ന്യൂഡൽഹി: നാവികസേനയ്ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗോവയിലെ കാര്‍വാര്‍ തീരത്ത് ഐഎൻഎസ് വിക്രാന്തിലെ നാവികര്‍ക്കൊപ്പമാണ് പ്രധാനമന്ത്രിയുടെ ഈ വര്‍ഷത്തെ ദീപാവലി ആഘോഷം.
സൈനിക വേഷത്തിലെത്തിയ മോദി നാവിക ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഐഎൻഎസ് വിക്രാന്തിന്റെ വീര ഭൂമിയിൽ നിന്നും രാജ്യത്തെ എല്ലാവർക്കും ദീപാവലി ആശംസകൾ നേരുന്നു എന്ന് പറഞ്ഞ പ്രധാനമന്ത്രി സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കാൻ അവസരം ലഭിച്ചത് ഭാഗ്യമാണെന്നും കൂട്ടിച്ചേർത്തു.
"ഇന്ന് അദ്ഭുതകരമായ ഒരു ദിവസമാണ്. ഈ രംഗം അവിസ്മരണീയമാണ്. ഇന്ന്, ഒരു വശത്ത്, എനിക്ക് സമുദ്രമുണ്ട്, മറുവശത്ത്, ഭാരതമാതാവിന്റെ ധീരരായ സൈനികരുടെ ശക്തി എനിക്കുണ്ട്. ഇന്ന്, ഒരു വശത്ത് എനിക്ക് അനന്തമായ ചക്രവാളങ്ങളും അനന്തമായ ആകാശവുമുണ്ട്, മറുവശത്ത് അനന്തമായ ശക്തികൾ ഉൾക്കൊള്ളുന്ന ഈ ഭീമൻ ഐഎൻഎസ് വിക്രാന്തും എനിക്കുണ്ട്. സമുദ്രജലത്തിലെ സൂര്യരശ്മികളുടെ തിളക്കം ധീരരായ സൈനികർ കത്തിച്ച ദീപാവലി വിളക്കുകൾ പോലെയാണ്'- പ്രധാനമന്ത്രി പറഞ്ഞു.
ഞായറാഴ്ച ഐഎന്‍എസ് വിക്രാന്തിലാണ് കഴിഞ്ഞതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. എന്റെ കുടുംബം നിങ്ങളാണ്, അതുകൊണ്ട് നിങ്ങൾക്കൊപ്പമാണ് ദീപാവലി. ഐഎൻഎസ് വിക്രാന്ത് രാജ്യത്തിന്റെ പ്രതിബന്ധതയുടെ തെളിവാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.