സാവിത്രിദേവി എന്ന ഗർഭിണിയായ ദളിത് യുവതി അതിദാരുണമായി കൊല്ലപ്പെട്ടതു കഴിഞ്ഞ ഒക്ടോബറിലാണ്. ഉത്തർപ്രദേശിലെ ബുലന്ദ്ശഹർ ജില്ലയിലായിരുന്നു സംഭവം. ഒരു ഠാക്കൂറിന്റെ വീട്ടിൽ മാലിന്യം എടുക്കുന്നതിനിടെ ബക്കറ്റിൽ അറിയാതെ തൊട്ടുപോയതായിരുന്നു സാവിത്രി ചെയ്ത കുറ്റം. ഠാക്കൂറിന്റെ വീട്ടിലെ അഞ്ജു എന്ന സ്ത്രീയാണു തന്റെ ഭാര്യയെ വയറിനിടിച്ചു കൊലപ്പെടുത്തിയതെന്നു സാവിത്രിയുടെ ഭർത്താവ് ദിലീപ് കുമാർ കോട്വാലി റൂറൽ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.
സാവിത്രിക്കു പുറമേ മുറിവുകളൊന്നും കാണാനില്ലാത്തതിനാൽ കേസെടുക്കാൻ കഴിയില്ലെന്നായിരുന്നു പോലീസിന്റെ ആദ്യ പ്രതികരണം. പിന്നീട് കടുത്ത സമ്മർദം ചെലുത്തിയാണു കേസെടുപ്പിച്ചത്.
ഇത്തരം നിരവധി കുറ്റകൃത്യങ്ങളാണു യുപി, ബിഹാർ, രാജസ്ഥാൻ മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ അനുദിനം സംഭവിക്കുന്നത്. ഇന്ത്യയിൽ ഓരോ 15 മിനിട്ടിനിടയിലും ദളിതർക്കെതിരേ ശരാശരി ഒരതിക്രമമെങ്കിലും ഉണ്ടാകുന്നുവെന്നാണ് കണക്കുകൾ തെളിയിക്കുന്നത്. ദിവസം ശരാശരി ആറു ദളിത് സ്ത്രീകളെങ്കിലും മാനഭംഗം ചെയ്യപ്പെടുന്നു.
മുന്നിൽ യുപി
രാജ്യത്തെ ദളിത് ജനസംഖ്യയിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് ഉത്തർപ്രദേശ്. രാജ്യത്തെ പട്ടികജാതിക്കാരിൽ 20.5 ശതമാനവും യുപിയിലാണ്. ഇവർക്കെതിരേയുള്ള കുറ്റകൃത്യങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്നതും യുപിയിലാണ്. 2016ൽ രാജ്യത്ത് രജിസ്റ്റർ ചെയ്യപ്പെട്ട പട്ടികജാതിക്കാർക്കെതിരേയുള്ള 40,801 കുറ്റകൃത്യങ്ങളുടെ 25.6 ശതമാനവും യുപിയിലാണ്. ബിഹാറിൽ 14 ശതമാനവും രാജസ്ഥാനിൽ 12.6 ശതമാനവും മധ്യപ്രദേശിൽ 12.1 ശതമാനവും കുറ്റകൃത്യങ്ങളുണ്ടായി.
കൊലപാതകങ്ങളുടെ എണ്ണത്തിലും യുപിയാണു മുന്നിൽ. 2016ൽ, പട്ടികജാതിക്കാരായ 274 പേരെയാണു യുപിയിൽ കൊലപ്പെടുത്തിയത്. മധ്യപ്രദേശിൽ 81, രാജസ്ഥാനിൽ 67, ബിഹാറിൽ 57, തമിഴ്നാട്ടിൽ 58, കർണാടക 49, മഹാരാഷ്ട്ര 46 എന്നിങ്ങനെയാണ് കൊലപാതക കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത്.
