പരിക്ക് പറ്റി കിടന്നപ്പോൾ രാപ്പകലില്ലാതെ ആശുപത്രിയിൽ പരിചരിച്ചു, ഒടുവിൽ തന്നെ ഉപേക്ഷിച്ചു; ഹീരയുടെ വെളിപ്പെടുത്തൽ അജിത്തിനെതിരെ?
Wednesday, April 30, 2025 9:46 AM IST
25 വർഷങ്ങൾക്ക് മുൻപ് പ്രണയിച്ച വ്യക്തി തന്നെ നിഷ്കരുണം വലിച്ചെറിഞ്ഞപ്പോൾ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചെന്ന് വെളിപ്പെടുത്തി നടി ഹീര രാജഗോപാൽ. തമിഴിലെ പ്രശസ്ത നടൻ അജിത്ത് കുമാറിനെതിരെയാണ് നടിയുടെ ഈ വെളിപ്പെടുത്തലെന്നാണ് സൂചന.
പ്രശസ്തനായ നടനെയായിരുന്നു താൻ സ്നേഹിച്ചിരുന്നത്. അയാൾക്ക് നട്ടെല്ലിൽ പരിക്കുപറ്റി കിടന്നപ്പോൾ രാപകലില്ലാതെ ആശുപത്രിയിൽ നിന്ന് ശുശ്രൂഷിച്ച തന്നെ ഒരു മുന്നറിയിപ്പുമില്ലാതെയാണ് അയാൾ വലിച്ചെറിഞ്ഞിട്ട് പോയതെന്ന് ഹീര പറയുന്നു.
അയാൾ പോയതിനു ശേഷം തന്നെ മയക്കുമരുന്നിന് അടിമയെന്നും അമിതമായ ലൈംഗിക ആസക്തിയുള്ളവളെന്നും മദ്യപാനിയെന്നും മുദ്രകുത്തി. താരത്തിന്റെ ആരാധകർ അത് ഏറ്റുപിടിച്ച് വ്യക്തിഹത്യയും അപവാദപ്രചാരണവും തുടർന്നപ്പോൾ ഇനി ജീവിക്കാൻ കഴിയില്ല എന്ന അവസ്ഥയിലെത്തി എന്ന് ഹീര വെളിപ്പെടുത്തി.
ലോക ആത്മഹത്യാ പ്രതിരോധ ദിനത്തിലാണ് ആത്മഹത്യയെക്കുറിച്ച് ചിന്തിച്ച നാളുകളെക്കുറിച്ച് നടി വെളിപ്പെടുത്തിയത്.
ഹീരയുടെ കുറിപ്പിന്റെ പൂർണരൂപം
‘‘25 വർഷങ്ങൾക്ക് മുമ്പ് ഞാൻ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നു. ചെറുപ്പത്തിൽ തന്നെ ഞാൻ സ്നേഹിച്ച നടനിൽ നിന്ന് വളരെ വലിയ സ്വഭാവഹത്യയാണ് നേരിട്ടത്. ഞാൻ വഞ്ചകിയും മയക്കുമരുന്നിന് അടിമയുമാണെന്നും മുദ്രകുത്തി പൊതുജനങ്ങൾക്കിടയിൽ എന്നെപ്പറ്റി വളരെ മോശമായ അപവാദ പ്രചാരണങ്ങൾ നടത്തുന്നതിൽ അയാൾക്കും പങ്കുണ്ടായിരുന്നു.
എന്റെ സ്നേഹം സ്വീകരിച്ച് ഞാൻ പിന്തുണച്ചു പ്രോത്സാഹിപ്പിച്ച ആൾ രാത്രി ഇരുണ്ടു വെളുത്തപ്പോൾ എങ്ങനെ ഒരു വില്ലനായി മാറിയെന്ന് എനിക്ക് മനസിലായതേയില്ല.
നട്ടെല്ലിന് പരിക്കുപറ്റി ആശുപത്രിയിൽ ആയിരുന്ന അയാളെ രാപകലില്ലാതെ കിടക്കയ്ക്ക് അരികിലിരുന്ന് മലമൂത്രവിസർജനങ്ങൾ വരെ മാറ്റി പരിചരിച്ചവളാണ് ഞാൻ. അയാളാണ് പെട്ടെന്നൊരു ദിവസം ഒരു ആശയവിനിമയവുമില്ലാതെ എന്നെ പൂർണമായി ഒഴിവാക്കി മറഞ്ഞു കളഞ്ഞത്.
