Tax
ഹ്രസ്വകാല മൂലധനനേട്ടവും ആദായനികുതിയും
ഹ്രസ്വകാല മൂലധനനേട്ടവും ആദായനികുതിയും
മൂലധന ആസ്തികൾ (ക്യാപ്പിറ്റൽ അസറ്റ്) വിറ്റ് കിട്ടുമ്പോൾ ലഭിക്കുന്ന ലാഭത്തിനാണ് മൂലധനനേട്ടം എന്നു പറയുന്നത്. മൂലധനനേട്ടത്തെ രണ്ടായിട്ട് വേർതിരിക്കാം. 1) ഹ്രസ്വകാല മൂലധനനേട്ടം 2) ദീർഘകാല മൂലധനനേട്ടം. മൂലധന ആസ്തികൊണ്ട് ഉദ്ദേശിക്കുന്നത് നികുതിദായകന്റെ സ്വത്താണ്. അവ ബിസിനസുമായോ പ്രൊഫഷനുമായോ ഉള്ള ബന്ധം കണക്കിലെടുക്കുന്നില്ല. എന്നാൽ, താഴെ പറയുന്ന സ്വത്തുക്കളെ മൂലധന ആസ്തികളായി കണക്കാക്കുന്നതല്ല.

1) വ്യാപാരസ്‌ഥലത്തെ സ്റ്റോക്ക് –ഇൻ–ട്രേഡ്.
2) വ്യക്‌തിപരമായ ഉപയോഗത്തിനുള്ള സാധനങ്ങൾ – വസ്ത്രങ്ങൾ, ഫർണിച്ചറുകൾ, പാത്രങ്ങൾ മുതലായവ.
3) നഗരപരിധിയിലല്ലാത്ത കൃഷിഭൂമി.
4) 6.5 ശതമാനം ഗോൾഡ് ബോണ്ട്സ് 1977, ഏഴു ശതമാനം ഗോൾഡ് ബോണ്ട് 1980, നാഷണൽ ഡിഫൻസ് ഗോൾഡ് ബോണ്ട് 1980.
5) സ്പെഷൽ ബെയറർ ബോണ്ട് 1991.
6) 1999 ലെ ഗോൾഡ് ഡെപ്പോസിറ്റ് ബോണ്ട്, 2015ലെ ഗോൾഡ് മോണിറ്റൈസേഷൻ സ്കീം അനുസരിച്ച് ഇറക്കിയ ഡെപ്പോസിറ്റ് സർട്ടിഫിക്കറ്റ് മുതലായവ മൂലധന ആസ്തികളിൽ പെടുന്നതല്ല. വ്യക്‌തിപരമായ ഉപയോഗത്തിനുള്ള സാധനങ്ങളിൽ താഴെപ്പറയുന്നവ ഉൾപ്പെടുത്താവുന്നതല്ല.