മാനഭംഗങ്ങളും യുപിയിലാണു കൂടുതൽ. 2016ൽ 557 മാനഭംഗകേസുകളാണ് പട്ടികജാതിക്കാർക്കെതിരേ യുപിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മധ്യപ്രദേശിൽ 439, രാജസ്ഥാനിൽ 327, മഹാരാഷ്ട്രയിൽ 220 എന്നിങ്ങനെ കേസുകൾ ഉണ്ട്.
പീഡനം ഉദ്യോഗസ്ഥ തലത്തിലും
ഗ്രാമങ്ങളിൽ മാത്രമല്ല സർക്കാർ സർവീസുകളിലും ദളിതർ പീഡിപ്പിക്കപ്പെടുന്നുവെന്നാണ് കണക്കുകൾ തെളിയിക്കുന്നത്. ഇപ്പോഴുണ്ടായിരിക്കുന്ന സുപ്രീം കോടതി വിധിയും സർവീസ് സംബന്ധമായ പ്രശ്നത്തിൽനിന്നാണ്. പൂനയിലെ ശിവാജി നഗറിലെ ഗവൺമെന്റ് കോളജ് ജീവനക്കാരനായ ഭാസ്കർ ഗെയ്ക്വാദ് എന്ന ദളിതനു സ്ഥാനക്കയറ്റം നിഷേധിച്ച ബ്രാഹ്മണനായ സതീഷ് ബിസെയ്ക്കെതിരേ നൽകിയ കേസാണ് സുപ്രീം കോടതിയിലെത്തിയത്.
സതീഷ് ബിസെയെ പ്രോസിക്യൂട്ട് ചെയ്യാൻ പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമം 1989 പ്രകാരം മഹാരാഷ്ട്ര ടെക്നിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ സുഭാഷ് മഹാജൻ എന്ന പട്ടേൽ വിഭാഗക്കാരൻ അനുമതി നൽകാതിരിക്കുകയായിരുന്നു. ഈ കേസിലുണ്ടായ വിധി പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമം ദുർബലപ്പെടുത്തുമെന്നു കാട്ടിയാണു കഴിഞ്ഞ രണ്ടിനു ദളിതർ ഭാരത്ബന്ദ് നടത്തിയത്.
സർക്കാർ സർവീസിടലക്കം ദളിതർ കടുത്ത പീഡനം നേരിടുന്നുവെന്നാണ് നാഷണൽ കോൺഫറൻസ് ഓഫ് ദളിത് ആൻഡ് ആദിവാസി ഓർഗനൈസേഷൻ ചെയർമാൻ അശോക് ഭാരതി പറയുന്നത്. ഇതുസംബന്ധിച്ചു രാജ്യത്താകമാനം നിരവധി കേസുകൾ നടക്കുന്നുവെന്നും ഭാരതി ചൂണ്ടിക്കാട്ടുന്നു. ഭരണം നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥ മേൽത്തട്ടിലും പോലീസിലും ജുഡീഷറിയിലുമടക്കം താക്കോൽസ്ഥാനങ്ങൾ ദളിതർക്ക് ഇപ്പോഴും അപ്രാപ്യമാണ്. ഇതാണു ദളിത് ദുരവസ്ഥയ്ക്കു പ്രധാന കാരണമെന്നും ഭാരതി പറയുന്നു.
