Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Cinema
Star Chat
എഴുതിയ തിരക്കഥകളിൽ ഏറ്റവും സങ്കീർണമായ കഥയും കഥാപാത്രങ്ങളും ‘കമല’യിലേത്: രഞ്ജിത് ശങ്കർ
Friday, November 1, 2019 5:07 PM IST
മലയാളികളെ ത്രില്ലറിന്റെ യഥാർഥ ത്രിൽ അനുഭവിപ്പിച്ച ‘പാസഞ്ചർ’ തിയറ്ററുകളിലെത്തി 10 വർഷത്തിനുശേഷം അതേ ഫ്ളേവറിൽ പുതിയൊരു സിനിമയുമായി വരികയാണ് സംവിധായകൻ രഞ്ജിത് ശങ്കർ. ‘കമല’ - അതാണു ടൈറ്റിൽ. അജു വർഗീസ് ആദ്യമായി നായകവേഷത്തിലെത്തുന്ന ചിത്രം. നായിക തെലുങ്ക് നടി റുഹാനി ശർമ. അജുവിന്റെ കഥാപാത്രം സഫർ റിയൽ ലൈഫ് കാരക്ടറാണ്. എഴുതിയ സ്ക്രിപ്റ്റുകളിൽ ഏറ്റവും സങ്കീർണമായ കഥയും കഥാപാത്രങ്ങളും ‘കമല’യുടേതെന്ന് രഞ്ജിത് ശങ്കർ.
“കമല എന്താണെന്നുള്ള സഫറിന്റെ അന്വേഷണമാണ് ഈ സിനിമ. അത് ഒരു വ്യക്തിയാണോ ഒരു തോന്നലാണോ ഒരു കോണ്സപ്റ്റാണോ അയാളുടെ ഭാവനയാണോ, അത് ആണാണോ പെണ്ണാണോ അല്ലെങ്കിൽ മറ്റെന്താണ്, എന്താണ് അതിനു പിറകിലുള്ള മിസ്റ്ററി എന്നൊക്കെ അയാൾ കണ്ടെത്താൻ ശ്രമിക്കുന്നതും അതുവഴി അയാൾക്കുണ്ടാകുന്ന മാറ്റവുമൊക്കെയാണു സിനിമ... ” ‘കമല’യുടെ രചനയും നിർമാണവും സംവിധാനവും നിർവഹിച്ച രഞ്ജിത് ശങ്കർ സംസാരിക്കുന്നു...
ത്രില്ലറുകളോടു പ്രത്യേക താത്പര്യമുണ്ടോ..?
അങ്ങനെയില്ല. എല്ലാ സിനിമകളും ഇഷ്ടമാണ്. പ്രേതവും പ്രേതം 2ഉം ഹൊറർ കോമഡി ഫിലിംസ്. മുന്‍പു ചെയ്ത സിനിമകളിൽ പാസഞ്ചറാണ് വാസ്തവത്തിൽ ത്രില്ലർ എന്നു പറയാവുന്നത്. അർജുനൻ സാക്ഷി ആക്ഷൻ ത്രില്ലറാണ്. പാസഞ്ചറിന്റെ ജോണറിലൊരു സിനിമയാണ് കമല.
കമലയിലേക്ക് എത്തിയത്..?
വാസ്തവത്തിൽ, ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ചു സിനിമയിൽ വന്നയാളാണു ഞാൻ. പാസഞ്ചർ എന്ന ഒരു സിനിമയേ ചെയ്യുകയുള്ളൂ എന്നായിരുന്നു എന്റെ വിശ്വാസം. അതിനുശേഷം വിദേശത്തു പോയി ജോലി ചെയ്ത് അതിന്റെ നഷ്ടം നികത്താൻ ശ്രമിക്കും എന്നൊക്കെയായിരുന്നു അതു ചെയ്യാൻ ഇറങ്ങി പുറപ്പെട്ടപ്പോൾ വിചാരിച്ചത്. പക്ഷേ, കഴിഞ്ഞ 10 വർഷമായി ഞാൻ നിരന്തരം സിനിമകൾ ചെയ്തുകൊണ്ടിരിക്കുന്നു.
കഴിഞ്ഞ വർഷം രണ്ടു സിനിമ ചെയ്തു. അതിന്റെ മുന്നത്തേ വർഷവും രണ്ടു സിനിമ ചെയ്തു. തുടർച്ചയായി സിനിമകൾ ചെയ്യുന്പോൾ അതൊരു ദിനചര്യ പോലെയായി എന്നതാണു സത്യം. പണ്ടൊക്കെ സിനിമ ചെയ്യുന്പോൾ ആവേശം തോന്നിയിരുന്നു. ഫിലിം മേക്കിംഗ് ശരിക്കും എൻജോയ് ചെയ്യാനാവുന്നില്ല എന്ന് മേരിക്കുട്ടി കഴിഞ്ഞപ്പോൾത്തന്നെ തോന്നിത്തുടങ്ങി. പ്രേതം 2 കഴിഞ്ഞപ്പോൾ ആ തോന്നൽ കൂടിവന്നു. അങ്ങനെ തത്കാലം ഒരു ബ്രേക്ക് എടുക്കാമെന്നു തീരുമാനിച്ചു.
ഒരു മേജർ സ്റ്റാർ അഭിനയിക്കുന്നതും ഞാൻ ചെയ്യേണ്ടതുമായ ചില സിനിമകൾ ഉണ്ടായിരുന്നു. ഒരു ബ്രേക്ക് ആവശ്യമാണെന്നും അതു കഴിഞ്ഞിട്ടേ ഏതുതരം സിനിമ ചെയ്യണമെന്ന് ആലോചിക്കാനാവൂ എന്നും ഞാൻ അവരോടു പറഞ്ഞു.
ഇനി എന്തെങ്കിലും ബിസിനസ് ചെയ്യാം എന്നൊക്കെ ആലോചിക്കാൻ തുടങ്ങി. ഈ വർഷം ജൂണ്‍ - ജൂലൈ വരെ ഒരുപാടു യാത്രകൾ ചെയ്തു. വിദേശരാജ്യങ്ങളിലൊക്കെ പോയി. യാത്ര ചെയ്യുന്പോഴും ഞാൻ മൊബൈലിൽ നിരന്തരം എഴുതിക്കൊണ്ടിരിക്കുകയായിരുന്നു, പലപല സ്ക്രിപ്റ്റുകൾ.
ഏറെ യാത്ര ചെയ്തിട്ടും വേറെ പലകാര്യങ്ങളും ആലോചിച്ചിട്ടും തത്കാലം ജീവിതത്തിൽ എന്നെ ആവേശം കൊള്ളിക്കുന്ന ഒരേയൊരു കാര്യം സിനിമയാണെന്ന് എനിക്കു മനസിലായി. കേരളം കഴിഞ്ഞാൽ എനിക്ക് ഏറെ ഇഷ്ടമുള്ള സ്ഥലമാണു പാരീസ്. അവിടെ പോയപ്പോഴും തിരിച്ചുവരാനാണു തോന്നിയത്. കാരണം, ഇവിടെയാണ് എനിക്കു ചെയ്യാനുള്ളത്. അവിടെ പോയാൽ വെറുതേയിരിക്കാമെന്നേയുളളൂ. അങ്ങനെ വീണ്ടും ഒരു സിനിമ ചെയ്യാം എന്നു തീരുമാനിച്ചു.
