വാഷിംഗ്ടൺ ഡിസി: ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിലെ സംഘർഷം എത്രയും വേഗം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പ്രശ്നം പരിഹരിക്കണമെന്നാണ് ട്രംപ് ആഗ്രഹിക്കുന്നതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന ലെവിറ്റയും പറഞ്ഞു.
"ഓപ്പറേഷൻ സിന്ദൂർ' എന്ന പേരിൽ ബുധനാഴ്ച പാക്കിസ്ഥാനിലെയും പാക്കിസ്ഥാൻ അധിനിവേശ കാഷ്മീരിലെയും (പിഒകെ) ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ആക്രമണത്തെത്തുടർന്ന് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സൈനിക നടപടി കൂടുതൽ ശക്തമാകുന്നതിനിടെയാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റിന്റെ പ്രസ്താവന വന്നത്.
ഇരു രാജ്യങ്ങളും പതിറ്റാണ്ടുകളായി ശത്രുതയിലാണെന്ന കാര്യം പ്രസിഡന്റ് മനസിലാക്കുന്നു. ഇരുരാജ്യത്തിന്റെയും നേതാക്കളുമായി അദ്ദേഹത്തിന് നല്ല ബന്ധമാണുള്ളത്. സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇരു രാജ്യങ്ങളിലെയും നേതാക്കളുമായി നിരന്തരം ആശയവിനിമയം നടത്തിവരികയാണ്. ഈ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി.
അതേസമയം ഇന്നും പാക് പ്രകോപനം തുടരുകയാണ്. പഞ്ചാബിലെ ഫിറോസ്പുരില്‍ പാക്കിസ്ഥാൻ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റിരുന്നു.