തകരുന്നതു ബിജെപിയുടെ പ്രതീക്ഷ
ഉത്തരേന്ത്യയിൽ ദളിത് പ്രക്ഷോഭം ശക്തിപ്പെടുന്നതു ബിജെപിയിൽ കടുത്ത അങ്കലാപ്പാണ് ഉണ്ടാക്കുന്നത്. 2014ലെ തെരഞ്ഞെടുപ്പിൽ ലഭിച്ച വൻവിജയത്തിനു പിന്നിൽ ദളിത് പിന്തുണയാണെന്നു ബിജെപി നേതാക്കൾക്കറിയാം. ഫിക്സഡ് ഡിപ്പോസിറ്റ് പോലെ കരുതിയിരുന്ന ഈ വോട്ട് ബാങ്കിലാണ് ഇപ്പോൾ വിള്ളൽ വീഴുന്നത്. യുപിയിലെ 17 സംവരണ മണ്ഡലങ്ങളിലും വിജയിച്ചത് ബിജെപിയാണ്. ലോക്സഭയിൽ ആകെയുള്ള 66 സംവരണ സീറ്റുകളിൽ 40ഉം ബിജെപിയുടെ കൈയിലാണ്. ബിജെപിയുടെ എംപിമാരിൽ 15 ശതമാനം പേരാണ് ദളിതർ.
1996 മുതൽ 12-14 ശതമാനം ദളിത് വോട്ടുകൾ മാത്രം കിട്ടിയിരുന്ന ബിജെപിക്ക് 2014ൽ ലഭിച്ചത് 24 ശതമാനം ദളിത് വോട്ടാണ്. ഈ പിന്തുണ 2019ൽ കിട്ടിയില്ലെങ്കിൽ അധികാരം നിലനിർത്താൻ ബിജെപിക്ക് കഴിയാതെവരും. കർഷകരോഷം പാർട്ടിക്കെതിരായി ശക്തിപ്പെടുന്നുണ്ട്. നോട്ട് നിരോധനവും ജിഎസ്ടിയും ചെറുകിട വ്യാപാരികളേയും മധ്യവർഗത്തേയും പാർട്ടിക്ക് എതിരാക്കിക്കഴിഞ്ഞു. അതിനിടയിലാണ് ദളിത് രോഷം അണപൊട്ടുന്നത്.
പരസ്യവിമർശനവുമായി എംപിമാർ
ദളിത് വിഷയത്തിൽ സ്വന്തം എംപിമാർതന്നെ എതിർപ്പുയർത്തുന്ന അസാധാരണ സ്ഥിതിവിശേഷവും ബിജെപിയിൽ ഉണ്ടായിക്കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും പാർട്ടി അധ്യക്ഷൻ അമിത് ഷായുടേയും ഇരുമ്പുമറകൾ ഭേദിച്ചുകൊണ്ടാണ് യുപിയിലെ നാല് ദളിത് എംപിമാർ വിമതസ്വരമുയർത്തിയത്. സാവിത്രി ഭായി ഫൂൽ, ഛോട്ടലാൽ ഖർവാർ, അശോക് കുമാർ ധോരെ, യശ്വന്ത് സിംഗ് എന്നീ എംപിമാരാണു സുപ്രീം കോടതിവിധിയുണ്ടാകാൻ ഇടയാക്കിയതു കേന്ദ്രസർക്കാരിന്റെ ജാഗ്രതക്കുറവാണെന്നു തുറന്നടിച്ചത്.
സാവിത്രി ഭായി ഫൂൽ ശക്തമായ പ്രതികരണമാണു നടത്തിയത്. ഭാരത്ബന്ദിന്റെ തലേന്ന് അവരുടെ നേതൃത്വത്തിൽ ലക്നൗവിൽ വൻ പ്രതിഷേധ മാർച്ച് നടത്തി. കൻഷിറാമിന്റെ ചിത്രവും വഹിച്ചു നടത്തിയ പ്രകടനത്തിൽ കാവിക്കുപകരം നീലപ്പതാകകളാണ് ഉപയോഗിച്ചത് എന്നതും ശ്രദ്ധേയമായി.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ദളിതരെ പരിഗണിക്കുന്നില്ലെന്ന് എംപിമാർ പരാതിപ്പെടുന്നുണ്ട്. അഞ്ച് ദളിത് എംപിമാരെ കളത്തിലിറക്കിയാണു യോഗി തിരിച്ചടിച്ചത്. ദളിതർക്കു മുന്തിയ പരിഗണന കിട്ടുന്നുവെന്ന് ഇവർ പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ചു. എന്നാൽ, ഇതുകൊണ്ടൊന്നും ദളിത് രോഷം ശമിക്കാനിടയില്ലെന്നാണു ബിജെപി വിരുദ്ധർ കണക്കുകൂട്ടുന്നത്.