ഈ നടന്റെ ബോധമില്ലാത്ത ഫാൻസ് എനിക്കെതിരെ അപവാദപ്രചാരണവും അസഭ്യവർഷവും ചൊരിഞ്ഞ് എന്റെ അന്തസിനെ ചോദ്യം ചെയ്ത് അപകീർത്തിപ്പെടുത്താൻ തുടങ്ങിയപ്പോഴാണ് ഞാൻ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചത്.

ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനമെടുത്തത് ചെറുപ്പത്തിൽ എനിക്കുണ്ടായ ഒരു ബന്ധം പരാജയപ്പെട്ടതിലോ അല്ലെങ്കിൽ എന്റെ കാമുകൻ എന്നെ ഉപേക്ഷിച്ചു പോയതിനോ അല്ല. മറിച്ച് ഞാൻ ഒരിക്കലും ഉപേക്ഷിച്ചിട്ടില്ലാത്ത എന്റെ കാമുകന്റെ ആരാധകർ എനിക്കെതിരെ അസഭ്യവർഷവും അപവാദപ്രചാരണവും നടത്തുന്നത് കണ്ടതിലുള്ള ഷോക്കിലാണ്.
ഒരു സാഡിസ്റ്റായ അയാൾ എന്നെ കള്ളക്കേസിൽ കുടുക്കി. അമിതമായ ലൈംഗിക ആസക്തിയുള്ളവൾ, മാനസിക രോഗി, മദ്യപാനി തുടങ്ങി നിരവധി ആരോപണങ്ങൾ എനിക്കെതിരെ ഉന്നയിച്ചു. നിരന്തരം എന്നെ വേദനിപ്പിക്കുകയും അപവാദപ്രചരണങ്ങളുടെ ബലിയാടാക്കുകയും ചെയ്യുന്നത് സഹിക്കവയ്യാതെ വീണ്ടും ഞാൻ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നു.
എന്തിനാണ് എന്നോടിത് ചെയ്യുന്നതെന്ന് ഞാൻ ചോദിച്ചപ്പോൾ ക്രൂരമായ ചിരിയാണ് ആ നടനിൽ നിന്ന് ഉണ്ടായത്. അയാൾ എന്നോട് പറഞ്ഞു ‘‘വേലക്കാരിയെപ്പോലെ തോന്നിക്കുന്ന ഒരു സ്ത്രീയെ ഞാൻ വിവാഹം കഴിക്കാൻ പോകുന്നു. ആരും അവളെ നോക്കില്ല, എനിക്ക് ഇഷ്ടമുള്ള ആരുമായും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം.’’

ജീവിതത്തിൽ ഇത്രയധികം വെല്ലുവിളികൾ നേരിട്ടിട്ടും ഞാൻ സത്യം മാത്രം മുറുകെപ്പിടിച്ചു. വളരെ വിജയിച്ചു നിന്ന ഒരു പബ്ലിക് ഫിഗർ ആയ എനിക്ക് പോലും ഇതൊന്നും സഹിക്കാൻ കഴിഞ്ഞില്ല. ദൈവത്തിൽ വിശ്വസിക്കുന്നു എന്ന് ഊറ്റംകൊള്ളുന്ന സമൂഹവും സോഷ്യൽ മീഡിയയും അയാളുടെ ആരാധകരും മീഡിയയും ഉൾപ്പടെ അയാൾക്കൊപ്പം നിന്ന് എനിക്കെതിരെ അപവാദപ്രചരണം നടത്തി. കുട്ടിക്കാലം മുതൽ ഞാൻ പലതും അതിജീവിച്ചു വന്നതാണ്, അതെന്റെ ഉത്തരവാദിത്തമാണ്''. ഹീര കുറിച്ചു.
1990-കളുടെ മധ്യത്തിലായിരുന്നു അജിത്തും ഹീരയും പ്രണയത്തിലായത്. 98ൽ ഇരുവരും ഈ ബന്ധം അവസാനിപ്പിച്ചു. 1999-ൽ അമർക്കളം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിൽ അജിത്ത് ശാലിനിയുമായി പ്രണയത്തിലായി. 2000 ഏപ്രിൽ 24-ന് ചെന്നൈയിൽ വച്ച് ഇരുവരും വിവാഹിതരുമായി.