ഇപ്പോൾ എഴുതിയ സ്ക്രിപ്റ്റുകളിൽ എന്നെ ഏറ്റവുമധികം എഗ്സൈറ്റ് ചെയ്യിപ്പിക്കുന്ന സിനിമ തന്നെയാവണം ചെയ്യേണ്ടതെന്ന് ഉറപ്പിച്ചു. അപ്പോഴേക്കും ഞാൻ കമലയുടെ നാലഞ്ചു വേർഷനുകൾ എഴുതിയിരുന്നു. ഓരോ തവണ എഴുതിയപ്പോഴും ഇപ്പോൾ ചെയ്യേണ്ട എന്നു കരുതി പല തവണമാറ്റി വച്ച സ്ക്രിപ്റ്റായിരുന്നു കമലയുടേത്. കാരണം, അത്രയും റിസ്കിയായുള്ള സ്ക്രിപ്റ്റാണ്. അത് എങ്ങനെ ഷൂട്ട് ചെയ്യും എന്ന് ആലോചിക്കുന്പോൾത്തന്നെ പേടിയാവും.
ഞാൻ ഇതു വരെ എഴുതിയിട്ടുള്ള സ്ക്രിപ്റ്റുകളിൽ ഏറ്റവും കോംപ്ലിക്കേറ്റഡായ കഥാപാത്രങ്ങൾ ഇതിലാണുള്ളത്. അതിനാൽ എക്സ്ട്രാ ഓർഡിനറി ആക്ടേഴ്സ് ഉണ്ടെങ്കിലേ അത് അഭിനയിക്കാൻ പറ്റുകയുള്ളൂ. അതു ഷൂട്ട് ചെയ്യുക എന്നുള്ളതു ബാലികേറാമലയാണ്. വിഴിഞ്ഞത്തു നിന്നു തുടങ്ങി തമിഴ്നാട് ബോർഡറിലേക്കു കയറി അവിടെ നിന്നു ട്രിച്ചിയിലേക്കു പോയി തിരിച്ചു കേരളത്തിലേക്കു ട്രാവൽ ചെയ്യുന്ന ഒരു കഥയാണ്.
കഥയുടെ ബഹുഭൂരിപക്ഷവും സംഭവിക്കുന്നതു കൊടുംകാട്ടിലാണ്. അത് എവിടെ ഷൂട്ട് ചെയ്യും, അതിനു പറ്റിയ ലൊക്കഷൻ കിട്ടുമോ...അത്തരം ചിന്തകൾ. എല്ലാകൊണ്ടും നമ്മളെ ഭയങ്കരമായി പേടിപ്പിച്ചിരുന്ന ഒരു സിനിമയാണ്. അതിലെ എഗ്സൈറ്റ്മെന്റ് പേടി തന്നെയാണ് എന്ന് എനിക്കു മനസിലായി. ആ പേടിയുണ്ടെങ്കിലേ അതു ചെയ്യുന്നതിൽ റിസ്കുള്ളൂ. റിസ്കുള്ള സ്ഥലത്തേ എഗ്സൈറ്റ്മെന്റുള്ളൂ. അങ്ങനെയാണ് ഈ സിനിമ ചെയ്യാം എന്നു തീരുമാനിച്ചത്.
ഞാൻ സംവിധാനം ചെയ്യുന്ന പന്ത്രണ്ടാമത്തെ സിനിമയും നിർമിക്കുന്ന പത്താമത്തെ സിനിമയും ഡിസ്ട്രിബ്യൂഷൻ ചെയ്യുന്ന നാലാമത്തെ സിനിമയുമാണ് കമല.
കമല എന്ന സിനിമയുടെ ആശയം എവിടെ നിന്നാണ്..?
എന്റെ സിനിമകളിലുള്ളത് ചുറ്റുമുള്ള ആളുകൾ തന്നെയാണ്. ഇതിൽ അജു വർഗീസ് ചെയ്യുന്ന സഫർ എന്ന കഥാപാത്രം എനിക്ക് വളരെ അടുത്തറിയാവുന്ന ഒരാളാണ്. ഞാൻ എന്നും കാണുന്ന ഒരാളാണ്. എറണാകുളമാണ് സ്വദേശം. അയാളുടെ പേരും സഫർ എന്നു തന്നെയാണ്. ഹൈ ക്ലാസ് ബ്രോക്കറാണു സഫർ. അയാൾ എന്തും ചെയ്യും. നിങ്ങൾക്കു മീൻ വേണോ ജോലിക്കാരിയെ വേണോ എന്നതു മുതൽ ബിഎംഡബ്ല്യു വേണോ 100 ഏക്കർ സ്ഥലം വേണോ... അങ്ങനെ എല്ലാം ഡീൽ ചെയ്യുന്ന ഒരാൾ. അങ്ങനെ എല്ലാത്തിനും ഉപകാരിയായിട്ടുള്ള ഒരാൾ.
36 മണിക്കൂറിനുള്ളിൽ സംഭവിക്കുന്ന കഥയാണിത്. പുലർച്ചെ വിഴിഞ്ഞത്തു നിന്നു യാത്ര തുടങ്ങുന്ന സഫർ പിറ്റേന്നു വൈകുന്നേരം തിരിച്ചെത്തുന്പോൾ തീരുന്ന കഥയാണിത്. ആ യാത്രയ്ക്കുള്ളിൽ സംഭവിക്കുന്ന ഒരു കാര്യമാണു കമല പറയുന്നത്. പാസഞ്ചറും അങ്ങനെ തന്നെയാണ്; രണ്ടു ദിവസത്തിനുള്ളിൽ സംഭവിക്കുന്ന കഥയാണത്.
ഏറെ സങ്കീർണമായ ഈ പ്രോജക്ടിലേക്ക് അജു വർഗീസിനെ കാസ്റ്റ് ചെയ്തത്..?
സഫറിന്റെ വേഷം ആരു ചെയ്യുമെന്ന് ആലോചിച്ചപ്പോൾ സ്വാഭാവികമായും ഇവിടെയുള്ള നായകന്മാർ തന്നെയാണു മനസിലേക്കു വന്നത്. പക്ഷേ, ഇവരാരും അഭിനയിച്ചാൽ അതു വർക്കൗട്ട് ആവില്ലെന്നു പെട്ടെന്നു തന്നെ എനിക്കു മനസിലായി. ഒരു താരവും അഭിനയിച്ചാൽ പല കാരണങ്ങൾ കൊണ്ടും ഈ കഥാപാത്രം വർക്കൗട്ട് ആവില്ല.
