ഉണ്ണി മുകുന്ദൻ മാപ്പ് പറഞ്ഞെന്ന അവകാശവാദം ശരിയല്ല; വിപിനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി ഫെഫ്ക
Monday, June 9, 2025 9:42 AM IST
ഉണ്ണി മുകുന്ദന്റെ മുൻ മാനേജർ വിപിൻ കുമാറിനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി ഫെഫ്ക. കഴിഞ്ഞ ദിവസം താരസംഘടനയായ അമ്മയുടെ ഓഫിസിൽ വച്ച് ഫെഫ്കയുടെയും അമ്മയുടെയും നേതൃത്വത്തിൽ ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിച്ചിരുന്നു.
എന്നാൽ, ചർച്ചയെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന വിവരങ്ങൾ വിപിൻ പ്രചരിപ്പിച്ചെന്നും ചർച്ചയിൽ ഉണ്ണി മുകുന്ദൻ മാപ്പ് പറഞ്ഞു എന്ന വിപിൻകുമാറിന്റെ അവകാശവാദം ശരിയല്ലെന്നും വാർത്താക്കുറിപ്പിൽ ഫെഫ്ക വ്യക്തമാക്കി.
ഫെഫ്കയുടെ വാർത്താക്കുറിപ്പ്
അമ്മയുടെ ഓഫീസിൽ വെച്ച് ഫെഫ്കയുടെയും അമ്മയുടെയും നേതൃത്വങ്ങൾ ഉണ്ണിമുകുന്ദനും വിപിനും തമ്മിലുള്ള തർക്കം പരിഹരിച്ചിരുന്നു. എന്നാൽ ചർച്ചയിൽ ഉണ്ടായ ധാരണകൾക്ക് വിപരീതമായി വിപിൻ ഒരു മാധ്യമത്തിനു ഫോണിലൂടെ ചർച്ചയെ കുറിച്ച് തെറ്റിദ്ധാരണാജനകമായ വിവരങ്ങൾ ഇന്ന് നൽകിയത് തികഞ്ഞ അച്ചടക്ക ലംഘനമാണ്.
ചർച്ചയിൽ ഉണ്ണി മുകുന്ദൻ മാപ്പ് പറഞ്ഞു എന്ന വിപിൻകുമാറിന്റെ അവകാശവാദം ശരിയല്ല. വിപിൻ ധാരണാലംഘനം നടത്തിയ സാഹചര്യത്തിൽ വിപിനുമായി യാതൊരു രീതിയിലും ഫെഫ്ക സംഘടനാപരമായി സഹകരിക്കില്ലാ എന്നും അച്ചടക്ക നടപടി സ്വീകരിക്കാനും തീരുമാനിച്ചിരിക്കുന്നു.
കഴിഞ്ഞ ദിവസമാണ് നടൻ ഉണ്ണി മുകുന്ദനും മുൻ മാനേജർ വിപിൻ കുമാറും തമ്മിലുള്ള പ്രശ്നം പരിഹരിച്ചെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ ഔദ്യോഗികമായി അറിയിച്ചത്.
ഇരുവരെയും ഒരുമിച്ചിരുത്തി സംസാരിച്ചെന്നും പ്രശ്നം പരിഹരിച്ചെന്നും ഉണ്ണികൃഷ്ണൻ അറിയിച്ചിരുന്നു. എന്നാൽ, ചർച്ചയെക്കുറിച്ച് തെറ്റായ വിവരങ്ങൾ വിപിൻ പ്രചരിപ്പിച്ചതോടെയാണ് ഫെഫ്ക നിലപാട് കടുപ്പിച്ച് രംഗത്തെത്തിയത്.