ആയിരം ഫലവൃക്ഷങ്ങളും ഔഷധ സസ്യങ്ങളും പദ്ധതിക്ക് സർവകലാശാലയിൽ തുടക്കം
കോഴിക്കോട്: ആയിരം ഫലവൃക്ഷങ്ങളും ഔഷധ സസ്യങ്ങളും നട്ടുപിടിപ്പിക്കുന്ന സംസ്ഥാന സാമൂഹ്യ വനവത്കരണ വകുപ്പിന്റെ പദ്ധതിക്ക് കാലിക്കട്ട് സർവകലാശാലാ കാന്പസിൽ തുടക്കമായി.
ഔഷധ സസ്യമായ ലക്ഷ്മിതരു നട്ട് വൈസ് ചാൻസലർ ഡോ.കെ. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. സർവകലാശാലയുടെ സുവർണ ജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായാണ് മലപ്പുറം സാമൂഹ്യ വനവത്കരണ ഡിവിഷന്റെ സഹകരണത്തോടെ പരിപാടി നടപ്പാക്കുന്നത്. നെല്ലി, ഉറുമാന്പഴം, സീതപഴം, ഞാവൽ, പുളി, പേര, ഉങ്ങ്, നീർമരുത് തുടങ്ങിയ വൃക്ഷതൈകളാണ് നടുന്നത്.
സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ നിലന്പൂരിലെ നഴ്സറിയിൽ വളർത്തിയ രണ്ട് വർഷം പ്രായമായ ആയിരം തൈകളാണ് നടുന്നത്. ചെടിക്ക് ചുറ്റും ട്രീ ഗാർഡും സാമൂഹ്യ വനവത്കരണ വകുപ്പ് ലഭ്യമാക്കും. കാന്പസുകളിലെ സോഷ്യൽ സയൻസ് പഠനവിഭാഗങ്ങളിലെ കെട്ടിടത്തിന്റെ പരിസരത്താണ് തൈകൾ നടാനാരംഭിച്ചിട്ടുള്ളത്. കാന്പസുകളിലെ ചില പ്ലോട്ടുകളിൽ നേരത്തെ വളർത്തിയ അക്കേഷ്യ മരങ്ങൾ മുറിച്ചുനീക്കാൻ നടപടിയെടുക്കുമെന്ന് വൈസ് ചാൻസലർ അറിയിച്ചു.
ഡോ.പി. മോഹൻ, രജിസ്ട്രാർ ഡോ.ടി.എ. അബ്ദുൽ മജീദ്, റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.ടി. അബ്ദുൽ സമദ്, സുവർണ ജൂബിലി ഗ്രീൻ കാന്പസ് കാന്പയിൻ കണ്‍വീനർ ഡോ. ജോണ്‍ ഇ. തോപ്പിൽ, ലൈഫ്സയൻസ് പഠനവകുപ്പിലെ ഡോ.ഇ. ശ്രീകുമാരൻ, ബോട്ടണി പഠനവകുപ്പിലെ ഡോ.സി.സി. ഹരിലാൽ, ഡോ.എ.കെ. പ്രദീപ്, യൂണിവേഴ്സിറ്റി എൻജിനിയർ കെ.കെ. അബ്ദുൽ നാസിർ തുടങ്ങിയവർ പങ്കെടുത്തു.