ന്യൂഡല്‍ഹി: സിന്ധു നദീജലക്കരാര്‍ മരവിപ്പിച്ച തീരുമാനം ഇന്ത്യ പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി പാക്കിസ്ഥാൻ വീണ്ടും കത്തയച്ചു. ഇതുസംബന്ധിച്ച് ഇന്ത്യക്ക് നാലു കത്തുകൾ പാക്കിസ്ഥാൻ അയച്ചുവെന്നാണ് റിപ്പോർട്ടുകൾ.
പാക്കിസ്ഥാൻ ജലവിഭവ മന്ത്രാലയം സെക്രട്ടറി സയ്യിദ് അലി മുർതാസയാണ് ഇന്ത്യയുടെ ജലശക്തി മന്ത്രാലയത്തിന് കത്തയച്ചത്. പഹല്‍ഗാം ഭീകരാക്രമണത്തിനുപിന്നാലെയാണ് ഇന്ത്യ നദീജലക്കരാര്‍ മരവിപ്പിച്ചത്.
ജലലഭ്യതക്കുറവ് കാരണം പാക്കിസ്ഥാൻ കടുത്ത വരൾച്ച അനുഭവിക്കുകയാണെന്നാണ് സൂചന. ഇതിനുപിന്നാലെയാണ് ഇന്ത്യയ്ക്ക് കത്തയക്കാൻ പാക്കിസ്ഥാൻ നിർബന്ധിതരായത്. ഭീകരതയും വ്യാപാരബന്ധവും ഒരുമിച്ച് പോകില്ലെന്നും രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ലെന്നും ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു.
അതിർത്തി കടന്നുള്ള ഭീകരതയ്ക്കുള്ള പിന്തുണ പാക്കിസ്ഥാൻ അവസാനിപ്പിക്കുന്നതുവരെ കരാർ നിർത്തിവയ്ക്കുമെന്നാണ് ഇന്ത്യയുടെ നിലപാട്. പാക്കിസ്ഥാനിലെ നിരവധിയാളുകൾ ഉപജീവനത്തിനായി സിന്ധു നദിയെയാണ് ആശ്രയിക്കുന്നതെന്നാണ് നിഗമനം.