തുടക്കം മുതൽ ഒടുക്കം വരെ ഈ കഥാപാത്രത്തിന് ഒരുപാട് ഷെയ്ഡ്സ് ഉണ്ട്. ആര് അഭിനയിക്കും? എനിക്ക് ഒരെത്തും പിടിയും കിട്ടിയില്ല. അപ്പോഴേക്കും എനിക്ക് ഈ സിനിമ ഉണ്ടാക്കണം എന്ന തീവ്രമായ ആഗ്രഹം വന്നിരുന്നു. ഒരാളും ഒരിക്കലും ഒരു നായകനായി ചിന്തിക്കാത്ത ആളുകളെ വരെ ആലോചിച്ചു. അവർക്കുപോലും ഈ കാരക്ടർ വർക്കൗട്ട് ആകാതെ വന്നു. അങ്ങനെ ഈ സിനിമ ചെയ്യാൻ പറ്റില്ല എന്ന് ആലോചിച്ച സമയം.
ഞാൻ കുറേ പണിപ്പെട്ട് ഉണ്ടാക്കിയ സ്ക്രിപ്റ്റാണ്. എങ്ങനെയെങ്കിലും ഇതു ചെയ്യണം. പക്ഷേ, ആരെയും കിട്ടുന്നില്ല. പാസഞ്ചറിലും ഇതേ അവസ്ഥ വന്നിരുന്നു. സത്യനാഥൻ എന്ന കഥാപാത്രത്തിനു പറ്റുന്ന ഒരാളും വരുന്നില്ലെന്നു കണ്ട് ഒടുവിൽ ശ്രീനിയേട്ടനെ ആലോചിച്ചപ്പോൾ എല്ലാം ശരിയായി വന്നു.
ഒരു സുപ്രഭാതത്തിലാണ് ഇതിൽ അജു വർഗീസിനെ ആലോചിക്കുന്നത്. അജു ചെയ്താൽ ആ കഥാപാത്രം വർക്കൗട്ട് ആകുമെന്നു തോന്നി. കാരണം അജുവിന് ഇമേജിന്റെ ഭാരമില്ല. സഫർ ഏറെ സിംപിളായ ഒരാളാണ്. എളിമയും ലാളിത്യവും വേണ്ടിടത്തു ഗൗരവവും ഉള്ള ഒരു കഥാപാത്രം.
എന്റെ സിനിമകളിൽ പുണ്യാളൻ അഗർബത്തീസിലാണ് അജു ആദ്യമായി അഭിനയിച്ചത്. അതിൽ ഒരു നല്ല കഥാപാത്രമായിരുന്നു. സു സു സുധിയിൽ അഭിനയിച്ചപ്പോൾ ആ കഥാപാത്രം അജുവിനെക്കാൾ രണ്ടു സ്റ്റെപ് മുകളിലായിരുന്നു. പ്രേതത്തിൽ അഭിനയിച്ചപ്പോൾ വീണ്ടും രണ്ടു സ്റ്റെപ് മുകളിലായിരുന്നു അതിലെ കഥാപാത്രം. അതുപോലെ അജു ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളെക്കാൾ രണ്ടു സ്റ്റെപ് മുകളിലാണ് ഈ സിനിമയിലെ കഥാപാത്രം.
ഈ കഥാപാത്രങ്ങളൊക്കെ അജുവിനു ചെയ്യാൻ പറ്റുമെന്ന് എനിക്കു തോന്നിയിരുന്നു. അജുവിന് ഞാൻ അപ്പോൾത്തന്നെ മേസേജ് അയച്ചു... നിനക്കു നായകനാകാനുള്ള സമയമായി, തിരക്കഥ റെഡിയായിട്ടുണ്ട്. അപ്പോൾത്തന്നെ അജു എന്നെ വിളിച്ചു സംസാരിച്ചു. ഞാൻ അയച്ച മെസേജ് അന്നുരാത്രി നിരവധി തവണ വായിച്ചതായി അജു പിറ്റേന്ന് എന്നോടു പറഞ്ഞു. തനിക്കായി അങ്ങനെയൊരു സ്ക്രിപ്റ്റ് ഒരാൾ എഴുതിയല്ലോ എന്ന് ആലോചിച്ച് അവനു സന്തോഷം തോന്നി.
നായികയെ കണ്ടെത്തിയത്...?
അജുവിന്റെ കഥാപാത്രമില്ലെങ്കിൽ നമുക്ക് ഈ സിനിമ ചെയ്യാനാവില്ല. പക്ഷേ, ഏറ്റവും വെല്ലുവിളി ഉയർത്തിയ സംഗതി മറ്റൊന്നാണ്. ഈ സിനിമയിലെ കമല... അത് എന്തുതന്നെയാണെങ്കിലും ആരഭിനയിക്കും എന്നത് വലിയ ചലഞ്ച് തന്നെയായിരുന്നു. പത്തു നൂറുപേരെ ഓഡിഷൻ ചെയ്തു. അപ്പോൾ എനിക്കൊരു കാര്യം മനസിലായി. ഞാൻ വലിയൊരു തെറ്റാണ് ചെയ്തുകൊണ്ടിരിക്കുന്നത്. തുന്പിയെക്കൊണ്ടു കല്ലെടുപ്പിക്കുന്ന പരിപാടിയാണത്.
പുതിയൊരാൾക്ക് ഒരു കാരണവശാലും ചെയ്യാൻ പറ്റിയ റോളല്ല അത്. അത്രയും കോംപ്ലക്സാണ് ആ കഥാപാത്രം. ഏറെ ടാലന്റഡായ അത്യാവശ്യം മീഡിയ എക്സ്പോഷർ ഉള്ള ഒരാൾക്കേ അതു ചെയ്യാനാവൂ. മലയാളത്തിലെ പോപ്പുലറായ ഒരു നടി വന്ന് അഭിനയിച്ചാൽ ആളുകൾ സ്വീകരിക്കില്ല. കാരണം, ആ കഥാപാത്രത്തിന് അത്രയും ഷെയ്ഡ്സ് ഉണ്ട്.
നായികയെ കണ്ടെത്തുക എന്നതു മൂന്നാലു മാസത്തെ പ്രോസസ് ആയിരുന്നു. എന്റെ ടീം ഇന്ത്യയൊട്ടാകെ പല സ്ഥലങ്ങളിലും സഞ്ചരിച്ചു. പലരുമായും സംസാരിച്ചു. ഒരുപാടു പേരെ ആലോചിച്ചു കിട്ടാതെ വന്നപ്പോൾ ഇവിടെ നിലവിലുള്ള നായികമാരെത്തന്നെ വീണ്ടും ആലോചിക്കാൻ തുടങ്ങി. അവരെ ആലോചിച്ചപ്പോഴും വർക്കൗട്ട് ആയില്ല. അല്ലെങ്കിൽപ്പിന്നെ അഡ്ജസ്റ്റ്മെന്റ് കാസ്റ്റിംഗ് എന്ന രീതിയിൽ ചെയ്യേണ്ടിവരും.
ഈ കഥാപാത്രത്തിനു ചുറ്റും ഒരു മിസ്റ്ററിയുണ്ട്. മിസ്റ്ററി തന്നെയുള്ള പുതിയൊരാൾ വന്ന് ആ റോൾ ചെയ്യണം. പുതുതായി വരുന്നയാൾക്ക് അതു ചെയ്യാനുമാവണം. അതാണു കാര്യം. അതു ചെയ്യുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. കാരണം, ആ കഥാപാത്രത്തിന്റെയുള്ളിൽ ഒരുപാട് പേഴ്സണാലിറ്റീസ് ഉണ്ട്. ഇവിടത്തെ ഒരാൾ ചെയ്താൽ അതു കിട്ടില്ല.
