ജീവനക്കാരുടെ പരാതി: കൃഷ്ണകുമാറിനെതിരേ ചുമത്തിയിരിക്കുന്നത് ഗുരുതര വകുപ്പുകൾ
Monday, June 9, 2025 11:15 AM IST
നടൻ ജി. കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നടന്ന സാന്പത്തിക തട്ടിപ്പിൽ ആരോപണവിധേയരായ ജീവനക്കാരികളുടെ പരാതിയിൽ മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ കൃഷ്ണകുമാറിനെതിരേ ചുമതത്തിയിരിക്കുന്നത് ഗുരുതര കുറ്റങ്ങൾക്കുള്ള വകുപ്പുകൾ.
തട്ടിക്കൊണ്ടു പോകൽ, ബലം പ്രയോഗിച്ച് പണം കൈക്കലാക്കൽ, തടഞ്ഞുവയ്ക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് മ്യൂസിയം പോലീസ് കേസെടുത്തത്.
തട്ടിയെടുത്ത പണം തിരികെ നൽകിയില്ലെങ്കിൽ മാനഭംഗപ്പെടുത്തുമെന്നു പറഞ്ഞെന്നതടക്കമുള്ള ആരോപണങ്ങളാണ് ജീവനക്കാരായ യുവതികൾ പോലീസിന് നൽകിയ പരാതിയിൽ പറഞ്ഞിട്ടുള്ളത്. പരാതിക്കാരിയുടെ വസ്ത്രത്തിൽ പിടിച്ചു വലിച്ചെന്നും ലൈംഗികച്ചുവയിൽ സംസാരിച്ചെന്നും ജാതീയമായി അധിക്ഷേപിച്ചെന്നും ജീവനക്കാരായ യുവതികൾ പരാതിയിൽ ആരോപിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്താണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ കൃഷ്ണകുമാർ ആരോപണങ്ങൾ നിഷേധിച്ചു.
കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണന്റെ പരാതിയിൽ ജീവനക്കാരായ യുവതികൾക്കെതിരേ മറ്റൊരു കേസും പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കവടിയാറിൽ പ്രവർത്തിക്കുന്ന ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ക്യൂആർ കോഡിൽ തിരിമറി നടത്തി ജീവനക്കാരികൾ 69 ലക്ഷം രൂപ തട്ടിപ്പ് നടത്തിയെന്നാണ് ദിയയുടെ പരാതി. കേസുമായി ബന്ധപ്പെട്ട് ഇരു വിഭാഗവും ആരോപണ പ്രത്യാരോപണങ്ങൾ തുടരുകയാണ്.
അതേസമയം കേസിൽ ജീവനക്കാരികളുടെ ബാങ്ക് സ്റ്റേറ്റ്മെന്റ് അടക്കം പരിശോധിച്ച ശേഷമാകും പോലീസ് നടപടി സ്വീകരിക്കുക. ഇതിനു മുൻപായി ഇരുകൂട്ടരുടെയും വി്ശദമായ മൊഴിയും രേഖപ്പെടുത്തും. ജീവനക്കാരികൾ കൃഷ്ണകുമാറിനും ദിയയ്ക്കുമെതിരായി ആരോപണങ്ങളുമായി രംഗത്തെത്തിയതിനു പിന്നാലെ ഈ യുവതികൾ തങ്ങൾക്ക് തെറ്റുപറ്റിയെന്ന് സമ്മതിക്കുന്നതിന്റെ വീഡിയോ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു.
പോലീസ് പക്ഷപാതം കാട്ടിയെന്ന് കൃഷ്ണകുമാർ
തിരുവനന്തപുരം: മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാന്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിൽ പോലീസ് പക്ഷപാതം കാട്ടിയെന്ന് നടൻ കൃഷ്ണകുമാർ. പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കുടുംബം കടന്നുപോകുന്നത്. മക്കൾ സുരക്ഷിതരല്ലെന്ന ആശങ്കയുണ്ടെന്നും കൃഷ്ണകുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു.
ലക്ഷക്കണക്കിന് രൂപ വായ്പ എടുത്താണ് മകൾ സ്ഥാപനം ആരംഭിച്ചത്. പണം പോയതിന്റെ വിഷമം അത് പോയവർക്കേ അറിയൂ. അതിനാലാണ് ജീവനക്കാരികളോട് അത്തരത്തിൽ ചോദ്യം ചോദിക്കേണ്ടി വന്നത്. ജീവനക്കാരികൾ തങ്ങൾക്കെതിരേ ഉന്നയിക്കുന്ന ആരോപണങ്ങളിൽ തെളിവു നൽകണം. സത്യാവസ്ഥ അറിയാൻ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചാൽ മാത്രം മതിയെന്നും കൃഷ്ണകുമാർ കൂട്ടിച്ചേർത്തു. പോലീസ് ഉദ്യോഗസ്ഥർ പരാതിയിൽ നിഷ്പക്ഷമായി അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.