യഹൂദരുടെയിടയില്‍ എട്ടുദിവസം നീണ്ടുനില്‍ക്കുന്ന ഒരു വാര്‍ഷിക ആഘോഷമാണ് "ഹാനുക്ക' അഥവാ പ്രകാശത്തിന്റെ ഉത്സവം. യൂദാസ് മക്കബേയൂസിന്റെ നേതൃത്വത്തില്‍ ജറുസലം ദേവാലയം വിശുദ്ധീകരിച്ചു പുനരര്‍പ്പണം നടത്തിയതിന്റെ ഓര്‍മയാണു ഹാനുക്ക ആഘോഷം വഴി യഹൂദര്‍ ആചരിക്കുന്നത്.
വിശുദ്ധമായ ജറുസലം ദേവാലയം കൊള്ളയടിച്ച് അവിടെ സേവൂസ് ദേവന്റെ പ്രതിമ സ്ഥാപിച്ച് ദേവാലയം അശുദ്ധമാക്കിയത് അന്തിയോക്കസ് എപ്പിഫാനസ് നാലാമന് എന്ന സെല്യൂക്കസ് വംശജനായ ചക്രവര്‍ത്തിയായിരുന്നു.
ബി.സി. 167ല്‍ നടന്ന ഈ സംഭവത്തിനു ശേഷമാണു യൂദാസ് മക്കബേയൂസിന്റെ നേതൃത്വത്തില്‍ ബി.സി. 165ല്‍ വിപ്ലവം നടന്നതും അതില്‍ വിജയിച്ചതിനെത്തുടര്‍ന്നു ദേവാലയത്തിന്റെ പുനരര്‍പ്പണം നടത്താന്‍ സാധിച്ചതും.
ദേവാലയത്തിന്റെ പുനരര്‍പ്പണം നടക്കുമ്പോള്‍ ഒരു ദിവസത്തേക്കു മാത്രം കത്തിക്കുവാനുള്ള വിശുദ്ധ എണ്ണയേ അവശേഷിച്ചിരുന്നുള്ളൂ. പുതിയ എണ്ണ തയാറാക്കാന്‍ ഒരാഴ്ചയെങ്കിലും വേണ്ടിയിരുന്നു.
എന്നാല്‍, വിശുദ്ധ എണ്ണ തയാറാക്കുന്നതിനു വേണ്ടിവന്ന എട്ടുദിവസവും ദേവാലയത്തിലെ വിളക്ക് അദ്ഭുതകരമായി കത്തിക്കൊണ്ടിരുന്നത്രേ. ഈ സംഭവത്തിന്റെ ഓര്‍മയ്ക്കായാണു ഹാനുക്ക ഉത്സവത്തിന്റെ ഭാഗമായി എട്ടുദിവസം വിളക്കുകള്‍ കത്തിക്കുന്നത്.
ഒന്‍പതു തിരികള്‍ അല്ലെങ്കില്‍ വിളക്കുകള്‍ തെളിക്കാവുന്ന രീതിയിലാണു "മെനോറ' എന്നു വിളിക്കപ്പെടുന്ന വിളക്കു നിര്‍മിച്ചിരിക്കുന്നത്. ഈ വിളക്കിലെ ഒരു തിരി ഉത്സവത്തിന്റെ എട്ടു ദിവസവും കത്തിക്കും.
എന്നാല്‍, മറ്റു തിരികള്‍ ദിവസത്തിന്റെ കണക്കനുസരിച്ച് കത്തിക്കുകയാണു ചെയ്യുന്നത്. അതായത്, ആദ്യദിവസം മൊത്തം രണ്ടു വിളക്കു തെളിക്കും. രണ്ടാം ദിവസം മൂന്നു വിളക്കു തെളിക്കും. ഈ രീതിയില്‍ ഉത്സവത്തിന്റെ എട്ടാം ദിവസമാകുമ്പോഴേക്കും ഒന്‍പതു വിളക്കുകളും കത്തിച്ചിട്ടുണ്ടാവും.
ഹാനുക്കയുടെ വിളക്കുകള്‍ തെളിക്കുന്ന അവസരത്തില്‍ മൂന്നു പ്രാര്‍ഥനകള്‍ ആണ് യഹൂദര്‍ ചൊല്ലാറുള്ളത്. അതില്‍ ആദ്യത്തേത്, ഹാനുക്കയുടെ തിരികള്‍ തെളിക്കുവാന്‍ അവസരം നല്‍കിയതിനു ദൈവത്തിനു നന്ദി പറയുന്ന പ്രാര്‍ഥനയാണ്.
രണ്ടാമത്തെ പ്രാര്‍ഥന വഴി, തങ്ങളുടെ പിതാക്കന്മാരുടെ ജീവിതത്തില്‍ ദൈവം അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചതിനു നന്ദി പറയുന്നു. മൂന്നാമത്തെ പ്രാര്‍ഥന ദൈവം തങ്ങളെ കാത്തുപരിപാലിക്കുന്നതിനുള്ള ജനത്തിന്റെ നന്ദിപ്രകടനമാണ്.
രണ്ടാം ലോകമഹായുദ്ധം നടക്കുന്ന കാലത്തു ലക്ഷക്കണക്കിനു യഹൂദര്‍ നാസികളുടെ തടങ്കല്‍ പാളയങ്ങളില്‍ മരണമടഞ്ഞു. വേറെ ലക്ഷക്കണക്കിനു യഹൂദര്‍ മരണത്തെ മുഖാമുഖം കണ്ടാണു ജീവിച്ചത്.