അങ്ങനെയിരിക്കെയാണ്, കഴിഞ്ഞ വർഷം തിരക്കഥയ്ക്കുള്ള നാഷണൽ അവാർഡ് കിട്ടിയ ചി ലാ സോ എന്ന പടം കണ്ടത്. അതിലെ നായിക റുഹാനി ശർമയെ കണ്ടപ്പോൾത്തന്നെ ഇവരാണു കമലയെന്നും ഇവർക്ക് ആ റോൾ ചെയ്യാനാകുമെന്നും തോന്നി. അങ്ങനെ ഞാൻ റുഹാനിയെ കണ്ടു സംസാരിച്ചു. ഓഡീഷൻ ചെയ്തു. അതു ശരിയായി. അങ്ങനെ പെട്ടെന്ന് റുഹാനി ഈ സിനിമയിലേക്കു വരികയായിരുന്നു.
കഥ തന്നെയാണ് ഈ സിനിമയുടെ എല്ലാം. അങ്ങനെയല്ലേ..?
കഥ തന്നെയാണ് ഇതിൽ പ്രധാനം. തിരക്കഥ ഉണ്ടാക്കുക എന്നത് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ഒരു ചെറിയ കുഴപ്പമുണ്ടായാൽ പോലും അതു പരിപൂർണപരാജയത്തിനു കാരണമാകും എന്നതാണ് ത്രില്ലറിന്റെ ഏറ്റവും വലിയ പ്രശ്നം. ഈ സിനിമയിൽ ചെറിയ തെറ്റുകൾക്കു പോലും സ്പേസില്ല. അതിനാൽ വളരെ ശ്രദ്ധിച്ചാണ് എഴുതിയതും അതു ചെയ്തതും.
തിരക്കഥയുടെ എട്ടാമത്തെ വേർഷനാണ് ഷൂട്ട് ചെയ്തിട്ടുണ്ടാവുക. ഷൂട്ട് ചെയ്തപ്പോഴും അതിൽ വലിയ മാറ്റങ്ങൾ വന്നില്ല. അതും എനിക്കിഷ്ടപ്പെട്ട ഒരു കാര്യമാണ്. കഴിഞ്ഞ മൂന്നാലു പടങ്ങളിലൊക്കെ സെറ്റിൽ വന്നാൽ ഫുൾ കറക്ഷൻസ് ആയിരുന്നു. ഇതിൽ കറക്ഷൻ ചെയ്യാൻ വലിയ ബുദ്ധിമുട്ടാണ്. കാരണം, എല്ലാം പരസ്പരം ബന്ധപ്പെട്ട കാര്യങ്ങളാണ്. ഡയലോഗു പോലും കണക്ടഡാണ്. അതു മാറ്റിയാൽ വേറെ ഒരുപാടു കാര്യങ്ങൾ മാറും. അങ്ങനെയാണ് അത് എഴുതിയിട്ടുള്ളത്. പൂർത്തിയായ സ്ക്രിപ്റ്റുമായാണ് ഷൂട്ടിംഗിനു പോയത്. ഷൂട്ട് ചെയ്യുന്പോൾ കാര്യങ്ങൾക്കു നല്ല വ്യക്തത ഉണ്ടായിരുന്നു.
അജു വർഗീസിന് ഒപ്പമുള്ള അനുഭവങ്ങൾ..?
വളരെ സെൻസിബിളും പ്രാക്ടിക്കലുമായ വ്യക്തിയാണ് അജു. അതുപോലെ തന്നെ വളരെ ഫ്ളക്സിബിളും പ്രാക്ടിക്കലും സെൻസിബിളുമായ ഒരു നടനുമാണ്. അതു തന്നെയാണ് ഇതിൽ ഞാൻ ഉപയോഗിച്ചിട്ടുള്ളത്. സിനിമ ചെയ്യാത്തപ്പോഴും പല കാര്യങ്ങൾക്കും അഡ്വൈസിനു വേണ്ടി അജു എന്നെ വിളിക്കാറുണ്ട്. തിരിച്ചു ഞാനും അവനോടു പല കാര്യങ്ങളും ചോദിക്കാറുണ്ട്.
അജുവിന്റെ എക്സ്പീരിയൻസ് വളരെ വലുതാണ്. അത്രയധികം സിനിമകളിൽ എല്ലാത്തരം വേഷങ്ങളും അഭിനയിക്കുന്നു. അത്രയധികം ആളുകളെ മീറ്റ് ചെയ്യുന്നു. അതിന്റെ എക്സ്പീരിയൻസ് വളരെ വലുതാണ്. ഒരേസമയം തന്നെ മൂന്നാലു സിനിമകളിൽ അഭിനയിച്ചുകൊണ്ടിരിക്കുന്നയാളാണ്. ഒരു നായകന്റെ എക്സ്പീരിയൻസിനെക്കാളും ഏറെയാണ് സിനിമയെക്കുറിച്ചും മറ്റു കാര്യങ്ങളെക്കുറിച്ചും അയാളുടെ എക്സ്പീരിയൻസ്.
ഈ കഥാപാത്രം തനിക്കു പറ്റുന്നതു പോലെ നന്നായി ചെയ്യാൻ അജു ശ്രമിച്ചിട്ടുണ്ട്. അജുവിനു പറ്റുന്ന ഒരു കഥാപാത്രമായിരുന്നു സഫർ. ആ കഥാപാത്രം വളരെ സിംപിളാണ്, സിംപിളായ ഒരു ബ്രോക്കർ. അതു ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്. പക്ഷേ, അജു അതു വളരെ വൃത്തിയായി ചെയ്തിട്ടുണ്ട്.
അജുവിന്റെ കഥാപാത്രം സഫർ റിയൽലൈഫിൽ അതേ പേരുളള ഒരാളാണല്ലോ. ഈ സിനിമയെക്കുറിച്ച് യഥാർഥ സഫറിന് അറിയമോ..?
സഫറിന് ഇതൊക്കെ അറിയാം. ഇയിടെ എന്റെ വേറൊരു കാര്യത്തിനു വേണ്ടി സഫർ സ്റ്റുഡിയോയിൽ വന്നപ്പോൾ അജുവിനെ ഞാൻ പരിചയപ്പെടുത്തി. തന്റെ കഥാപാത്രങ്ങളെയൊക്കെ താൻ നേരിട്ടു കാണാറുണ്ടെന്നും ഒരാളെയും കൂടി ഇപ്പോൾ കണ്ടെന്നും അജു സഫറിനോടു പറഞ്ഞു.
പ്രേതത്തിൽ അജുവിന്റെ കഥാപാത്രം ഡെന്നി കൊക്കൻ എന്റെ സ്കൂൾമേറ്റാണ്. സു സു സുധി വാത്മീകത്തിലെ അജുവിന്റെ കാരക്ടർ യഥാർഥത്തിൽ ഞാൻ തന്നെയാണ്. ഗ്രേഗണ് ദാസ് എന്ന കഥാപാത്രം ഞാൻ തന്നെയാണ്. അതിൽ അയാൾ സിനിമാ നടനാണ്. ഞാൻ സിനിമാ സംവിധായകനാണ് എന്നേയുള്ളൂ.
