കാലിക്കട്ട് ബിഎഡ്: 11 കേന്ദ്രങ്ങൾക്ക് എൻസിടിഇ അംഗീകാരമില്ലെന്ന് വിവരാവകാശരേഖ
മാനന്തവാടി: കാലിക്കറ്റ് സർവകലാശാല നേരിട്ടുനടത്തുന്ന 11 സ്വാശ്രയ കേന്ദ്രങ്ങളിലെ ബിഎഡ് കോഴ്സിനു നാഷണൽ കൗണ്സിൽ ഫോർ ടീച്ചർ എഡ്യുക്കേഷന്റെ(എൻസിടിഇ) അംഗീകാരമില്ല. തൃശൂർ, കണിയാന്പറ്റ, മലപ്പുറം, മഞ്ചേരി, കൊടുവായൂർ, വലപ്പാട്, നാട്ടിക, ചക്കിട്ടപാറ, വടകര, കോഴിക്കോട്, സുൽത്താൻ ബത്തേരി ബിഎഡ് സെന്ററുകൾക്കാണ് അംഗീകാരം ഇല്ലാത്തത്. ഇതിൽ ചക്കിട്ടപാറ, വടകര, കോഴിക്കോട് കേന്ദ്രങ്ങൾ 2009 മുതലും മറ്റുള്ളവ 2015 മുതലും അംഗീകാരമില്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് തൃശൂർ ചാവക്കാട് മണത്തല ആലുങ്ങായി എ.എസ്. തിലകന് അടുത്തിടെ ലഭിച്ച വിവരാവകാശ രേഖയിൽ പറയുന്നു. വിവരാവകാശ പ്രവർത്തകനാണ് തിലകൻ.
1993ലെ കേന്ദ്ര നിയമം അനുസരിച്ച് നിലവിൽവന്നതാണ് എൻസിടിഇ. അധ്യാപക വിദ്യാഭ്യാസ കോഴ്സുകൾക്ക് രാജ്യവ്യാപകമായി ഈ ഏജൻസിയുടെ അംഗീകാരം അനിവാര്യമാണ്.
11 ബിഎഡ് സെന്ററുകളും മറ്റു സ്വാശ്രയ അധ്യാപക വിദ്യാഭ്യാസ സ്ഥാപനങ്ങളും നോക്കിനടത്തുന്നതിനു കാലിക്കട്ട് സർവകലാശാല ഡയറക്ടറേറ്റ് രൂപീകരിച്ചിട്ടുണ്ട്. ഇതിന്റെ ചുമതല വടകര സെന്ററിന്റെ പ്രിൻസിപ്പൽ പദവിയിലുള്ള പ്രഫസർക്കാണ്. മുഴുവൻ സെന്ററുകൾക്കും എൻസിടിഇ അംഗീകാരം ലഭ്യമാക്കുന്നതിനുള്ള ഉത്തരവാദിത്തം ഇദ്ദേഹത്തെയാണ് ഏൽപ്പിച്ചത്. നിരവധി തവണ ഇദ്ദേഹം എൻസിടിഇയുടെ ഡൽഹി, ബംഗളൂരു ആസ്ഥാനങ്ങളിലേക്ക് വിമാനയാത്ര നടത്തിയെങ്കിലും സെന്ററുകളുടെ അംഗീകാരം നേടിയെടുക്കാനായില്ല.
വേണ്ടത്ര ഭൗതിക സാഹചര്യങ്ങളും അധ്യാപകരിൽ ചിലർക്ക് മതിയായ യോഗ്യതകളും ഇല്ലാത്തതാണ് 11 സെന്ററുകൾക്കും എൻസിടിഇ അംഗീകാരം ലഭിക്കുന്നതിനു തടസമെന്നാണ് സൂചന.
നിലവിലെ ഡയറക്ടർ 11 സെന്ററുകളിലെയും 2017ലെ ബിഎഡ് കോഴ്സ് പ്രവേശനത്തിനു അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. എൻസിടിഇയുടെ താത്കാലിക അംഗീകാരം ഉണ്ടെന്ന് സർവകലാശാല വൈസ് ചാൻസലർ, രജിസ്ട്രാർ, സിൻഡിക്കറ്റ് അംഗങ്ങൾ എന്നിവരേയും പൊതുജനത്തെയും തെറ്റിദ്ധരിപ്പിച്ചാണ് അപേക്ഷ ക്ഷണിച്ചതെന്ന് ആക്ഷേപമുണ്ട്. എൻസിടിഇ ഒരു കോഴ്സിനും താ്ത്കാലിക അംഗീകാരം നൽകാറില്ലെന്നാണ് വിദ്യാഭ്യാസ രംഗത്തുള്ളവർ പറയുന്നത്. അംഗീകാരം ഇല്ലെന്ന അറിവ് ഇതിനകം കോഴ്സ് പൂർത്തിയാക്കിയ നൂറുകണക്കിനാളുകളെ ആശങ്കയിലാക്കിയിരിക്കയാണ്.