തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് ഹാളിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രംവച്ചതിനെതിരെ പ്രതിഷേധവുമായി എസ്എഫ്ഐയും കെഎസ്യുവും. അടിയന്തരാവസ്ഥയുടെ അമ്പത് ആണ്ടുകൾ എന്ന പേരിൽ ശ്രീ പദ്മനാഭ സേവാസമിതിയുടെ നേതൃത്വത്തിൽ സെനറ്റ് ഹാളിൽ സംഘടിപ്പിക്കുന്ന പരിപാടിയിലാണ് ചിത്രം സ്ഥാപിച്ചത്.
ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. ചിത്രം മാറ്റണമെന്ന് പരിപാടിയിൽ പങ്കെടുക്കുന്ന സർവകലാശാല രജിസ്ട്രാറും പോലീസും ആവശ്യപ്പെട്ടെങ്കിലും സംഘാടകർ വഴങ്ങിയില്ല. തുടർന്ന് പ്രതിഷേധവുമായി എസ്എഫ്ഐ പ്രവർത്തകർ രംഗത്തെത്തി.
സെനറ്റ് ഹാളിലേക്ക് ഇരച്ചു കയറാൻ ശ്രമിച്ച എസ്എഫ്ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുന്നതിനിടെ പ്രവർത്തകർ പോലീസിനു നേരെ തിരിഞ്ഞു. ചടങ്ങിൽ ചട്ടവിരുദ്ധമായാണ് ചിത്രം സ്ഥാപിച്ചതെന്ന് ആരോപിച്ചാണ് പ്രതിഷേധക്കാർ രംഗത്തെത്തിയത്.
ആർഎസ്എസ് പ്രവർത്തകർ മറുവശത്തും സംഘടിച്ചതോടെ പരിപാടി റദ്ദാക്കിയെന്ന് രജിസ്ട്രാർ അറിയിച്ചെങ്കിലും ഗവർണർ എത്തുകയായിരുന്നു. പരിപാടി നടക്കുന്ന ഹാളിനു പുറത്ത് എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകരും ആർഎസ്എസ് പ്രവർത്തകരും തമ്പടിച്ചു നിൽക്കുകയാണ്.
സ്ഥലത്ത് പ്രതിഷേധമുണ്ടാകുമെന്ന സൂചനയെ തുടർന്ന് വൻ പോലീസ് സംഘം നിലയുറപ്പിച്ചിരിക്കുകയാണ്. പരിപാടിക്ക് ശേഷം ഗവർണർ പുറത്തിറങ്ങുമ്പോൾ പ്രതിഷേധം ഉണ്ടാകുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ് പറഞ്ഞു. ഗവർണറുടെ വഴി തടയില്ല.
പ്രതിഷേധം മാത്രമാണ്. യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഒന്നാംതരം ആർഎസ്എസുകാരനാണ്. പ്രതിഷേധിക്കുന്നുവെന്ന് അറിഞ്ഞിട്ടും ഗവർണർ എത്തിയത് വെല്ലുവിളിക്കാനാണെന്നും സഞ്ജീവ് കൂട്ടിച്ചേർത്തു.
ഇതിനിടെ കേരള സര്‍വകലാശാലയുടെ കാര്യവട്ടം ക്യാമ്പസില്‍ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐ ബാനര്‍ ഉയര്‍ത്തി.