റുഹാനി ശർമയ്ക്ക് ഒപ്പമുള്ള അനുഭവങ്ങൾ..?
ഞാൻ ഇതുവരെ എഴുതിയ സ്ക്രിപ്റ്റുകളിൽ... വർഷത്തിൽ മമ്മൂട്ടിയുടെ കഥാപാത്രം, സു സു സുധി വാല്മീകത്തിൽ ജയസൂര്യയുടെ കഥാപാത്രം, മേരിക്കുട്ടിയിൽ ജയസൂര്യയുടെ കഥാപാത്രം... ശ്രദ്ധിക്കപ്പെട്ടിട്ടുള്ള ഒരുപാടു കഥാപാത്രങ്ങളുണ്ട്. അതിനേക്കാളൊക്കെ സങ്കീർണമായ കഥാപാത്രത്തെയാണ് ഈ സിനിമയിൽ റുഹാനി ശർമ അവതരിപ്പിക്കുന്നത്.
എന്നെ അദ്ഭുതപ്പെടുത്തിയ ഒരു നടിയാണു റുഹാനി. ഒരു സെക്കൻഡു കൊണ്ട് എങ്ങനെ ഒരു കാരക്ടറാവാൻ പറ്റുന്നു, ഒരു കാരക്ടറിൽ നിന്നു മറ്റൊന്നിലേക്ക് എങ്ങനെ സ്വിച്ച് ചെയ്യാൻ പറ്റുന്നു... എന്നതിലൊക്കെ എല്ലാ അർഥത്തിലും എന്നെ അദ്ഭുതപ്പെടുത്തിയ ഒരു നടി. നമ്മൾ ഈ സിനിമ കണ്ടു കഴിയുന്പോൾ അവർ ചെയ്ത കാര്യം നമുക്കു വിശ്വാസയോഗ്യമായി തോന്നുന്നു എന്നതാണ് എടുത്തു പറയേണ്ടത്.
സങ്കീർണതകളുള്ള ഒരു കാരക്ടർ ചെയ്ത് അങ്ങനെ തോന്നിപ്പിക്കുക എന്നതു വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതു വളരെ സിംപിളായി, വളരെ കൂളായി അവർക്കു നിറവേറ്റാനായി. ഞാൻ വർക്ക് ചെയ്തിട്ടുള്ളതിൽവച്ച് ഏറ്റവും ടാലന്റഡായ ഒരു നടിയാണു റുഹാനി. അവർ കൂടുതൽ കൂടുതൽ നല്ല സിനിമകൾ ചെയ്യട്ടെ എന്നതാണ് എന്റെ ആഗ്രഹം.
റുഹാനി ശർമയ്ക്കു മലയാളം വെല്ലുവിളി ആയിരുന്നോ..?
അവരുടെ തയാറെടുപ്പുകൾ നമ്മൾ വിചാരിക്കാത്ത ലെവലിലുള്ളതാണ്. അതു നമ്മൾ ഒരു വീഡിയോ ആയി ഇറക്കാൻ ഉദ്ദേശിക്കുന്നുണ്ട്. നമ്മൾ ചെയ്യുന്നതിന്റെ പത്തിരട്ടി തയാറെടുപ്പുമായാണ് റുഹാനി വന്നിട്ടുള്ളത്. ഡയലോഗ് പഠിപ്പിക്കാൻ അവർക്ക് ഒരു ട്രെയിനർ ഉണ്ടായിരുന്നു. അതിനാൽ മലയാളം ഉച്ചാരണം കൃത്യമായിരുന്നു. വളരെ കുറച്ചു സമയം കൊണ്ട് അവർ ഈ സിനിമയ്ക്കുവേണ്ടി ഒരുപാടു കാര്യങ്ങൾ പഠിച്ചു.
ഈ കഥാപാത്രത്തിന് ഒരുപാടു കാര്യങ്ങൾ ഫിസിക്കലി ഉൾപ്പെടെ ചെയ്യേണ്ടതായിട്ടുണ്ട്. അവരുടെ കോണ്‍സപ്റ്റ് ഓഫ് ആക്ടിംഗ് തന്നെ വ്യത്യസ്തമാണ്. അഭിനയം എന്നതു ധ്യാനമാണ് - റുഹാനി പറയുന്നു. വളരെപ്പെട്ടെന്ന് അവർക്ക് വേറൊരു തലത്തിലേക്കു പോയി വേറൊരു കാരക്ടറാകാൻ പറ്റുന്നത് അവരുടെ ഉള്ളിലുള്ള ആത്മീയത കൊണ്ടാണെന്നു തോന്നുന്നു. വളരെ ചെറുപ്പത്തിൽ തന്നെ അവർക്ക് ഇതൊക്കെ സാധിക്കുന്നു.
ഈ സിനിമ ഇപ്പോൾ ചെയ്തതിന്റെ ഏറ്റവും വലിയ ഗുണം എന്നത് ഈ ഒരു നടിയെ അവരുടെ ഫുൾ പൊട്ടെൻഷ്യലിൽ നമ്മുടെ കാരക്ടറിനു കിട്ടി എന്നുള്ളതാണ്. ഒരു കൊമേഴ്സ്യൽ സിനിമയിൽ വളരെ അപൂർവമായി മാത്രമേ ഇത്തരത്തിൽ ഒരു കാരക്ടർ ഉണ്ടാവുകയുള്ളൂ. നമ്മുടെ സിനിമയിൽ അത്തരമൊരു കാരക്ടർ ഉണ്ടായപ്പോൾ നമുക്ക് അത്തരത്തിലുള്ള ഒരു നടിയെയും കിട്ടി എന്നതാണ് ഏറ്റവും വലിയ സന്തോഷം. അതിനുള്ള അംഗീകാരം അവർക്കു കിട്ടട്ടെ.
ഈ കഥാപാത്രത്തിനു കമല എന്നു മാത്രമല്ല മറ്റു പല പേരുകളുമുണ്ട്. പല വേർഷനുകളുള്ള കഥാപാത്രമാണിത്. അതുകൊണ്ടൊക്കെത്തന്നെയാണ് ഈ കഥാപാത്രം ഏറെ സങ്കീർണമാകുന്നത്. നമ്മൾ ഒരു സീനിൽ കാണുന്ന ആളെയല്ല അടുത്ത സീനിൽ കാണുന്നത്. ആ സീനിൽ കണ്ട ആളെയല്ല പിന്നത്തെ സീനിൽ കാണുന്നത്. എങ്ങനെ ഒരാൾക്ക് അതു സാധ്യമാവും എന്നത് എന്നെ അതിശയപ്പെടുത്തി. ലുക്കിൽ പോലും ആ വ്യത്യാസങ്ങൾ കൊണ്ടുവരാൻ അവർക്കു സാധിച്ചു. അത്തരത്തിൽ ഫ്ളക്സിബിലിറ്റിയുള്ള മുഖമാണ് അവരുടേത്.
