കാലിക്കട്ട് കാസ് ലാബ് പദ്ധതിയുടെ പേരിലെ ക്രമക്കേട് : പരിശോധിച്ച് നടപടിയെടുക്കാൻ സിൻഡിക്കറ്റ് തീരുമാനം
തേഞ്ഞിപ്പലം: കാലിക്കട്ട് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. എം. അബ്ദുൾ സലാമിന്റെ ഭരണകാലത്ത് കാസ് ലാബ് പദ്ധതിയിൽ ഉൾപ്പെടുത്തി ഗേറ്റ് നിർമിക്കാൻ ലക്ഷങ്ങൾ വെറുതെ തുലച്ചെന്ന ആരോപണത്തെ തുടർന്നു വിഷയം വിശദമായി പഠിച്ചു നടപടിയെടുക്കാൻ സിൻഡിക്കറ്റ് യോഗത്തിൽ തീരുമാനം.
പദ്ധതിയുടെ പേരിൽ ഗേറ്റോ മറ്റു സംവിധാനങ്ങളോ ഒന്നും സ്ഥാപിക്കാതെ ലക്ഷങ്ങൾ തട്ടിയെന്നാണ് ആരോപണം. നടപ്പാക്കാത്ത പദ്ധതിയുടെ പേരിൽ വൻ തുക യൂണിവേഴ്സിറ്റി ഖജനാവിൽ നിന്നു ചെലവഴിച്ചതായി കണ്ടെത്തിയ സാഹചര്യത്തിലാണ് അന്വേഷണത്തിനായി സിൻഡിക്കറ്റംഗം ഒ. അബ്ദുൾഅലി കണ്‍വീനറായി ഉപസമിതിയെ നിയോഗിച്ചത്. ലേഡീസ് ഹോസ്റ്റൽ നിർമാണത്തിൽ അപാകം കണ്ടെത്തിയതിനെ തുടർന്നു കുറ്റക്കാർക്കെതിരെ നടപടിയെടുക്കുന്നതിനാവശ്യമായ വിശദ പരിശോധനയ്ക്കും സിൻഡിക്കറ്റ് തീരുമാനിച്ചു. ഇതിനും സിൻഡിക്കറ്റ് ഉപസമിതിയെ ചുമതലപ്പെടുത്തി. യൂണിവേഴ്സിറ്റി എംപ്ലോയീസ് ഫോറം നേതാക്കളായ ടി.ജെ മാർട്ടിൻ, കെ. സുരേഷ്കുമാർ എന്നിവർക്കെതിരെ നടപടിയെടുക്കുന്നതിനു തടസമായ ഹൈക്കോടതി വിധിക്കെതിരെ കോടതിയെ സമീപിക്കാനും തീരുമാനമായി.
യൂണിവേഴ്സിറ്റി കായിക പഠനവിഭാഗം ഡയറക്ടറായിരുന്ന ഡോ. വി.പി. സക്കീർ ഹുസൈനെ പദവിയിൽ നിന്നു മാറ്റി. കായിക വിഭാഗത്തിലെ പ്രശ്നങ്ങൾ പഠിക്കാൻ ഉപസമിതിയെയും നിയോഗിച്ചു. മുൻ വിസിയുടെ കാലത്താണ് സക്കീർ ഹുസൈനെ കായിക വിഭാഗം മേധാവിയാക്കിയത്. മറ്റു നിർമാണ പ്രവൃത്തിയും ഇക്കാലയളവിലാണ് നടന്നത്.