ന്യൂഡൽഹി: ആഗോള അയ്യപ്പസംഗമം തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. ഡോ.പി.എസ്. മഹേന്ദ്രകുമാറാണ് ഹർജി നൽകിയത്. പമ്പയിൽ ഈ മാസം 20നാണ് സംഗമം.
രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പരിപാടിയെന്നും ഇതിനു ദേവസ്വം ബോർഡിനെ മറയാക്കുന്നതായും ഹർജിയിൽ ആരോപിക്കുന്നു. ആഗോള അയ്യപ്പ സംഗമം അനുവദിച്ച ഹൈക്കോടതി വിധി അപകടകരമായ കീഴ്വഴക്കമെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്.
ആഗോള അയ്യപ്പസംഗമം തടഞ്ഞില്ലെങ്കില്‍ ഭാവിയില്‍ സര്‍ക്കാരുകള്‍ക്ക് മതസംഗമങ്ങളുടെ പേരില്‍ രാഷ്ട്രീയ പരിപാടികള്‍ നടത്താന്‍ കഴിയുമെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ആഗോള മതസംഗമം നടത്താന്‍ ചട്ടപ്രകാരം അധികാരമില്ലെന്നും ദേവസ്വം ബോര്‍ഡിനെ മറയാക്കി രാഷ്ട്രീയ ലക്ഷ്യത്തോടെ ക്ഷേത്ര ഫണ്ട് സംസ്ഥാന സർക്കാർ ഉപയോഗിക്കുന്നുവെന്നും ഹര്ജിക്കാരൻ വാദിക്കുന്നു. പമ്പാ നദിയുടെ തീരം പരിസ്ഥിതി ലോല മേഖലയാണെന്നും അവിടെ സംഗമം നടത്തുന്നത് കോടതി വിധികളുടെ ലംഘനമാകുമെന്നും ഹർജിയിൽ പറയുന്നു.
ആഗോള അയ്യപ്പ സംഗമത്തിന് ഹൈക്കോടതി നേരത്തേ അനുമതി നൽകിയിരുന്നു. അയ്യപ്പ സംഗമം രാഷ്ട്രീയ പരിപാടിയാണെന്നും പൊതുഖജനാവിൽനിന്നു ഫണ്ട് ചെലവഴിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിച്ചു കൊണ്ടാണ് ജസ്റ്റീസുമാരായ രാജാ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരുടെ ബെഞ്ച് സംഗമം നടത്താൻ അനുമതി നൽകിയത്.