കഥാപാത്രത്തോളം തന്നെ സങ്കീർണമാണ് സ്ക്രിപ്റ്റും; അല്ലേ..?
സ്ക്രിപ്റ്റ് എന്റർടെയിനിംഗും എൻഗേജിംഗുമാണ്. ഇതൊരു കമേഴ്സ്യൽ സിനിമയാണ്. നമ്മളെ അദ്ഭുതപ്പെടുത്തുന്ന ഒരു സിനിമയാണ്. പുതിയ പുതിയ കാര്യങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന കഥാഗതി ത്രില്ലിംഗ് ആണ്. എഡ്ജ് ഓഫ് സീറ്റിലിരുന്ന് എന്താണു സംഭവിക്കുക എന്ന രീതിയിൽ നമുക്ക് കണ്ടുകൊണ്ടിരിക്കാം.
അങ്ങനെ കണ്ടുകൊണ്ടിരിക്കണമെങ്കിൽ കമല എന്ന കാരക്ടർ അങ്ങനെയൊരാൾ അഭിനയിച്ചു ഫലിപ്പിക്കണം. അതിലാണു സർപ്രൈസ്. പക്ഷേ, ഒരാൾക്ക് അതു ചെയ്യാൻ സാധിച്ചു. 22 വയസാണു കഥാപാത്രത്തിന്റെ പ്രായം. ആ പ്രായത്തിലുള്ള നന്നായി പെർഫോം ചെയ്യാൻ പറ്റുന്ന ഒരു നടിയെ കിട്ടുക എന്നതായിരുന്നു ഏറ്റവും വലിയ ചലഞ്ച്. റുഹാനിക്കും അതിനടുത്താണു പ്രായം.
റോഡ് മൂവിയാണോ കമല. ചിത്രീകരണ അനുഭവങ്ങളെക്കുറിച്ച്..?
റോഡില്ല, കംപ്ലീറ്റ് കാടാണ്. റോഡിൽ നിന്നു തുടങ്ങി പിന്നെ ഫുൾ കഥ സംഭവിക്കുന്നതു കാട്ടിലാണ്. അങ്ങനെ ഇതൊരു കാട് മൂവിയാണെന്നു പറയാം! ഷൂട്ടിംഗ് ഏറെ രസകരമായിരുന്നു. സിനിമ ചെയ്യുന്പോഴുള്ള എഗ്സൈറ്റ്മെന്റ് തിരിച്ചു കിട്ടിയ പ്രോസസ് ആയിരുന്നു അത്. അതിരപ്പിള്ളിയിലെ കൊടുംകാട്ടിനുള്ളിലാണ് ഇതിലെ കാടു മുഴുവൻ ഷൂട്ട് ചെയ്തത്. അവിടെയാണു കഥയ്ക്കു പറ്റിയ ലൊക്കേഷനുകൾ കിട്ടിയത്.
ഏറെ നടന്ന് മല കയറി അര കിലോമീറ്ററൊക്കെ പോകണം ഷൂട്ടിംഗ് ലൊക്കേഷനിൽ എത്താൻ. കഴിഞ്ഞ വർഷമൊക്കെ ലൊക്കേഷൻ കാണാൻ പോകുന്പോൾ ഞാൻ വണ്ടിയിൽത്തന്നെ ഇരിക്കാറായിരുന്നു പതിവ്. കൂടെയുള്ളവർ ഇറങ്ങി കാണാൻ പോകും. ഇത്തവണ എനിക്കു തന്നെയായിരുന്നു ഏറ്റവും ആവേശം. ഞാൻ തന്നെ ഓടി മലകയറി. എനിക്കതു ചെയ്യണമെന്നു വലിയ ആഗ്രഹമുണ്ടായിരുന്നു.
സിനിമ ചെയ്യുന്പോഴുള്ള ആവേശം തിരിച്ചുവന്നു എന്നതു സത്യമാണെന്ന് എനിക്കു തോന്നുന്നത് അങ്ങനെയൊക്കെയാണ്. കാടിനുള്ളിൽ ഞങ്ങൾ കാണാത്ത മൃഗങ്ങളൊന്നുമില്ല; മലന്പാന്പ് മുതൽ ആന വരെ. പക്ഷേ, അതൊക്കെ നമ്മൾ എൻജോയ് ചെയ്തു എന്നതാണു വാസ്തവം. യൂണിറ്റിൽ അട്ടകടി ഏല്‍ക്കാത്ത ആളുകളില്ല. കാലിൽ അട്ടകടിയേറ്റ ഞാൻ ഷൂട്ടിംഗ് കഴിഞ്ഞ് ഒരാഴ്ച ചികിത്സയിലായിരുന്നു.
രാത്രി ഷൂട്ടിംഗ് കഴിഞ്ഞു വരുന്പോൾ റോഡിൽ സ്ഥിരമായി ആനകളുണ്ടാവും. അപ്പോൾ ഞങ്ങൾ വണ്ടി നിർത്തിയിടും. കുറച്ചു കഴിയുന്പോൾ അവർ പോകും. അപ്പോൾ ഞങ്ങളും പോകും. പാന്പ് സ്ഥിരമായിട്ടുണ്ടായിരുന്നു. പക്ഷേ, ഇതൊന്നും ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയില്ല. ആർക്കും അപകടവും മറ്റും ഉണ്ടായിട്ടില്ല. വളരെ സുഗമമായി ഷൂട്ടിംഗ് നടന്നു. വിഴിഞ്ഞം, ട്രിച്ചി തുടങ്ങിയ സ്ഥലങ്ങളിലും ഷൂട്ടിംഗ് ഉണ്ടായിരുന്നു.
കമലയിൽ അനൂപ് മേനോൻ..?
അനൂപുമായി ആദ്യം ചെയ്യുന്ന സിനിമയാണിത്. അനൂപിന്റേതു വളരെ പ്രാധാന്യമുള്ള റോളാണ്. ഒരുപാടു കാലമായി ഞങ്ങൾ ഒരുപാടു സിനിമകൾ ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരാണ്. പക്ഷേ, അതിനു പറ്റുന്ന കഥാപാത്രങ്ങളൊന്നും വന്നില്ല. ഷൂട്ടിംഗ് തുടങ്ങുന്നതിനു മുന്‍പ് അജു വർഗീസാണു നായകൻ എന്നു വെളിപ്പെടുത്തി ഞാൻ കമലയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറക്കിയപ്പോൾ ആദ്യം വിളിച്ചത് അനൂപ് മേനോനാണ്.
‘ഞാൻ ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട്, എനിക്കൊരു റോൾ എഴുതിക്കോളൂ’ - അനൂപ് പറഞ്ഞു. ‘ ഇതിൽ മറ്റു കാര്യങ്ങളൊന്നും വിഷയമല്ല, ഞാൻ വന്ന് അഭിനയിക്കും, നിങ്ങൾ പറഞ്ഞാൽ മതി...’ അനൂപ് തുടർന്നു. എനിക്കതു വളരെ പോസീറ്റീവായി തോന്നി. ഇതിൽ അദ്ദേഹത്തിനു നന്നായി ചെയ്യാൻ പറ്റുന്ന ഒരു കഥാപാത്രമുണ്ടായിരുന്നു. അങ്ങനെയാണ് അനൂപ് ഈ സിനിമയിലേക്കു വരുന്നത്.