1) ജ്വല്ലറി.
2) പുരാവസ്തുക്കൾ.
3) ഡ്രോയിംഗ്സ്, പെയിന്റിംഗ്സ് മുതലായവ.
4) ആർട്ട് വർക്കുകൾ.
5) വസ്ത്രത്തിൽ ഡയമണ്ട് മുതലായ വിലപിടിപ്പുള്ള കല്ലുകൾ പതിപ്പിച്ചാൽ അവ മൂലധന ആസ്തിയായി കണക്കാക്കുന്നതാണ്. അതുപോലെതന്നെ ഫർണിച്ചറുകളും മറ്റും സ്വർണമോ വെള്ളിയോ ഉപയോഗിച്ച് നിർമിച്ചാലും വിലപിടിപ്പുള്ള കല്ലുകൾ പതിപ്പിച്ചാലും പാത്രങ്ങളും മറ്റും ഇവകൊണ്ട് നിർമിച്ചാലും അവയെ മൂലധന ആസ്തികളായി കണക്കാക്കാം. കൃഷിഭൂമിയുടെ നഗരപരിധി നിശ്ചയിക്കുന്നത് പ്രസ്തുത സ്‌ഥലം സ്‌ഥിതിചെയ്യുന്ന പ്രദേശത്തെയും അവിടെയുള്ള ജനവാസത്തെയും അനുസരിച്ചാണ്. 10,000ൽ താഴെ ജനവാസമുള്ള മുൻസിപ്പൽ ഏരിയകളിലെ കൃഷിഭൂമികൾ, 10,000നും 1,00,000നും ഇടയിൽ ജനവാസമുള്ള മുനിസിപ്പൽ പരിധിയും രണ്ടു കിലോമീറ്റർ ചുറ്റളവിലുമുള്ള സ്‌ഥലങ്ങളെ കൃഷിഭൂമിയായി കണക്കാക്കുന്നതല്ല. എന്നാൽ, ഒരു ലക്ഷത്തിനു മുകളിലും പത്തു ലക്ഷത്തിൽ താഴെയും ജനവാസമുള്ള മുനിസിപ്പൽ പ്രദേശങ്ങളുടെ അതിർത്തിയിൽനിന്ന് ആറു കിലോമീറ്റർ ചുറ്റളവിലും 10 ലക്ഷത്തിനു മുകളിൽ ജനവാസമുള്ള മുൻസിപ്പൽ പ്രദേശങ്ങളുടെ അതിർത്തിയിൽനിന്നും എട്ടു കിലോമീറ്റർ ചുറ്റളവിലുമുള്ള സ്‌ഥലങ്ങളെ കൃഷിഭൂമിയായി കണക്കാക്കുന്നതല്ല. ഒരു മൂലധന ആസ്തി ബിസിനസിൽ ഉപയോഗിച്ചവെന്നു കരുതി അവ മൂലധന ആസ്തിയായിതന്നെ കണക്കാക്കാം. എന്നാൽ, തേയ്മാനച്ചെലവ് അവകാശപ്പെടുന്ന ആസ്തികൾ ഇങ്ങനെ കണക്കാക്കപ്പെടുന്നതല്ല. ഒരു റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ കൈവശം സൂക്ഷിച്ചിരിക്കുന്ന സ്വത്തുക്കളെ, അവ വിൽക്കാനുള്ള ഉദ്ദേശത്തോടുകൂടിയാണ് വാങ്ങിച്ചിരിക്കുന്നതെങ്കിൽ അവയെ മൂലധന ആസ്തിയായി കണക്കാക്കുന്നതല്ല. മറിച്ച് സ്റ്റോക്ക്–ഇൻ–ട്രേഡ് ആയി മാത്രമാണ് കണക്കാക്കുന്നത്.

ഹ്രസ്വകാല മൂലധന ആസ്തിയും ദീർഘകാല മൂലധന ആസ്തിയും

ഒരു മൂലധന ആസ്തി 36 മാസത്തിൽ കൂടുതൽ കൈവശം സൂക്ഷിച്ചാൽ അവയെ ദീർഘകാല മൂലധന ആസ്തിയായി കണക്കാക്കാം. പ്രസ്തുത ആസ്തി 36 മാസത്തിൽ കുറവാണ് കൈവശം വച്ചിരിക്കുന്നതെങ്കിൽ അത് ഹ്രസ്വകാല മൂലധന ആസ്തിയായി കണക്കാക്കാവുന്നതാണ്. എന്നാൽ, അംഗീകൃത സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽനിന്ന് വ്യാപാരം ചെയ്യപ്പെട്ട ഓഹരികൾക്കും ഇക്വിറ്റി ഷെയറുകൾ അടിസ്‌ഥാനപ്പെടുത്തിയുള്ള മ്യൂച്വൽ ഫണ്ടുകളും ലിസ്റ്റഡ് സെക്യൂരിറ്റികളും, യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യ പുറപ്പെടുവിച്ച യൂണിറ്റുകളും ഒരു വർഷത്തിൽ കൂടുതൽ കൈവശം വച്ചുകഴിഞ്ഞാൽ അവയെ ദീർഘകാല മൂലധന ആസ്തികളായി കണക്കാക്കുന്നതാണ്. എന്നാൽ, അംഗീകൃത സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യാത്ത ഓഹരികൾ നിലവിൽ രണ്ട് വർഷത്തിൽ കൂടുതൽ കൈവശം വച്ചു കഴിഞ്ഞാൽ മാത്രം അവ ദീർഘകാല മൂലധന ആസ്തികളായി കണക്കാക്കുന്നതാണ്. ഈ പരിഷ്ക്കാരം 2016–17 സാമ്പത്തികവർഷം മുതലാണ് പ്രാബല്യത്തിൽ വന്നത്. അതിനു മുമ്പുള്ള വർഷങ്ങളിൽ ദീർഘകാല മൂലധന ആസ്തിയായി കണക്കാക്കണമായിരുന്നെങ്കിൽ മൂന്ന് വർഷത്തിൽ കുറയാതെ പ്രസ്തുത ഓഹരികൾ കൈവശം വെയ്ക്കണമായിരുന്നു.

