സർവകലാശാലക്ക് കീഴിലെ അഫിലിയേറ്റഡ് കോളജുകളും പഠനവകുപ്പുകളും (യൂണിവേഴ്സിറ്റി സെന്ററുകൾ ഒഴികെ) വേനൽ അവധിക്ക് ഏപ്രിൽ ഒന്ന് മുതൽ മേയ് 31 വരെ അടച്ച് ജൂണ്‍ ഒന്നിന് തുറക്കും.
ബിഎംഎംസി: എൻഎസ്എസ് ഗ്രേസ് മാർക്ക്
മാർച്ചിലെ അവസാന സെമസ്റ്റർ ബിഎംഎംസി (സിയുസിബിസിഎസ്എസ്) വിദ്യാർഥികളിൽ എൻഎസ്എസ് ഗ്രേസ് മാർക്കിന് അർഹതയുള്ളവർ മാർക്കുകൾ ചേർക്കുന്നതിന് അപേക്ഷ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ സഹിതം 31നകം പരീക്ഷാഭവൻ ഇപിആർ വിഭാഗത്തിൽ സമർപ്പിക്കണം. ഫോം വെബ്സൈറ്റിൽ.
പരീക്ഷാഫലം
വിദൂരവിദ്യാഭ്യാസം നാലാം സെമസ്റ്റർ ബിഎസ് സി കൗണ്‍സലിംഗ് സൈക്കോളജി (സിയുസിബിസിഎസ്എസ്) ഏപ്രിൽ 2017, ബിഎസ് സി മാത്തമാറ്റിക്സ് പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 31 വരെ അപേക്ഷിക്കാം. പ്രിന്റൗട്ട്, ചലാൻ സഹിതം ഏപ്രിൽ മൂന്നിനകം ലഭിക്കണം.
2017 ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ് സി ബോട്ടണി (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ഏപ്രിൽ നാല് വരെ അപേക്ഷിക്കാം.
2017 ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ് സി അപ്ലൈഡ് കെമിസ്ട്രി (സിസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ.
പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റർ എംഎ/ എംഎസ് സി/ എംകോം/ എംഎസ്ഡബ്ല്യൂ/ എംസിജെ/ എംടിടിഎം/എംബിഇ/ എംടിഎച്ച്എം (സിയുസിഎസ്എസ്) റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് പിഴകൂടാതെ ഏപ്രിൽ ആറ് വരെയും 150 രൂപ പിഴയോടെ ഏപ്രിൽ 12 വരെയും അപേക്ഷിക്കാം. പരീക്ഷ ജൂണ്‍ 13ന് ആരംഭിക്കും.
എട്ടാം സെമസ്റ്റർ ബിടെക്/പാർട്ട്ടൈം ബിടെക് (2009 സ്കീം, 2010 മുതൽ 2013 വരെ പ്രവേശനം) സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ 31 വരെയും 150 രൂപ പിഴയോടെ ഏപ്രിൽ നാല് വരെയും അപേക്ഷിക്കാം.
പരീക്ഷ
എട്ടാം സെമസ്റ്റർ ബിടെക്/പാർട്ട്ടൈം ബിടെക് (2014, 2009 സ്കീം2010 മുതൽ 2013 വരെ പ്രവേശനം) റഗുലർ/ സപ്ലിമെന്ററി പരീക്ഷ ഏപ്രിൽ 27ന് ആരംഭിക്കും.
പ്രൈവറ്റ് രജിസ്ട്രേഷൻ ബിഎംഎംസി രണ്ടാം സെമസ്റ്റർ (2016 പ്രവേശനം, സിയുസിബിസിഎസ്എസ്) റഗുലർ പരീക്ഷ ഏപ്രിൽ 13ന് ആരംഭിക്കും.
ബിവോക് പ്രാക്ടിക്കൽ
ബി വോക് ഓട്ടോമൊബൈൽ രണ്ട്, മൂന്ന്, നാല് സെമസ്റ്റർ പ്രാക്ടിക്കൽ പരീക്ഷ 27ന് ആരംഭിക്കും.
എക്സാമിനേഴ്സ് മീറ്റിംഗ്
ആറാം സെമസ്റ്റർ ബിഎസ് സി ഫിസിക്സ് പ്രാക്ടിക്കൽ പരീക്ഷയുടെ എക്സാമിനേഴ്സ് മീറ്റിംഗിന് പാലക്കാട് ജില്ലയിലെ കോളജുകളിലെ അധ്യാപകർ 27ന് രാവിലെ 10.30ന് ഒറ്റപ്പാലം എൻഎസ് എസ് കോളജിൽ ഹാജരാകണം.
കേരളത്തിലെ സ്ത്രീകൾക്ക് സ്വന്തം ശരീരത്തിന് മേൽ പൂർണസ്വാതന്ത്ര്യം ലഭിക്കുന്നില്ല: പാർവതി
തേഞ്ഞിപ്പലം: സമൂഹം ഏറെ പുരോഗമിച്ചിട്ടും കേരളത്തിലെ സ്ത്രീകൾക്ക് സ്വന്തം ശരീരത്തിന് മേൽ പൂർണാധികാരം ലഭിച്ചിട്ടില്ലെന്ന് നടി പാർവതി. കാലിക്കട്ട് സർവകലാശാലാ ജേർണലിസം പഠനവിഭാഗം സംഘടിപ്പിച്ച ദേശീയ മാധ്യമ ഗവേഷണ സമ്മേളനത്തിന്റെ ഭാഗമായി "ഉടലും മാധ്യമങ്ങളും’ എന്ന വിഷയത്തിലെ ഓപ്പണ്‍ ഫോറത്തിൽ സംസാരിക്കുകയായിരുന്നു അവർ.
പേന മുതൽ കാർ വരെയുള്ള ഉത്പ്പന്നങ്ങൾ വിറ്റഴിക്കാൻ സ്ത്രീശരീരം ഉപയോഗിക്കുന്നതിന് പിന്നിൽ ആഗോളാടിസ്ഥാനത്തിലുള്ള കച്ചവട രാഷ്ട്രീയ വ്യവസ്ഥ പ്രവർത്തിക്കുന്നുണ്ട്. മുലയൂട്ടൽ പ്രചാരണത്തിനുപോലും സ്ത്രീ ശരീരം മാർക്കറ്റിംഗ് ഉപാധിയാക്കുന്ന മാധ്യമ സംസ്കാരം കേരളത്തിലും വളർന്നുവന്നിരിക്കുകയാണ്. പുരുഷ കാമനകളെ പൂർത്തീകരിക്കാനുള്ള ഉപാധിയായി സ്ത്രീ ശരീരത്തെ ദൃശ്യവത്കരിക്കുന്ന രീതി മാറണം.
നഴ്സറി കുട്ടികൾ പരസ്പരം കെട്ടിപ്പിടിച്ചാൽ പോലും സദാചാര കണ്ണിലൂടെ കാണുന്ന മലയാളി ബോധം മാറേണ്ടതുണ്ടെന്നും പാർവതി പറഞ്ഞു.
പൊതു സ്ഥലത്ത് മുലയൂട്ടാൻ സ്വാതന്ത്ര്യം തരാത്തവിധം ആണ് നോട്ടങ്ങൾ നിറഞ്ഞ സമൂഹമായി നാം അധപതിച്ചിരിക്കുകയാണെന്ന് എഴുത്തുകാരി എസ്. സിത്താര അഭിപ്രായപ്പെട്ടു.
സ്കൂളുകൾ അടക്കമുള്ള ഔദ്യോഗിക സംവിധാനങ്ങളാണ് സമൂഹത്തിൽ വ്യത്യാസങ്ങൾ ഉണ്ടാക്കുകയും സ്ത്രീകളിൽ അപകർഷതാബോധം സൃഷ്ടിക്കുകയും ചെയ്യുന്നതെന്ന് എഴുത്തുകാരിയും മോഡലുമായ ജിലു ജോസഫ് പറഞ്ഞു. എഴുത്തുകാരി ശ്രീകല മുല്ലശേരി മോഡറേറ്ററായിരുന്നു. നാളെ സിനിമയും സെൻസർഷിപ്പും എന്ന വിഷയത്തിലെ പൊതുചർച്ചയിൽ സനൽകുമാർ ശശിധരൻ, സി.എസ്. വെങ്കടേശ്വരൻ, പി.എസ്. രാംദാസ് എന്നിവർ പങ്കെടുക്കും.
പുസ്തക പ്രകാശനവും ചർച്ചയും
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലാ മലയാളകേരള പഠനവിഭാഗത്തിന്റെയും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് മലയാള പഠനവകുപ്പിന്റെയും ആഭിമുഖ്യത്തിൽ മിത്തുകളുടെ വിമർശനത്തെക്കുറിച്ച് പ്രഭാഷണവും ചർച്ചയും നടത്തി. എസ്. നൗഷാദ് എഴുതിയ "വീരപുരുഷനും വിശുദ്ധ സ്ത്രീയും’ എന്ന പുസ്തകം ഇംഗ്ളീഷ് പഠനവകുപ്പ് മേധാവി ഡോ. കെ.എം. ഷെറീഫ് പ്രകാശനം ചെയ്തു. സ്വാതി ഏറ്റുവാങ്ങി. ഡോ. കെ.എസ്. ഷുബ എഴുതിയ മിത്തുകളുടെ നിർമ്മിതിയും ഉത്തരാധുനികതയും എന്ന പുസ്തകവും ചർച്ചാ വിധേയമായി. പഠനവകുപ്പ് മേധാവി ഡോ.ഉമർ തറമേൽ, ഡോ. കെ.എസ്. ഷുബ, ഡോ. പി. സോമനാഥൻ, ഡോ. കെ.എം. അനിൽ, ഫാത്തിമത് റസ്ല, ശ്രീഹരി, ആസിഫ്, ശിവപ്രസാദ് എന്നിവർ പങ്കെടുത്തു.