പറഞ്ഞു.
സംഭവത്തെക്കുറിച്ച് അറിഞ്ഞയുടനെ കുട്ടികളുടെ മാതാപിതാക്കൾ സ്കൂളിലെത്തി അധ്യാപകയ്ക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പരിക്കേറ്റ വിദ്യാർഥികളെ ചികിത്സയ്ക്കായി ബെറ്റ്നോട്ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.