ആലപ്പുഴ: ശശി തരൂർ ലക്ഷ്മണരേഖ ലംഘിച്ചാൽ നടപടിയെടുക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. കേന്ദ്ര സർക്കാരിന്റെ ആവശ്യപ്രകാരം വിദേശയാത്ര ചെയ്യുന്നത് നല്ല കാര്യമാണെന്ന് വേണുഗോപാൽ പ്രതികരിച്ചു.
കോൺഗ്രസ് അഭിപ്രായ സ്വാതന്ത്ര്യമുള്ള പാർട്ടിയാണ്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ 52 വെട്ട് വെട്ടുന്ന പാർട്ടിയല്ല.
എന്നാൽ ലക്ഷ്മണരേഖ ലംഘിച്ചാൽ നടപടി എടുക്കാൻ പാർട്ടിക്ക് അവകാശമുണ്ട്. അങ്ങനെ വന്നാൽ ആ രീതിയിൽ മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
വീണ്ടും കേന്ദ്രദൗത്യവുമായി തരൂർ വിദേശയാത്രയ്ക്ക് പോകാനിരിക്കെയാണ് വേണുഗോപാലിന്റെ പ്രതികരണം. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം ഓപ്പറേഷൻ സിന്ദൂറിന്റെ തുടർച്ചയായാണു തരൂരിന്റെ യാത്ര. റഷ്യ, യുകെ, ഗ്രീസ് എന്നിവിടങ്ങളിലെ ഇന്ത്യൻ അംബാസഡർമാർക്കൊപ്പം അതതു സർക്കാരുകളുമായി ചർച്ച നടത്തുകയാണു ലക്ഷ്യം.
കോൺഗ്രസിനെ അറിയിക്കാതെയാണ് തരൂരിന്റെ യാത്രയെന്നാണ് വിവരം. ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ സ്വീകരിച്ച നിലപാടുകളുമായി ബന്ധപ്പെട്ടു വിവിധ രാജ്യങ്ങളിൽ പര്യടനം നടത്തി മടങ്ങിയെത്തിയ തരൂരിനെ പ്രധാനമന്ത്രി പ്രത്യേകം വിളിക്കുകയും ഒരു മണിക്കൂറോളം കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.