ആശങ്കയുടെ നിഴലിൽ
ശനിയാഴ്ച അംബേദ്കർ ജയന്തി ആഘോഷങ്ങൾ വീണ്ടും കലാപത്തിനു വഴിവയ്ക്കുമോയെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. അംബേദ്കർ ജയന്തി ആഘോഷങ്ങൾ കൊഴുപ്പിക്കാൻ ദളിത് സംഘടനകൾ തീരുമാനിച്ചുകഴിഞ്ഞു. ഇതിനെതിരേ സവർണർ രംഗത്തുവന്നാൽ പലേടത്തും കുഴപ്പങ്ങളുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ജാതിസംവരണത്തിനെതിരേ മുന്നോക്ക വിഭാഗങ്ങൾ കഴിഞ്ഞ ദിവസം നടത്തിയ ഭാരത് ബന്ദിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപക അക്രമമുണ്ടായ സാഹചര്യത്തിൽ കനത്ത ജാഗ്രത പുലർത്താനാണു സംസ്ഥാന സർക്കാരുകൾ തീരുമാനിച്ചിരിക്കുന്നത്.
സമാജ്വാദി പാർട്ടിയും ബിജെപിയും അംബേദ്കർ ജയന്തിക്കു വിപുലമായ പദ്ധതികളാണു തയാറാക്കിയിരിക്കുന്നത്. ഇതിനെയെല്ലാം മറികടക്കാൻ ഉത്തർപ്രദേശിലെ 1.48 ലക്ഷം ബൂത്തുകളിലും ആഘോഷപരിപാടികൾ സംഘടിപ്പിക്കുമെന്നാണു ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. 2019വരെ പ്രക്ഷോഭം കത്തിനിന്നാൽ അടുത്ത തെരഞ്ഞെടുപ്പിന്റെ അജൻഡ ദളിതർ നിശ്ചയിക്കും.
പട്ടികജാതിക്കാർക്കെതിരേയുള്ള കുറ്റകൃത്യങ്ങളുടെ കേസിൽ മുന്നിൽനിൽക്കുന്ന 10 സംസ്ഥാനങ്ങൾ
സംസ്ഥാനം 2014 2015 2016
ഉത്തർപ്രദേശ് 8066 8375 10426
ബിഹാർ 7886 6367 5701
രാജസ്ഥാൻ 6735 5911 5134
മധ്യപ്രദേശ് 3294 3546 4922
ആന്ധ്രാപ്രദേശ് 2113 2263 2335
കർണാടക 1865 1852 1869
ഒഡീഷ 1657 1823 1796
മഹാരാഷ്ട്ര 1768 1804 1750
തെലുങ്കാന 1427 1293 1529
ഗുജറാത്ത് 1094 1010 1322
പട്ടികവർഗക്കാർക്കെതിരേയുള്ള കുറ്റകൃത്യങ്ങളുടെ കേസിൽമുന്നിൽനിൽക്കുന്ന 10 സംസ്ഥാനങ്ങൾ
സംസ്ഥാനം 2014 2015 2016
മധ്യപ്രദേശ് 1577 1358 1823
രാജസ്ഥാൻ 1681 1409 1195
ഒഡീഷ 533 691 681
ആന്ധ്രാപ്രദേശ് 390 362 405
മഹാരാഷ്ട്ര 443 482 403
ഛത്തീസ്ഗഡ് 475 373 402
തെലുങ്കാന 333 386 375
കർണാടക 397 386 374
ഗുജറാത്ത് 223 248 281
ജാർഖണ്ഡ് 402 266 280
കത്തിയാളുന്ന ദളിത് രോഷം / സി.കെ. കുര്യാച്ചൻ