തിരുവനന്തപുരം: വിശ്വാസ സംരക്ഷണമെന്ന പേരില്‍ അയ്യപ്പസംഗമം സംഘടിപ്പിക്കുന്നത് സര്‍ക്കാരിന്റെ കാപട്യമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. ശബരിമല അയ്യപ്പനെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നത് പിണറായി സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും വേണുഗോപാൽ മുഖ്യമന്ത്രിക്ക് അയച്ച കത്തിലൂടെ ആവശ്യപ്പെട്ടു.
ശബരിമലയിലെ ആചാര ലംഘനത്തിന് നേതൃത്വം നല്കിയ മുഖ്യമന്ത്രി അയ്യപ്പസംഗമത്തിനു ചുക്കാന്‍ പിടിക്കുന്നതിലെ രാഷ്ട്രീയ ലക്ഷ്യങ്ങളും ആത്മാർഥതയില്ലായ്മയും കേരള ജനതയ്ക്ക് ബോധ്യപ്പെട്ടിരിക്കുകയാണ്. കേരള സമൂഹം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ പമ്പയിലേക്ക് കാലുകുത്താന്‍ മുഖ്യമന്ത്രിക്ക് കഴിയില്ലെന്നും പശ്ചാത്താപഭാരം കൊണ്ട് വിയര്‍ത്തു പോകുമെന്നും വേണുഗോപാല്‍ പറഞ്ഞു.
യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് വിശ്വാസി സമൂഹവുമായി ചര്‍ച്ച നടത്താതെ കോടതി വിധി നടപ്പാക്കാനായി സംസ്ഥാനത്ത് കലാപ അന്തരീക്ഷം സൃഷ്ടിച്ചത് വിശ്വാസികളുടെ മനസ്സില്‍ മുറിവേല്‍പ്പിച്ചിട്ടുണ്ട്. അതിന് കാരണഭൂതനായ ആളുതന്നെ ഇന്ന് ആചാര സംരക്ഷണത്തിനെന്ന പേരില്‍ അയ്യപ്പ സംഗമം നടത്തുന്നത് വിരോധാഭാസമാണെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളെ വിഡ്ഢികളാക്കി ഇത്തരമൊരു പ്രഹസനം നടത്തുന്നത് ലജ്ജാകരമാണ്. ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളില്‍ കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടയില്‍ ഒരു തരത്തിലുള്ള വികസനവുമുണ്ടായിട്ടില്ല. കുടിവെള്ളം,പമ്പാ ശുചീകരണം, ഭക്തജനത്തിരക്ക് നിയന്ത്രണം,ഗതാഗത സംവിധാനം എന്നിവ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം തുടരുകയാണെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി.
ഭക്തര്‍ ഭഗവാന് സമര്‍പ്പിക്കുന്ന സ്വര്‍ണം പോലും സംരക്ഷിക്കാന്‍ കഴിയാത്ത ഈ സര്‍ക്കാരിന് എങ്ങനെയാണ് ഭക്തരുടെ വിശ്വാസം നേടിയെടുക്കാനാവുകയെന്നും വേണുഗോപാൽ ചൊദിച്ചു.
വൈരുദ്ധ്യാത്മക ഭൗതികവാദത്തില്‍ നിന്നുമുള്ള സിപിഎമ്മിന്റെ വ്യതിചലിക്കുന്നതിന്റെ
സൂചനയാണോ ഈ അയ്യപ്പ സംഗമമെന്ന് ചോദിച്ച വേണുഗോപാല്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഈ നിലപാട് മാറ്റുമോയെന്നും ചോദിച്ചു.
യുവതീ പ്രവേശന സമയത്ത് പ്രതിഷേധിച്ച ശബരിമല തന്ത്രിയെ അധിക്ഷേപിച്ച മുഖ്യമന്ത്രി ഇപ്പോഴെങ്കിലും മാപ്പുപറയാന്‍ തയ്യാറാകണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു.