ബിരുദ ഏകജാലക പ്രവേശനം: കാലിക്കട്ടിൽ രജിസ്ട്രേഷനു ഇന്നു മുതൽ അവസരം
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലയ്ക്ക് കീഴിലെ കോളജുകളിൽ ബിരുദ പ്രവേശനം നേടാൻ ഏകജാലക സംവിധാനം വഴി ഇന്നു മുതൽ അവസരം. ബിരുദപഠനത്തിനുള്ള പ്രവേശന നടപടികൾ ഇന്നു വൈകുന്നേരം അഞ്ചു മുതൽ തുടങ്ങും. അത്തരത്തിലുള്ള നടപടിക്രമങ്ങളാണ് അഡ്മിഷൻ വിഭാഗമായ ഡയറക്ടറേറ്റ് ഓഫ് അഡ്മിഷൻ ക്രമീകരിച്ചിരിക്കുന്നത്.
കഴിഞ്ഞവർഷങ്ങളിലേതു പോലെ തന്നെയാണ് ഇത്തവണയും രജിസ്ട്രേഷൻ നടപടികൾ. മേയ് 30നാണ് രജിസ്ട്രേഷൻ ഫീസ് അടക്കാനുള്ള അവസാന തിയതി. രജിസ്ട്രേഷനുള്ള അവസാന ദിവസം മേയ് 31 നുമാണ്. ജൂണ്‍ ഏഴിന് ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. ഓപ്ഷനുകളിൽ മാറ്റം വരുത്താനുള്ള തിയതി ജൂണ്‍ 7, 8 ദിവസങ്ങളിലായിരിക്കും. ജൂണ്‍ 13ന് ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. ജൂണ്‍ 13 മുതൽ 16 വരെയാണ് ആദ്യ അലോട്ട്മെന്റ് ഉറപ്പാക്കാൻ മാൻഡേറ്ററി ഫീസ് അടയ്ക്കാനുള്ള സമയം. രണ്ടാം അലോട്ട്മെന്റ് ജൂണ്‍ 19നു പ്രസിദ്ധീകരിക്കും. ഇവർക്ക് മാൻഡേറ്ററി ഫീസ് അടക്കാൻ 19 മുതൽ 22 വരെ സമയം നൽകും. അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാർഥികളും താൽക്കാലികമായോ സ്ഥിരമായോ കോളജുകളിൽ റിപ്പോർട്ട് ചെയ്യണം.
കമ്യൂണിറ്റി ക്വാട്ടയിലേക്കുള്ള റാങ്ക് ലിസ്റ്റ് 22 ന് സർവകലാശാലയ്ക്ക് കോളജുകൾ കൈമാറണം. സ്പോട്സ് ക്വോട്ടയുടെ റാങ്ക് ലിസ്റ്റ് അതതു കോളജുകളാണ് പ്രസിദ്ധപ്പെടുത്തേണ്ടത്. 22നാണ് അതിനുള്ള സമയം. മൂന്നാം അലോട്ട്മെന്റ് ജൂണ്‍ 27നു പ്രസിദ്ധീകരിക്കും. 27 മുതൽ 30 വരെ ഇവർക്ക് മാൻഡേറ്ററി ഫീസ് അടക്കാം. ഇതേ ദിവസങ്ങളിൽ തന്നെ അലോട്ട്മെന്റ് ലഭിച്ചവർ കോളജുകളിൽ സ്ഥിരപ്രവേശനത്തിനു റിപ്പോർട്ട് ചെയ്യണം. പ്രവേശനം നേടിയ വിദ്യാർഥികളുടെ വിവരങ്ങൾ അപ് ലോഡ് ചെയ്യാനുള്ള സമയം 27 മുതൽ 30 വരെയാണ്. 27ന് കമ്യൂണിറ്റി ക്വോട്ടയുടെ റാങ്ക് ലിസ്റ്റ് അതത് കോളജുകൾ പ്രസിദ്ധീകരിക്കും. 27 മുതൽ 30 വരെ മാനേജ്മെന്റ്, സ്പോർട്സ് ക്വാട്ടയിലേക്കുള്ള അഡ്മിഷൻ നടക്കും. 27 മുതൽ 28നു ഉച്ചക്കു ഒന്നിനകം കമ്യൂണിറ്റി ക്വോട്ടയിൽ അഡ്മിഷന് വേണ്ടി വിദ്യാർഥികൾ അതതു കോളജുകളിൽ റിപ്പോർട്ട് ചെയ്യണമെന്നാണ് നിർദേശം.