അജിത്തിന്റെ വിവാഹം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷമാണ് ഹീര വിവാഹിതയായത്. വ്യവസായിയായ പുഷ്കര്‍ മാധവിനെ വിവാഹം കഴിച്ചുവെങ്കിലും നാല് വര്‍ഷങ്ങള്‍ മാത്രമേ ആ ബന്ധത്തിന് ആയുസുണ്ടായിരുന്നുളളു.
അജിത്തുമായി വേർപിരിഞ്ഞതിന്റെ കാരണം ഒരിക്കലും ഒരു പൊതുവേദിയിൽ പോലും പരസ്യമാക്കാൻ ഹീര തയാറായിരുന്നില്ല. ഗോസിപ്പ് കോളങ്ങളില്‍ ഇരുവരുടെയും പ്രണയം സ്ഥാനം പിടിച്ചിരുന്നു.
വിവാഹ വാഗ്ദാനം നല്കി നടന് അവരെ വഞ്ചിക്കുകയായിരുന്നുവെന്നും ദീര്‍ഘകാലം അതിന്റെ പേരില്‍ ചൂഷണം ചെയ്തിരുന്നതായും വാര്‍ത്തകള്‍ പ്രചരിച്ചു. അവര്‍ ഇത് സംബന്ധിച്ച് ഒരിടത്തും വെളിപ്പെടുത്തലുകള്‍ നടത്താത്തതു കൊണ്ട് ആ വാര്‍ത്തയ്ക്ക് സ്ഥിരീകരണമുണ്ടായില്ല.
നടന് പിന്നീട് മലയാളിയായ മറ്റൊരു നടിയെ വിവാഹം കഴിച്ച് സ്വന്തം ജീവിതം സുരക്ഷിതമാക്കി. ഇന്നും തമിഴ് സിനിമയിലെ മിന്നും താരമാണ് നടന്. ഹീരയാവട്ടെ ആരാലും അറിയപ്പെടാതെ ഒതുങ്ങിക്കൂടി ജീവിക്കുന്നു.

എന്നാല്‍ ഇക്കാര്യത്തില്‍ വിപരീതമായ വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. നടനും ഹീരയും തമ്മിലുളള ബന്ധം അറിഞ്ഞ മാതാവ് ഇതിനെ എതിര്‍ത്തിരുന്നെന്നും ഹീരയുടെ ആക്ടിംഗ് കരിയറിനെ ഈ ബന്ധം ബാധിക്കുമെന്നതിനാലാണ് അവര്‍ ഇടങ്കോലിട്ടതെന്നും പറയുന്നവരുണ്ട്.
എന്തായാലും ആദ്യം വിവാഹിതനായത് നടനാണ്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഹീരയും ദാമ്പത്യജീവിതത്തിലേക്ക് പ്രവേശിച്ചെങ്കിലും തുടക്കത്തില്‍ തന്നെ പാളി. ഇന്ത്യന്‍ ആര്‍മിയില്‍ ജോലി ചെയ്തിരുന്ന രാജഗോപാലിന്റെ ഏക മകളായിരുന്നു ഹീര.
പരസ്യ മോഡല്‍ എന്ന നിലയിലാണ് ഹീര തന്റെ സെലിബ്രറ്റി ലൈഫ് ആരംഭിക്കുന്നത്. 1991 മുതല്‍ 1999 വരെ സജീവമായിരുന്ന അവരുടെ അവസാന ചിത്രം സ്വയംവരം (തമിഴ്) ആയിരുന്നു.
നിര്‍ണയം, ഒരു അഭിഭാഷകന്റെ കേസ് ഡയറി, മിന്നാമിനുങ്ങിനും മിന്നുകെട്ട്, പൂത്തിരുവാതിര രാവില്‍... എന്നിങ്ങനെ ഏതാനും മലയാള സിനിമകളിലും നിരവധി തമിഴ് ചിത്രങ്ങളിലും നായികയായി തിളങ്ങി നിന്ന ഹീരയും 1999ന് ശേഷം എന്നേക്കുമായി സിനിമ അവസാനിപ്പിച്ച് പോയതിന് പിന്നിൽ ക്രൂരമായ വഞ്ചനകളുടെയും ചൂഷണങ്ങളുടെയും ദയനീയ മുഖം ഉളളതായി പറയപ്പെടുന്നു.