മൂലധനനേട്ടത്തിന്റെ നികുതി

മൂലധനനേട്ടത്തിന്റെ നികുതി കണക്കാക്കുന്നത് അവ ഹ്രസ്വകാല മൂലധനനേട്ടമാണോ അതെയോ ദീർഘകാല മൂലധന നേട്ടമാണോ എന്നതിനെ അടിസ്‌ഥാനപ്പെടുത്തിയാണ്. ഹ്രസ്വകാല മൂലധനനേട്ടത്തിനും ദീർഘകാല മൂലധനനേട്ടത്തിനും വിവിധങ്ങളായ രീതിയിലാണ് നികുതിനിരക്കുകൾ. ഒരു വർഷത്തിൽ കൂടുതൽ കൈവശംവച്ചിരിക്കുന്ന ലിസ്റ്റ് ചെയ്യപ്പെട്ട ഓഹരികൾ ദീർഘകാല മൂലധന ആസ്തികളായി കണക്കാക്കുന്നതും അവ വിൽക്കുമ്പോൾ ലഭിക്കുന്ന മൂലധനനേട്ടം നികുതിയിൽനിന്ന് ഒഴിവുള്ളതുമാണ്. എന്നാൽ, പ്രസ്തുത കാലാവധി കൈവശം വെയ്ക്കാതെ അവ കൈമാറ്റം ചെയ്യപ്പെടുകയാണെങ്കിൽ ലഭിക്കുന്ന മൂലധനനേട്ടത്തെ ഹ്രസ്വകാല മൂലധനനേട്ടമായി കണക്കാക്കുന്നതും അവയ്ക്ക് 15 ശതമാനം നികുതി ചുമത്തപ്പെടുന്നതുമാണ്. മേൽപ്പറഞ്ഞ 15 ശതമാനം എന്നു സൂചിപ്പിച്ചത് ബാധകമാകുന്ന സെസും സർചാർജും ഉൾപ്പെടെയല്ല. അതുപോലെതന്നെയാണ് ഓഹരികളെ അടിസ്‌ഥാനപ്പെടുത്തിയുള്ള മ്യൂച്വൽ ഫണ്ടിന്റെ യൂണിറ്റുകളെയും നികുതിക്കായി കണക്കാക്കപ്പെടുന്നത്. ഓഹരികളെ അടിസ്‌ഥാനപ്പെടുത്തിയുള്ള മ്യൂച്വൽ ഫണ്ടുകൾ എന്നതുകൊണ്ട് വിവക്ഷിക്കുന്നത് അവ ആദായനികുതി നിയമം 10(23 ഡി) എന്ന വകുപ്പിൽ പ്രതിപാദിച്ചിരിക്കുന്നവ ആയിരിക്കണം. അതായത് അവയുടെ ഉപയോഗിക്കാവുന്ന പണത്തിന്റെ 65 ശതമാനം വരുന്ന തുകകൾ ഡൊമസ്റ്റിക് കമ്പനികളുടെ ഓഹരികളിൽ നിക്ഷേപിക്കപ്പെട്ടിരിക്കണം. എങ്കിൽ മാത്രമേ അവയ്ക്ക് ദീർഘകാല മൂലധനനേട്ടത്തിന് ലഭിക്കുന്ന നികുതി ആനുകൂല്യവും കൈവശം വയ്ക്കേണ്ട കാലാവധി ഒരു വർഷമായി കണക്കാക്കപ്പെടുന്നതും. ഇവ ആദായനികുതി നിയമം വകുപ്പ് 111എ–യിൽ വിശദീകരിക്കപ്പെട്ടിട്ടുണ്ട്. പ്രസ്തുത ഓഹരികൾ ആദായനികുതിയിൽനിന്നു പൂർണമായ കിഴിവ് ലഭിക്കുന്നതിന് അംഗീകൃത സ്റ്റോക്ക് എക്സ്ചേഞ്ച് വഴി ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളതും സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ചാർജ് അടയ്ക്കപ്പെട്ടിട്ടുള്ളതുമായിരിക്കണം. എങ്കിൽ മാത്രമേ അവയ്ക്ക് നികുതി ആനുകൂല്യവും കാലാവധി പീരിയഡിലേക്കുള്ള ആനുകൂല്യവും ലഭിക്കുകയുള്ളൂ.

