ജെഎസ്കെ വിവാദം; തിങ്കളാഴ്ച സെൻസർ ബോർഡ് ഓഫീസിന് മുന്നിൽ സംഘടനകളുടെ പ്രതിഷേധം
Friday, June 27, 2025 1:41 PM IST
സുരേഷ് ഗോപിയുടെ ജെഎസ്കെ സിനിമാ വിവാദത്തില്‍ കോടതിയെ സമീപിക്കാനൊരുങ്ങി ഫെഫ്ക. തിങ്കളാഴ്ച സിബിഎഫ്സിയുടെ റീജിയണല്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്താനും ഫെഫ്ക തീരുമാനിച്ചു. അമ്മയും നിര്‍മാതാക്കളുടെ സംഘടനയും ഉള്‍പ്പെടെ എല്ലാവരും പ്രതിഷേധത്തില്‍ പങ്കെടുക്കുമെന്നും ഫെഫ്ക ഭാരവാഹികള്‍ പറഞ്ഞു.
""ജാനകി വേഴ്സസ് കേരള എന്ന സിനിമയെ സംബന്ധിച്ചുള്ള ഒരു വിഷയമായി ഇതിനെ നമുക്ക് കാണാന്‍ കഴിയില്ല. കുറച്ചു കാലങ്ങളായി നമ്മുടെ സാംസ്കാരിക രംഗത്ത് സിനിമയിലടക്കം ഇത്തരം പ്രവണതകള്‍ വര്‍ധിച്ചുവരുന്നുണ്ട്.
ഏതെങ്കിലുമൊരു രാഷ്ട്രീയ നിലപാടിന്റ ഭാഗമായിട്ട് സംഭവിക്കുന്നതാണെന്ന് കരുതേണ്ടതില്ല. കാരണം സിബിഎഫ്സി പോലുള്ള സ്ഥാപനങ്ങള്‍ സ്വതന്ത്രമായിട്ട് പുതിയ ഗൈഡ്ലൈനുകള് സ്വയം തീരുമാനിക്കുകയും അത് നടപ്പിലാക്കുകയും ചെയ്യുന്നതിന്റെ തുടര്‍ച്ചയാണ് ജെഎസ്കെ എന്ന സിനിമയുമായി ബന്ധപ്പെട്ട് സംഭവിച്ചിരിക്കുന്നത്.
കേരളത്തിന്റെ സാംസ്കാരിക സമൂഹം ഇത് അഡ്രസ് ചെയ്യാതെ ഇരുന്നാല്‍ ഇത്തരം പ്രവണതകള്‍ വര്‍ധിച്ചു കൊണ്ടേയിരിക്കും. സ്വതന്ത്രം ഹനിക്കപ്പെടുന്നു എന്നതാണ് ഇതിലെ ഏറ്റവും പ്രധാനമായ വിഷയം. സിനിമയെ മാത്രം ബാധിക്കുന്നതാണെന്ന് നമ്മള് കരുതേണ്ടതില്ല.
ഇത് സമീപകാലത്ത് ആരംഭിക്കുകയും നിര്‍ബാധം തുടരുകയും ചെയ്യുന്ന പ്രവണതയാണ്. ഇത് കൂടുതല്‍ കൂടുതല്‍ സാസ്കാരികമായി നമ്മുടെ സമൂഹത്തെ ബാധിക്കുകയും ഭയാനകമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ തുടര്‍ച്ചയായി മാറുകയും ചെയ്യുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
അതുകൊണ്ട് സിനിമയുടെ മാത്രം പ്രശ്നമാണെന്ന രീതിയില്‍ ഇതിനെ കാണുന്നത് ശരിയല്ല. അതുകൊണ്ടാണ് സാംസ്കാരിക രംഗം ശ്രദ്ധിക്കുന്ന പ്രത്യക്ഷ സമരപരിധിയിലേക്ക് പോകാന്‍ ഫെഫ്ക തീരുമാനിക്കുന്നത്.
ഒരു സമ്മര്‍ദത്തിന്റെ ഭാഗമായി ഒരു വഴങ്ങി കൊടുക്കലിന് വഴി ഒരുക്കുകയാണെങ്കില്‍ നാളെ ഇതിനേക്കാള്‍ ഭീകരമായ അന്തരീക്ഷത്തിലേക്ക് കാര്യങ്ങള്‍ പോകുമെന്ന കാര്യത്തില്‍ സംശയമില്ല.
അതുകൊണ്ടാണ് സംവിധായക സംഘടനകള്‍ അടക്കം എല്ലാ സംഘടനകളും അണിനിരന്നുകൊണ്ട് സംയുക്തമായ സമരപരിപാടി ആവിഷ്കരിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. നിയമം അനുവദിക്കുന്ന സ്വതന്ത്രം എല്ലാ സര്‍ഗാത്മകത പ്രവര്‍ത്തികള്‍ക്കും ലഭ്യമാകുന്ന ഒരു അന്തരീക്ഷത്തിലേക്ക് വളരെ വ്യക്തമായ ഒരു തീരുമാനം കോടതിയില്‍ നിന്നും ലഭിക്കുമെന്ന് നമ്മള് ആഗ്രഹിക്കുകയാണ്,'' രഞ്ജി പണിക്കര്‍ പറഞ്ഞു.