കാലിക്കട്ടിന് കീഴിലെ കോളജുകൾക്കും കോഴ്സുകൾക്കും സ്ഥിരം അംഗീകാരത്തിന് സ്റ്റാറ്റ്യൂട്ട് ഭേദഗതി വരുന്നു
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലയ്ക്ക് കീഴിൽ അഞ്ചു ജില്ലകളിലും ലക്ഷദ്വീപിലുമായി പ്രവർത്തിക്കുന്ന കോളജുകൾക്കും കോഴ്സുകൾക്കും സ്ഥിരാംഗീകാരം നൽകുന്ന വിധത്തിലുള്ള സ്റ്റാറ്റ്യൂട്ട് ഭേദഗതിക്ക് സിൻഡിക്കറ്റിന്റെ അംഗീകാരം. സർവകലാശാല സ്റ്റാറ്റ്യൂട്ടിലെ 23ാം ചാപ്റ്ററിലാണ് സന്പൂർണ ഭേദഗതി വരുത്തിയത്.
ആറു തവണ സിൻഡിക്കറ്റ് ഉപസമിതിയും അഞ്ച് തവണ സിൻഡിക്കറ്റും സെനറ്റ് സിൻഡിക്കറ്റ് അംഗങ്ങളും ചർച്ച ചെയ്താണ് 23ാം ചാപ്റ്ററിൽ അഫിലിയേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി കണ്‍വീനർ ചെയർമാൻ ഡോ.പി.എം.സലാഹുദ്ദീന്റെ നേതൃത്വത്തിലുള്ള ഉപസമിതി സന്പൂർണ ഭേദഗതി നടപ്പാക്കിയത്. ഇതനുസരിച്ച് അഞ്ച് വർഷം പൂർത്തിയാക്കിയ കോഴ്സുകൾക്ക് സർവകലാശാല സ്ഥിര അംഗീകാരം നൽകും. സിൻഡിക്കറ്റ് ഉപസമിതി പരിശോധന നടത്തിയ ശേഷമായിരിക്കുമിത്. എന്നാൽ അഞ്ചു വർഷം തുടർന്ന കോഴ്സുകൾ നടത്തുന്നിടത്ത് കോളജ് തുടങ്ങാൻ സർവകലാശാല അനുശാസിക്കുന്ന സൗകര്യങ്ങൾ ഉണ്ടായിരിക്കണമെന്നത് നിർബന്ധമാണ്. 75 ശതമാനം അധ്യാപകർ സ്ഥിര നിയമിതരായിരിക്കണമെന്നതാണ് മറ്റൊരു നിബന്ധന. അഞ്ചു വർഷം തികയുന്പോൾ അംഗീകാരം പുതുക്കുകയും വേണം.
സർവകലാശാല നിലവിൽ കോഴ്സുകൾക്ക് മാത്രമാണ് അംഗീകാരം നൽകുന്നത്. ഭേദഗതി നടപ്പായാൽ കോളജുകൾക്കും വൈസ് ചാൻസലർ ഒപ്പിട്ട പ്രത്യേകഅംഗീകാര സർട്ടിഫിക്കറ്റ് അനുവദിക്കും. ഇതോടെ യുജിസിയുടെ സാന്പത്തിക സഹായം അംഗീകൃത കോളജുകൾക്കും ലഭ്യമാകും. എന്നാൽ അണ് എയ്ഡഡ് കോളജുകൾക്ക് ഭേദഗതി ബാധകമാകില്ല. സിൻഡിക്കറ്റിലെ ഇടത് അംഗങ്ങളുടെ എതിർപ്പിനെ തുടർന്നാണ് അണ് എയ്ഡഡ് കോളജുകളെ ഒഴിവാക്കിയത്. ഭേദഗതി നടപ്പാക്കുന്നതോടെ ഒരു കോഴ്സിന് മാത്രം അംഗീകാരം ലഭിക്കണമെങ്കിൽ 10 ലക്ഷം രൂപയുടെ സാന്പത്തിക ശേഷിയുണ്ടെന്ന് മാനേജ്മെന്റ് സർവകലാശാലയെ ഗാരണ്ടി എന്ന നിലയിൽ രേഖാമൂലം ബോധ്യപ്പെടുത്തേണ്ടിയും വരും. കോളജ് കൗണ്‍സിലിലേക്ക് അനധ്യാപക പ്രതിനിധിയായി ഓഫീസ് സൂപ്രണ്ടിനെ ഉൾപ്പെടുത്തുന്നതാണ് മറ്റൊരു ദേഭഗതി. സർവകലാശാലയുടെ മുൻകൂർ അനുമതിയോടെ മാനേജ്മെന്റുകൾക്ക് കോളജുകളുടെ ഉടമസ്ഥാവകാശം കൈമാറാനും ഭേദഗതിയുണ്ട്. 2009 ലെയും 2012 ലെയും യുജിസി അഫിലിയേഷൻ ഗൈഡ്ലൈൻ ഉൾക്കൊള്ളിച്ചുള്ളതാണ് ഭേദഗതി. സർക്കാർ രജിസ്ട്രേഡ് സൊസൈറ്റി, ട്രസ്റ്റ് എന്നിവയ്ക്ക് മാത്രമേ കോളജുകൾ തുടങ്ങാനാകൂ. പുതിയ കോളജോ കോഴ്സോ തുടങ്ങുന്നതിന് സർക്കാർ എൻഒസിയും ഭരണാനുമതിയും നിർബന്ധമാകും. ഡിഗ്രി കോഴ്സുകൾ തുടങ്ങി രണ്ട് വർഷം കഴിഞ്ഞ് മാത്രമേ പിജി കോഴ്സുകൾ അനുവദിക്കൂ. ഇതൊക്കെയാണ് ഭേദഗതിയിലൂടെ സംഭവിക്കാൻ പോകുന്ന പ്രധാന മാറ്റങ്ങൾ.
സിൻഡിക്കറ്റ് അംഗീകാരം നൽകിയ ദേഭഗതി സർക്കാറിന്റെ മുൻകൂർ അനുമതിയോടെ സെനറ്റിൽ അവതരിപ്പിച്ച് അംഗീകാരം നേടേണ്ടതുണ്ട്. അതിനായി സർക്കാരിലേക്ക് സമർപ്പിച്ചിരിക്കുകയാണ്. ഇതാദ്യമായാണ് കാലിക്കട്ട് സർവകലാശാലയിൽ സന്പൂർണ സ്റ്റാറ്റ്യൂട്ട് ഭേദഗതി നടപ്പാക്കുന്നത്.