ആരോഗ്യമാണ് ഏറ്റവും വലിയ സമ്പാദ്യമെന്ന് പറയുന്നത് അന്വര്‍ത്ഥമാക്കിയിരിക്കുകയാണ് ടാനിയോസ് ടോണി ഹെലൊ എന്ന കാനഡക്കാരന്‍. തന്‍റെ 75-ാം വയസില്‍ തലകുത്തി നിന്ന് ഗിന്നസ് റിക്കാര്‍ഡില്‍ ഇടംപിടിച്ചിരിക്കുകയാണ് ഇദ്ദേഹം.

45 വര്‍ഷം മുന്‍പ് ലെബനോനില്‍ നിന്നും കാനഡയിലെ ക്യുബക് പ്രവിശ്യയിലുള്ള ഡ്യൂക്സ് മൊന്‍റെഗ്നസിലേക്ക് താമസംമാറി എത്തിയ ഹെലൊ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 16നാണ് ഗിന്നസ് റിക്കാര്‍ഡ് ബുക്കില്‍ ഇടംപിടിച്ചത്.

അടുത്തിടെ ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ് ബുക്ക് ഇദ്ദേഹം തലകുത്തി നില്‍ക്കുന്ന വീഡിയോ ഷെയര്‍ ചെയ്തിരുന്നു.

ചെറുപ്പംമുതല്‍ വ്യായാമത്തില്‍ ശ്രദ്ധ ചെലുത്തിയിരുന്ന ഹെലൊ പക്ഷെ തന്‍റെ 55ാം വയസുമുതലാണ് ഗൗരവകരമായി വ്യായമത്തെ കണ്ടുതുടങ്ങിയത്. ഈ പ്രായത്തിലും എല്ലാ ദിവസവും അതിരാവിലെ എഴുന്നേല്‍ക്കുന്ന ഹെലൊ 15-20 മിനിട്ടുകള്‍ ഓടും. 20 പുഷ് അപ്പുകള്‍ ചെയ്യും. കുറച്ചുനേരം തലകുത്തി നില്‍ക്കുകയും ചെയ്യും.



ടാനിയോസ് ടോണി ഹെലൊയുടെ മകളായ റോള ഹെലൊയാണ് പിതാവിന്‍റെ ഈ കഴിവ് ഗിന്നസ് റിക്കാര്‍ഡിലെത്തിക്കാനായി പ്രോത്സാഹിപ്പിച്ചത്.

തന്‍റെ കഥ മറ്റുള്ളവര്‍ക്ക് പ്രചോദനമാകുമെങ്കില്‍; അവര്‍ ആരോഗ്യത്തില്‍ ശ്രദ്ധിക്കുമെങ്കില്‍ താനേറെ സന്തോഷവാനാണെന്ന് ഹെലൊ പറയുന്നു.