ആദായനികുതി നിയമം 111എ–യിൽ പ്രതിപാദിച്ചിരിക്കുന്ന ഓഹരികളുടെയും യൂണിറ്റുകളുടെയും വില്പനയിൽ ലഭിക്കുന്ന ഹ്രസ്വകാല മൂലധനനേട്ടത്തിന് 15 ശതമാനം നിരക്കിലാണ് നികുതി നിശ്ചയിച്ചിരിക്കുന്നത്. 111എ–യിൽ വിവക്ഷിക്കപ്പെടാത്തതും അംഗീകൃത സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യപ്പെടാത്തതുമായ ഓഹരികൾ വിൽക്കുമ്പോൾ ലഭിക്കുന്ന ഹ്രസ്വകാല മൂലധനനേട്ടത്തിന് സാധാരണ നികുതി നിരക്കുകളാണ് ബാധകമാകുന്നത്. അതുപോലെ തന്നെയാണ് കടപ്പത്രങ്ങളെ അടിസ്‌ഥാനപ്പെടുത്തിയുള്ള മ്യൂച്വൽ ഫണ്ടുകളുടെ യൂണിറ്റുകളുടെ വില്പനയിൽ ലഭിക്കുന്ന മൂലധനനേട്ടവും കണക്കാക്കപ്പെടുന്നത്.

ഹ്രസ്വകാല മൂലധനനേട്ടത്തിന്റെ നികുതിയെ രണ്ടായി വേർതിരിക്കാവുന്നതാണ്. ആദായനികുതിനിയമം 111 എ വകുപ്പ് അനുസരിച്ച് നികുതി ഇളവുകൾ ലഭിക്കുന്നവയും 111 എ ബാധകമാകാത്ത ഹ്രസ്വകാല മൂലധനനേട്ടങ്ങളായും. 111 എ ബാധകമായിട്ടുള്ള ഓഹരികൾക്കും യൂണിറ്റുകൾക്കും മാത്രമാണ് 15 ശതമാനം നികുതി നിരക്ക് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. ലിസ്റ്റ് ചെയ്യപ്പെടാത്ത ഓഹരികളും ഇക്വിറ്റി അല്ലാത്ത ഓഹരികളും ഓഹരികളെ അടിസ്‌ഥാനപ്പെടുത്താതെയുള്ള മ്യൂച്വൽ ഫണ്ടുകളുടെ യൂണിറ്റുകളും ബോണ്ടുകളുടെയും സെക്യൂരിറ്റികളുടെയും വില്പന സമയത്ത് ലഭിക്കുന്ന മൂലധനനേട്ടങ്ങളും ഓഹരികളും മ്യൂച്വൽ ഫണ്ടുകളും ഒഴികെയുള്ള മറ്റെല്ലാ ഹ്രസ്വകാല മൂലധന ആസ്തികളുടെയും കൈമാറ്റസമയത്ത് ലഭിക്കുന്ന മൂലധനനേട്ടത്തിന് സാധാരണ നികുതിനിരക്കാണ് ബാധകമാകുന്നത്. അവയുടെ നികുതി നിശ്ചയിക്കുന്ന സമയത്ത് ഓരോ നികുതിദായകനും ലഭിക്കുന്ന അടിസ്‌ഥാന കിഴിവ് കഴിച്ച് ബാക്കി വരുന്ന നികുതിക്ക് വിധേയമാകുന്ന തുകയ്ക്ക് അതാത് സ്ലാബുകളിൽ നികുതി അടയ്ക്കേണ്ടതാണ്. എന്നാൽ, 111 എ–യിൽ ആനുകൂല്യം ലഭിക്കുന്ന നികുതിദായകർക്ക് അടിസ്‌ഥാന നികുതി ഒഴിവുകൾ കഴിച്ച് ബാക്കി വരുന്ന തുകയ്ക്ക് മാത്രം 15 ശതമാനം നിരക്കിൽ നികുതി നല്കിയാൽ മതി. എന്നാൽ, നോൺ റെസിഡന്റ് ആയിട്ടുള്ളവർ മുതിർന്ന പൗരന്മാരാണെങ്കിലും അവർക്ക് അടിസ്‌ഥാന കിഴിവുകളായി രണ്ടര ലക്ഷം രൂപ മാത്രമേ ലഭിക്കുകയുള്ളൂ. ഇന്ത്യയിലുള്ള റെസിഡന്റ്സിന് അടിസ്‌ഥാന കിഴിവുകളായി മുതിർന്ന പൗരന്മാർക്ക് മൂന്ന് ലക്ഷം രൂപയും 80 വയസിന് മുകളിലുള്ള മുതിർന്ന് പൗരന്മാർക്ക് അഞ്ചു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്.