അനൂപിന്റേതു കേന്ദ്രസ്ഥാനത്തുള്ള റോളാണ്. സ്ക്രീൻ ടൈം കുറവാണ്. പക്ഷേ, അനൂപില്ലെങ്കിൽ ഈ കഥയില്ല. ഈ കഥ ചുറ്റിത്തിരിയുന്നത് അതിനു ചുറ്റുമാണ്.
ബിജു സോപാനം കമലയിൽ..?
വളരെ പ്രാധാന്യമുള്ള റോളാണ് ബിജു സോപാനത്തിന്. വളരെ ഒൗട്ട് സ്റ്റാൻഡിംഗ് ആക്ടറാണ് ബിജു. ഈ സിനിമയിൽ ഏറെ രസമുള്ള ഒരു കാരക്ടറാണ് ബിജു ചെയ്യുന്നത്. ആ റോളിലേക്കു നമ്മൾ പെട്ടെന്നു ബിജു സോപാനത്തെ ആലോചിക്കില്ല. വളരെ സീരിയസായിട്ടുള്ള, അംഗീകാരം നേടിയ കാരക്ടർ നടന്മാർ മലയാളത്തിലുണ്ട്. നമുക്കു വേണമെങ്കിൽ അവരെയൊക്കെ കാസ്റ്റ് ചെയ്യാം.
ബിജു സോപാനം ഇതിൽ അഭിനയിച്ചതിൽ എനിക്കു വളരെ സന്തോഷമുണ്ട്. ആ നിലവാരത്തിലേക്കു വരേണ്ട ഒരാക്ടറാണു ബിജു സോപാനം. ആ രീതിയിലുള്ള ഫ്ളക്സിബിലിറ്റിയും അഭിനയസാധ്യതയുമെല്ലാമുള്ള ഒരു നടനാണ് അദ്ദേഹം.
തണ്ണീർമത്തൻ ദിനങ്ങളിൽ വന്ന സജിൻ ഇതിൽ നല്ല ഒരു വേഷം അഭിനയിച്ചിട്ടുണ്ട്. ഗോകുലൻ, സുനിൽ സുഖദ, മൊട്ട രാജേന്ദ്രൻ തുടങ്ങിയവരുമുണ്ട്. തമിഴ്നാട് ബോർഡറിൽ സംഭവിക്കുന്ന കഥ ആയതിനാൽ ഒരുപാടു തമിഴ് ആക്ടേഴ്സുമുണ്ട്.
ജസ്റ്റിൻ ജോസ് ഉൾപ്പെടെയുള്ള സാങ്കേതിക വിദഗ്ധർ കമലയ്ക്കു പിന്നിലുണ്ടല്ലോ..?
ഏറെ കരുത്തുറ്റ സാങ്കേതികവിഭാഗമാണ് ഈ സിനിമയ്ക്കു പിന്നിൽ. ഷെഹനാദ് ജലാലാണു കാമറ ചെയ്തത്. എഡിറ്റർ പുതിയ ആളാണ് - ആദിൽ. ആർട്ട് മനു ജഗത്. ബാഹുബലിയും പത്മാവതുമൊക്കെ ചെയ്ത ജസ്റ്റിനാണു സൗണ്ട് മിക്സിംഗ്.
ജസ്റ്റിനൊപ്പം ഞാൻ ചെയ്യുന്ന മൂന്നാമത്തെ സിനിമയാണിത്. ആദ്യം പ്രേതം 1. പിന്നെ പുണ്യാളൻ 2. ഇപ്പോൾ കമല. ഈ സിനിമ തുടങ്ങുന്പോൾ ജസ്റ്റിനെ ഞാൻ ഉദ്ദേശിച്ചിരുന്നില്ല. പക്ഷേ, ഷൂട്ടിംഗ് തുടങ്ങിക്കഴിഞ്ഞപ്പോൾ ഇതു ജസ്റ്റിനു ചെയ്യാൻ പറ്റുമെന്ന് എനിക്കു മനസിലായി. ഈ സിനിമയിൽ കാടും ത്രില്ലുമൊക്കെ ആയതിനാൽ സൗണ്ടിന് ഏറെ പ്രാധാന്യമുണ്ട് . അങ്ങനെയാണു ജസ്റ്റിൻ വരുന്നത്.
ഏറ്റവും അനുയോജ്യമായ സൗണ്ട് എങ്ങനെ കൊണ്ടുവരാം എന്ന കാര്യത്തിൽ മുന്‍പത്തെ രണ്ടു സിനിമകളെക്കാൾ ചലഞ്ചിംഗാണ് ഈ സിനിമ. സിനിമയുടെ അവസാന വർക്കുകൾ നടന്നുകൊണ്ടിരിക്കുന്നു. ജനങ്ങൾ ഇത് എങ്ങനെ സ്വീകരിക്കും എന്നറിയാനുള്ള താത്പര്യത്തിലാണു ഞാൻ. കമലയിൽ ഒരു പാട്ടുണ്ട്. അത് ഉടനേ റിലീസ് ചെയ്യും. ഗാനരചന, സംഗീതം ആനന്ദ് മധുസൂദനൻ.
ഇത്തരത്തിൽ വ്യത്യസ്ത ജോണറിലുള്ള സിനിമകൾ മിക്കപ്പോഴും തമിഴിലാണു വരുന്നതെന്നു തോന്നിയിട്ടുണ്ടോ..?
അങ്ങനെയില്ല. മലയാളത്തിലും വരാറുണ്ട്. മലയാളത്തിലാണ് ഏറ്റവും വ്യത്യസ്തതയുള്ള സിനിമകൾ ഉണ്ടാകുന്നത്. തമിഴിലും ഉണ്ടാകുന്നുണ്ട്. ഓരോ സിനിമ ഉണ്ടാക്കുന്പോഴും അങ്ങനത്തെ സിനിമ വന്നിട്ടില്ല എന്നാണ് എനിക്കു തോന്നാറുള്ളത്. മേരിക്കുട്ടിയും രാമന്റെ ഏദൻതോട്ടവും സു സു സുധി വാത്മീകവുമൊക്കെ ചെയ്യുന്പോൾ അങ്ങനത്തെ സിനിമകൾ വന്നിട്ടില്ലായിരുന്നു.
ഈ സിനിമ ഒരു ഭാഷയിലും വന്നിട്ടില്ലല്ലോ എന്നു തോന്നുന്പോഴാണ് ഞാൻ സിനിമ ഉണ്ടാക്കാറുള്ളത്. അതു തന്നെയാണ് അതിന്റെ എഗ്സൈറ്റ്മെന്റ്. എന്റെ ബഹുഭൂരിപക്ഷം സിനിമകളും അങ്ങനെ തന്നെയാണ്. ഇതും അങ്ങനെ തന്നെയാണ്. ജനങ്ങൾ മാറിയിരിക്കുന്നു. അവർ എല്ലാ ഭാഷകളിലുമുള്ള സിനിമകളും കാണുന്നു. തമിഴിൽ ഉണ്ടാകുന്ന സിനിമകൾ ഇവിടെ അതേപടി ഉണ്ടാക്കിവച്ചിട്ടു കാര്യമൊന്നുമില്ല.
