ബിഎസ്സി പാർട്ട് 3 പരീക്ഷ മാറ്റിവച്ചു
17 മുതൽ നടത്താനിരുന്ന റഗുലർ, പ്രൈവറ്റ്, വിദൂരവിദ്യാഭ്യാസം ബിഎസ്സി പാർട് 3 (സബ്സിഡയറീസ്) ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീടറിയിക്കും.
ബി കോം അഡീഷണൽ സ്പെഷലൈസേഷൻ
വിദൂരവിദ്യാഭ്യാസം അഞ്ചാം സെമസ്റ്റർ നവംബർ 2017 ബികോം പരീക്ഷയ്ക്ക് അഡീഷണൽ സ്പെഷലൈസേഷൻ (ഫിനാൻസ്, കോഓപ്പറേഷൻ, ബാങ്കിംഗ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ എന്നിവയിൽ ഏതെങ്കിലും ഒരെണ്ണം) പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്ക് 10 വരെ ലഭ്യമായിരിക്കും. റജിസ്റ്റർ നന്പർ സർവകലാശാലാ വെബ്സൈറ്റിൽ പ്രൈവറ്റ് രജിസ്ട്രേഷൻ നോട്ടിഫിക്കേഷൻസ് എന്ന ടാബിൽ ലഭ്യമാണ്.
അദാലത്ത് തിയതി മാറ്റി
ഡയറക്ടറേറ്റ് ഓഫ് അഡ്മിഷൻസ്, ഡിഗ്രി പ്രവേശനവുമായി ബന്ധപ്പെട്ട് ഒന്‍പത്, 10, 16 തിയതികളിൽ നടത്താനിരുന്ന അദാലത്ത് 23, 24, 25 തിയതികളിലേക്കു മാറ്റി.
പരീക്ഷ
റഗുലർ, പ്രൈവറ്റ്, വിദൂരവിദ്യാഭ്യാസം അവസാന വർഷ ബി എസ്സി പാർട്ട് 3 (മെയിൻ) ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷ നവംബർ ആറിന് ആരംഭിക്കും. കാലിക്കട്ട് സർവ്വകലാശാല റഗുലർ, പ്രൈവറ്റ്, വിദൂരവിദ്യാഭ്യാസം അവസാനവർഷ ബിഎ, ബിഎ അഫ്സൽ ഉൽ ഉലമ പാർട്ട് 3 (മെയിനും സബ്സിഡയറീസും) ഇംപ്രൂവ്മെന്റ് സപ്ലിമെന്ററി പരീക്ഷ 17 ന് ആരംഭിക്കും.
വൈവാവോസി
പഠനവകുപ്പിലെ നാലാം സെമസ്റ്റർ എംഎ പൊളിറ്റിക്കൽ സയൻസ് സിസിഎസ്എസ് വൈവാവോസി പത്തിന് രാവിലെ 9.30ന് നടക്കും.
കാലിക്കട്ട് സർവകലാശാലയിൽ നോമിനേറ്റഡ് സിൻഡിക്കറ്റിനുള്ള നീക്കത്തിന് തടയിടാൻ യുഡിഎഫ്
തേഞ്ഞിപ്പലം: കാലിക്കട്ട് സര്‍വകലാശാലയിലെ സിൻഡിക്കറ്റിന്റെ കാലാവധി അവസാനിച്ചതോടെ പുതിയ സിൻഡിക്കറ്റിനെ നോമിനേറ്റ് ചെയ്യാൻ എൽഡിഎഫ് നീക്കം.
അതേസമയം, തെരഞ്ഞെടുക്കപ്പെട്ട സിൻഡിക്കറ്റിനെ പിരിച്ചുവിടാനുള്ള നീക്കത്തിനെതിരേ യുഡിഎഫ് അംഗങ്ങൾ സർവകലാശാല ചാൻസലർ കൂടിയായ ഗവർണർക്ക് നിവേദനം നൽകി.
നോമിനേറ്റഡ് സിന്‍ഡിക്കറ്റിലേക്കു മൂന്നു പ്രതിനിധികളെയെങ്കിലും ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടു ബിജെപി നേതൃത്വവും ഗവര്‍ണറെ സമീപിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം 29നാണ് സിന്‍ഡിക്കറ്റിന്റെ കാലാവധി അവസാനിച്ചത്. ഇതുസംബന്ധിച്ച് കഴിഞ്ഞ മാസം 25ന് തന്നെ വിജ്ഞാപനമിറങ്ങിയിരുന്നു. പുതിയ സിൻഡിക്കറ്റിനെ തെരഞ്ഞെടുക്കുന്നതുവരെ നിലവിലുള്ള തെരഞ്ഞെടുക്കപ്പെട്ട സിൻഡിക്കറ്റിന് തുടരാമെന്ന കീഴ്വഴക്കം ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് ഗവർണറെ സമീപിച്ചത്.
ജീവനക്കാരുടെ പ്രതിനിധിയായി സിന്ഡിക്കറ്റിലെത്തിയ കെ. വിശ്വനാഥ് സര്‍വീസില്‍ നിന്നു വിരമിച്ചതിനാല്‍ അദ്ദേഹത്തിനു ഇനി യോഗങ്ങളില്‍ പങ്കെടുക്കാനാകില്ല. ഇതോടെ സിന്‍ഡിക്കറ്റിലെ എൽഡിഎഫിന്റെ അംഗബലം ഏഴാകും. യുഡിഎഫിന് എട്ട് അംഗങ്ങളുണ്ട്. അജൻഡകളിൽ ഭൂരിപക്ഷത്തിന്റെ താത്പര്യമനുസരിച്ച് തീരുമാനങ്ങളെടുക്കുന്നത് തടയാനാണ് നോമിനേറ്റഡ് സിൻഡിക്കറ്റ് കൊണ്ടുവരാൻ എൽഡിഎഫ് ശ്രമം തുടങ്ങിയത്.
സിന്‍ഡിക്കറ്റിനെ പിരിച്ചുവിട്ടാല്‍ ഹൈക്കോടതിയെ സമീപിക്കാനാണ് യുഡിഎഫ് അംഗങ്ങളുടെ തീരുമാനം.