ഏതു നിമിഷവും ഗ്യാസ് ചേംബറില്‍ ക്രൂരമായി കൊലചെയ്യപ്പെടുവാന് സാധ്യതയുണ്ടായിരുന്ന അവസരത്തിലാണ് അന്നു ജര്‍മനിയിലെ യഹൂദര്‍ ഹാനുക്ക ആഘോഷിച്ചത്. ഒരു തടങ്കല്‍പ്പാളയത്തില്‍ ഹാനുക്കയുടെ തിരികള്‍ തെളിയിച്ചുകൊണ്ട് അവിടെയുണ്ടായിരുന്ന ഒരു റബ്ബി ആദ്യത്തെ രണ്ടു പ്രാര്‍ഥനകള്‍ ചൊല്ലി.
പിന്നീട് അല്പം സംശയിച്ചതിനു ശേഷമാണെങ്കിലും അദ്ദേഹം മൂന്നാമത്തെ പ്രാര്‍ഥനയും ചൊല്ലി. അതിപ്രകാരമായിരുന്നു: ""പ്രപഞ്ചത്തിന്റെ രാജാവായ കര്‍ത്താവായ ദൈവമേ, ഞങ്ങളെ ജീവനോടെ കാത്തുസൂക്ഷിക്കുകയും പരിപാലിക്കുകയും ഈ ദിവസം കാണുവാന്‍ അനുഗ്രഹിക്കുകയും ചെയ്ത അങ്ങു വാഴ്ത്തപ്പെട്ടവനാകുന്നു.''
ഈ പ്രാര്‍ഥന ചൊല്ലിക്കഴിഞ്ഞപ്പോള്‍ ആ തടവറയിലുണ്ടായിരുന്ന ഒരാള്‍ പരിഹാസപൂര്‍വം ചോദിച്ചു: ""ഹാനുക്കാദീപങ്ങളുടെ നിഴലുകളില്‍ നൂറുകണക്കിനു പേര് മരിച്ചുവീഴുമ്പോള്‍ നിങ്ങള്‍ക്കെങ്ങനെ ദൈവത്തെ സ്തുതിക്കുവാന്‍ സാധിക്കും? നിങ്ങള്‍ക്കെങ്ങനെ ദൈവത്തോടു നന്ദിപറയുവാന്‍ കഴിയും?''
അപ്പോള്‍ റബ്ബി പറഞ്ഞു: ""ഞാന്‍ മൂന്നാമത്തെ പ്രാര്‍ഥന ചൊല്ലുന്നതിനു മുന്‍പ് ചുറ്റിലും നോക്കി. അപ്പോള്‍ മരണത്തിന്റെ നിഴലിലും വിശ്വാസവും ഭക്തിയുമുളള മുഖങ്ങളാണു ഞാന്‍ കണ്ടത്. അപ്പോള്‍ ആ പ്രാര്‍ഥന ചെല്ലുവാന്‍ പ്രത്യേക കടമയുണെ്ടന്ന് എനിക്കു ബോധ്യപ്പെട്ടു.''
മരണത്തിനു തൊട്ടടുത്തു നില്‍ക്കുമ്പോഴും തങ്ങളെ കാത്തുപരിപാലിക്കുന്ന ദൈവത്തിനു നന്ദിപറയുവാന്‍ തയാറായ ഈ റബ്ബിയെക്കുറിച്ചും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന മറ്റു മനുഷ്യരെക്കുറിച്ചും നമുക്ക് ആദരവു തോന്നുന്നില്ലേ? ജീവിച്ചാലും മരിച്ചാലും അതു ദൈവത്തിന്റെ പരിപാലനയനുസരിച്ച് എന്ന ഉറച്ച ബോധ്യം അവര്‍ക്കുണ്ടായിരുന്നു. ആ ബോധ്യമാണ് അങ്ങനെയൊരു സാഹചര്യത്തിലും അവരെ തളര്‍ത്താതിരുന്നത്.
നമുക്കും വേണ്ടത് ഈ മാതിരിയുള്ള വിശ്വാസമാണ്. നമ്മുടെ ജീവിതത്തില്‍ സന്തോഷമുണ്ടായാലും ദുഃഖമുണ്ടായാലും അപ്പോഴൊക്കെ ദൈവത്തെ വാഴ്ത്തി അവിടുത്തേക്കു നന്ദി പറയുവാന്‍ നമുക്കു സാധിക്കണം. എങ്കില്‍ മാത്രമേ ദൈവത്തിലുള്ള നമ്മുടെ വിശ്വാസം യഥാര്‍ഥമാണെന്നു പറയാനാവൂ.
നമ്മുടെ ജീവിതത്തെ നയിക്കുന്നതും പരിപാലിക്കുന്നതും ദൈവമാണ്. അപ്പോള്‍പ്പിന്നെ നാം ആരെ അല്ലെങ്കില്‍ എന്തിനെ ഭയപ്പെടണം? നമ്മുടെ സുഖത്തിലും ദുഃഖത്തിലും ദൈവത്തിന്റെ അനന്തമായ പരിപാലനയോര്ത്ത് അവിടുത്തെ നമുക്കു സ്തുതിക്കാം.