തിരുവനന്തപുരം: സിപിഐയിലെ ശബ്ദരേഖാ വിവാദത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തോട് ഖേദപ്രകടനം നടത്തി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കമലാ സദാനന്ദനും സംസ്ഥാന കൗണ്‍സില്‍ അംഗവും എറണാകുളം ജില്ലാ സെക്രട്ടറിയുമായ കെ.എം.ദിനകരനും.
ഫോണിലൂടെയാണ് നേതാക്കള്‍ ഖേദം പ്രകടിപ്പിച്ചത്. എന്നാല്‍ ബിനോയ് വിശ്വം ഇരുവരോടും പ്രതികരിച്ചില്ല. ഈ മാസം ചേരുന്ന പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവില്‍ വിഷയം ചര്‍ച്ചയ്ക്കെടുക്കുമെന്നാണ് വിവരം.
കഴിഞ്ഞ ദിവസമായിരുന്നു പാർട്ടിയെ പ്രതിസന്ധിയിലാക്കി ബിനോയ് വിശ്വത്തിനെതിരെ സംസാരിക്കുന്ന കമലാ സദാനന്ദന്റെയും ദിനകരന്റെയും സ്വകാര്യ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവന്നത്. ബിനോയ് വിശ്വം പുണ്യവാനാകാന്‍ ശ്രമിക്കുകയാണ്. മറ്റുളളവര്‍ എന്തായാലും ഒരു കുഴപ്പമില്ലെന്നാണ്.
സംസ്ഥാന എക്സിക്യൂട്ടീവില്‍ ഇരിക്കുന്നവര്‍ക്കു തന്നെ ബിനോയിയോട് ഇഷ്ടക്കുറവാണ്. ബിനോയ് വിശ്വത്തിന് പാര്‍ട്ടി സെക്രട്ടറിയുടെ ചുമതലകള്‍ വഹിക്കാനുളള കഴിവില്ല. തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്നതുപോലെയാണ് അദ്ദേഹത്തെ പാര്‍ട്ടി സെക്രട്ടറിയാക്കിയത്.
ബിനോയിയുടെ സഹോദരി പാര്‍ട്ടി കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുന്നു. ഇങ്ങനെയാണെങ്കില്‍ അദ്ദേഹത്തിന് നാണംകെട്ട് ഇറങ്ങിപ്പോകേണ്ടി വരും തുടങ്ങിയ കാര്യങ്ങളാണ് ശബ്ദരേഖയില്‍ ഉണ്ടായിരുന്നത്.