ജാനകി എന്ന പേരിൽ എന്താണ് പ്രശ്നമെന്ന് ഹൈക്കോടതി
Saturday, June 28, 2025 8:33 AM IST
"ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള (ജെഎസ്കെ)’ എന്ന സിനിമയില്‍ ‘ജാനകി’ എന്ന പേര് ഉപയോഗിക്കുന്നതില്‍ പ്രശ്നമെന്തെന്നു ഹൈക്കോടതി.
പൊതുവായി ഉപയോഗിക്കുന്ന പേരാണു ജാനകി. റാം ലഖന്‍, സീത ഔര്‍ ഗീത തുടങ്ങിയ പേരുകളിലെല്ലാം മുമ്പ് സിനിമകളുണ്ടായിട്ടുണ്ട്. അന്നില്ലാത്ത പ്രശ്നം ഇപ്പോള്‍ എന്താണെന്നും ജസ്റ്റീസ് എന്‍. നഗരേഷ് ചോദിച്ചു.
സുരേഷ് ഗോപി നായകനായ സിനിമയ്ക്കു സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് വൈകുന്നതിനെതിരേ നിര്‍മാതാക്കളായ ‘കോസ്മോ എന്റര്‍ടെയ്ന്‍മെന്റ്സ്’ നല്കിയ ഹര്‍ജി പരിഗണിക്കവേയാണു കോടതി ഇക്കാര്യം ആരാഞ്ഞത്.
ഇന്നലെ സെന്‍സര്‍ ബോര്‍ഡ് തീരുമാനം ഹാജരാക്കാതിരുന്നതിനെത്തുടര്ന്ന് ഹര്‍ജി ഉച്ചകഴിഞ്ഞു പരിഗണിക്കാന്‍ മാറ്റി. പിന്നീട് പരിഗണിച്ചപ്പോള്‍ സിനിമയുടെ പേരിലും സംഭാഷണങ്ങളിലും "ജാനകി’എന്ന് ഉപയോഗിച്ചിട്ടുള്ളിടത്ത് ഭേദഗതിയോടെ സര്‍ട്ടിഫിക്കറ്റ് നല്കാമെന്നുള്ള ഉത്തരവിന്റെ ഉള്ളടക്കം സെന്‍സര്‍ ബോര്‍ഡിന്റെ അഭിഭാഷക കോടിയെ അറിയിച്ചു. ഇത്തരമൊരു ഭേദഗതി വേണ്ടതിന്റെ കാരണം എന്താണെന്ന് കോടതി ചോദിച്ചു.
ജാതീയ, വംശീയ വിദ്വേഷത്തിനു കാരണമാകുന്ന ദൃശ്യങ്ങളോ വാക്കുകളോ പാടില്ലെന്ന മാര്‍ഗരേഖ ലംഘിക്കപ്പെട്ടിട്ടുള്ളതായി അഭിഭാഷക അറിയിച്ചു. സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമവും ലൈംഗികച്ചുവയുള്ള ഭാഷയും ഈ സിനിമയിലുണ്ട്.
നിര്‍മാതാക്കള്‍ക്കു ലഭിച്ചത് കാരണംകാണിക്കല്‍ നോട്ടീസാണോയെന്ന് ആരാഞ്ഞ കോടതി, എങ്കില്‍ മറുപടി നല്‍കാനോ അപ്പീല്‍ നല്‍കാനോ കഴിയുമല്ലോയെന്ന് ഹർജിക്കാരോടു ചോദിച്ചു.
റിവൈസിംഗ് കമ്മിറ്റി വീണ്ടും സിനിമ വിലയിരുത്തിയശേഷം സെന്‍സര്‍ ബോര്‍ഡ് ഇറക്കിയ ഉത്തരവ് ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു. ഹര്‍ജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കാനായി മാറ്റി.