കമലയിലൂടെ കരിയറിൽ ഒരു സെക്കൻഡ് ലൈഫ് കിട്ടി എന്നു പറയാം അല്ലേ..?
അങ്ങനെയൊന്നുമില്ല. ഇതിനു മുന്‍പു ചെയ്ത സിനിമകളെല്ലാം പൈസ കിട്ടിയ സിനിമകളാണ്, തിയറ്ററിൽ ജനങ്ങൾ സ്വീകരിച്ച സിനിമകളാണ്. പക്ഷേ, നമ്മൾ നമ്മളെ നവീകരിക്കുക എന്ന പ്രോസസ് നടന്നില്ലെങ്കിൽ ക്രിയേറ്റീവാകാൻ ഏറെ ബുദ്ധിമുട്ടായിരിക്കും. എന്റെ വ്യക്തിപരമായ നവീകരണം പ്രധാനമായിരുന്നു. സിനിമയുടെ ബിസിനസ് സൈഡിലേക്കു കൂടുതലായി പോകാതെ അതിന്റെ ക്രിയേറ്റീവ് സൈഡിൽ ഏറെ ശ്രദ്ധിക്കേണ്ടത് എന്റെ ആവശ്യമായിരുന്നു.
പാസഞ്ചറിനു മുന്‍പുള്ള മാനസികാവസ്ഥയിലേക്ക് എനിക്കു തിരിച്ചു പോകാൻ പറ്റുമോ എന്നാണ് ഈ സിനിമ ചെയ്യുന്പോൾ ആലോചിച്ചത്. പാസഞ്ചറിന്റെ സമയത്ത് സിനിമയെക്കുറിച്ചോ അതിന്റെ മറ്റു കാര്യങ്ങളെക്കുറിച്ചോ ഒന്നുമറിയില്ല എന്നതായിരുന്നു എന്റെ അഡ്വാന്റേജ്. പക്ഷേ, ഇപ്പോൾ പ്രൊഡക്ഷനും ഡിസ്ട്രിബ്യൂഷനും ഓവർസീസ് ഡിസ്ട്രിബ്യൂഷനും...അങ്ങനെ സിനിമയുടെ അത്യാവശ്യം കാര്യങ്ങൾ എനിക്കറിയാം.
ഇങ്ങനെ ഒരു സിനിമയെടുക്കുന്പോൾ അതിന്റെ റിസ്ക്ക്, സാധ്യതകൾ, ബിസിനസ് എന്നിവയൊക്കെ നന്നായിട്ടറിയാം. എന്നാലും പാസഞ്ചറിനു മുന്നേയുള്ള അവസ്ഥയിലേക്ക് കുറെയൊക്കെ എത്താനായി എന്നാണ് എനിക്കു തോന്നുന്നത്. കഴിഞ്ഞ ദിവസം ദ ഹിന്ദു ഓൺലൈനിൽ എന്റെ ഇന്റർവ്യൂ കണ്ടപ്പോൾ പത്രം വാങ്ങി വായിക്കണമെന്നു തോന്നി. ഏറെ നാളുകളായി എനിക്ക് അങ്ങനെയൊന്നും തോന്നാറില്ലായിരുന്നു.
ജീവിതവിജയം നേടിയ ആളുകൾ എങ്ങനെ അതു നേടി എന്നു പറയുന്ന ഇന്റർവ്യൂസ് വായിക്കുന്നത് സിനിമയിൽ വരുന്നതിനു മുന്‍പ് എനിക്കിഷ്ടമായിരുന്നു. എനിക്കും സിനിമയിൽ വരണം, വിജയിക്കണം എന്നൊക്കെയുള്ളതുകൊണ്ടുതന്നെയായിരുന്നു അത്. ഈയടുത്ത് വീണ്ടും എനിക്ക് അത്തരം കാര്യങ്ങൾ വായിക്കാൻ താത്പര്യം തോന്നുന്നുണ്ട്.
അടുത്തു ചെയ്യുന്ന സിനിമയെക്കുറിച്ച് ആലോചനകളുണ്ടോ..?
ഇതു കഴിഞ്ഞിട്ടേ അടുത്തു ചെയ്യുന്ന പ്രൊജക്ടിനെക്കുറിച്ച് ആലോചിക്കുന്നുള്ളൂ. മനസിൽ ഒരുപാടു പ്രോജക്ടുകളുണ്ട്. കമലയ്ക്കു മുന്‍പു ചെയ്യേണ്ടിയിരുന്ന ഒന്നു രണ്ടു സിനിമകൾ ഞാൻ മാറ്റിവച്ചു എന്നു പറഞ്ഞിരുന്നല്ലോ.
ഈ സിനിമ ചെയ്തു കഴിഞ്ഞപ്പോൾ വീണ്ടും ഒരുപാടു സിനിമകൾ ചെയ്യണമെന്നൊക്കെ ആഗ്രഹം തോന്നുന്നുണ്ട്. ആ സിനിമകളൊക്കെ ഒരുപക്ഷേ, ഞാൻ ചെയ്തേക്കാം. ഈ സിനിമ ഇറങ്ങി അതിന്റെ പ്രതികരണം അനുസരിച്ചേ അതൊക്കെ തീരുമാനിക്കുകയുള്ളൂ.
ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്റെ കഥയുമായി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന് ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന് ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
ഇതിഹാസത്തിന്റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
Latest News
കേരളത്തിൽ പോളിംഗ് 70 ശതമാനം കടന്നു; പലയിടത്തും ഇനിയും നീണ്ടനിര
ആശാൻ മടങ്ങി; കേരള ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനം രാജിവച്ച് ഇവാൻ വുകോമനോവിച്ച്
കൽപറ്റയിൽ പിക്കപ്പിലേക്ക് ലോറിയിടിച്ച് യുവാവ് മരിച്ചു
പോളിംഗ് സമയം അവസാനിച്ചു; പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര
സംസ്ഥാനത്ത് പോളിംഗ് അവസാനലാപ്പിൽ; 60 കടന്ന് വോട്ടിംഗ് ശതമാനം
Latest News
കേരളത്തിൽ പോളിംഗ് 70 ശതമാനം കടന്നു; പലയിടത്തും ഇനിയും നീണ്ടനിര
ആശാൻ മടങ്ങി; കേരള ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനം രാജിവച്ച് ഇവാൻ വുകോമനോവിച്ച്
കൽപറ്റയിൽ പിക്കപ്പിലേക്ക് ലോറിയിടിച്ച് യുവാവ് മരിച്ചു
പോളിംഗ് സമയം അവസാനിച്ചു; പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര
സംസ്ഥാനത്ത് പോളിംഗ് അവസാനലാപ്പിൽ; 60 കടന്ന് വോട്ടിംഗ് ശതമാനം
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top