"അല്ലിയാമ്പൽ കടവിന്' 60
സിജോ പൈനാടത്ത്
Friday, June 27, 2025 11:57 AM IST
മലയാള സിനിമാ ഗാനശാഖയെ അതുല്യഭാവനകളുടെ അല്ലിയാമ്പൽ കടവിലേക്കു കൈപിടിച്ച ഹിറ്റ് ഗാനത്തിന് അറുപതു വയസ്. പാട്ട് മലയാളികളാകെ ഏറ്റുപാടിയിട്ടും പാട്ടൊരുക്കിയ സംഗീതസംവിധായകൻ വേണ്ടത്ര അറിയപ്പെടാതെ പോയെന്ന പരിഭവം ബാക്കിയാക്കിയാണ് "അല്ലിയാമ്പൽ കടവിലന്നരയ്ക്കുവെള്ളം' എന്നാരംഭിക്കുന്ന വിഖ്യാതഗാനം ഇന്നും കേരളം ആസ്വദിക്കുന്നത്.
1965 ജൂണിലാണ് കെ.വി. ജോബ് എന്ന ജോബ് മാസ്റ്ററുടെ ഈണത്തിൽ വിഷാദവും പ്രണയവും സമം ചേർന്ന അല്ലിയാമ്പൽക്കടവിൽ ഗാനം പുറത്തിറങ്ങിയത്. റോസി എന്ന സിനിമയ്ക്കായി പി. ഭാസ്കരനാണ് വരികളെഴുതിയത്.
ദേവരാജൻ മാസ്റ്റർ ഉൾപ്പടെയുള്ള മഹാരഥന്മാരാൽ അറിയപ്പെട്ട മലയാള സിനിമാസംഗീത രംഗത്തേയ്ക്ക് അന്നു ജോബ് മാസ്റ്റർ എത്തിയത് നവാഗതനായി.
അല്ലിയാമ്പൽ കെ.പി. ഉദയഭാനുവിനെക്കൊണ്ടു പാടിക്കാനായിരുന്നു ആദ്യം നിശ്ചയിച്ചതെങ്കിലും ആലപിക്കാൻ നിയോഗമുണ്ടായത് സാക്ഷാൽ യേശുദാസിന്. ഗാനത്തിന്റെ റിക്കാർഡിംഗ് ദിനത്തിൽ ഉദയഭാനുവിനുണ്ടായ ചെറിയ ആരോഗ്യപ്രശ്നമാണ് പാട്ടുകാരന്റെ മാറ്റത്തിനു പിന്നിൽ.
ഉദയഭാനുവിന്റെ നിർബന്ധത്തിലാണ് യേശുദാസ് അന്ന് അല്ലിയാന്പൽ പാടിയത്. തനിക്കേറ്റവും പ്രിയപ്പെട്ട പ്രണയഗാനമെന്ന് യേശുദാസ് അല്ലിയാന്പലിനെ പിന്നീട് പല വേദികളിൽ വാഴ്ത്തി.
പങ്കെടുക്കുന്ന ചടങ്ങുകളിൽ സദസ് പാടാൻ ആവശ്യപ്പെട്ടാൽ, ദാസ് പാടാൻ തെരഞ്ഞെടുത്തതും അല്ലിയാന്പൽ തന്നെ. പാട്ട് വിഖ്യാതമായപ്പോഴും അത് ആഘോഷിക്കപ്പെട്ട വേദികളിലൊന്നും ജോബ് മാസ്റ്ററെ പരാമർശിക്കപ്പെട്ടില്ലെന്നു ഒരു വിഭാഗം സംഗീതാസ്വാദകർ ചൂണ്ടിക്കാട്ടുന്നു.
പിന്നീട് ഏഴു സിനിമകളിലായി മുപ്പതോളം ഗാനങ്ങൾക്കു ജോബ് മാസ്റ്റർ സംഗീതം നൽകി. ഇതിൽ പലതും യേശുദാസ് പാടിയതാണ്. ഏറ്റവും പ്രസിദ്ധമായത് അല്ലിയാന്പൽ തന്നെ.
നാടകങ്ങളിലൂടെയാണ് കൊച്ചി സ്വദേശിയായ ജോബ് മാസ്റ്റർ സിനിമയിലേക്കെത്തിയത്. അവസാനകാലത്തു ഭക്തിഗാന രംഗത്തും സജീവമായി. പാർക്കിൻസൺസ് രോഗം വല്ലാതെ തളർത്തിയ അദ്ദേഹം, 2003-ൽ അന്തരിച്ചു.