മുന്നറിയിപ്പ് ലഭിച്ചപ്പോൾ നടന്നത് വിമാനദുരന്തമാണെന്ന് അറിഞ്ഞിരുന്നില്ല, സഹപ്രവർത്തകർ മരണപ്പെട്ടു; അഹമ്മദബാദിൽ നിന്നും എലിസബത്ത്
Friday, June 13, 2025 12:06 PM IST
അഹമ്മദാബാദിലുണ്ടായ അതിദാരുണമായ വിമാനാപകടത്തിൽ നിന്നും രക്ഷപ്പെട്ടതിന്റെ ആശ്വാസം പങ്കുവച്ച് ബാലയുടെ മുന്‍ പങ്കാളിയും ഡോക്ടറുമായ എലിസബത്ത് ഉദയൻ. എലിസബത്ത് ജോലി ചെയ്യുന്ന ആശുപത്രിയിലെ ഇന്റേൺ ഡോക്ടർമാർ താമസിക്കുന്ന ഹോസ്റ്റൽ കെട്ടിടത്തിനു മുകളിലേക്കാണു വിമാനം പതിച്ചത്.
അഹമ്മദാബാദ് സിവിൽ ആശുപത്രിയിലാണ് എലിസബത്ത് പിജി ചെയ്യുന്നത്. ആശുപത്രിയിൽ മാസ് കാഷ്വാലിറ്റി സന്ദേശം ലഭിക്കുമ്പോഴും ഇത്ര വലിയ അപകടമുണ്ടായതെന്ന് മനസിലായിരുന്നില്ലെന്ന് എലിസബത്ത് പറഞ്ഞു. ഇന്റർ ട്രാൻസ്മിഷൻ വകുപ്പിലാണ് എലിസബത്ത് ജോലി ചെയ്യുന്നത്.
‘‘ഞാന്‍ സുരക്ഷിതയാണ്. ഒരുപാട് ആളുകൾ, എന്റെ സഹപ്രവർത്തകർ, ഞങ്ങളുടെ കൂട്ടത്തിൽ തന്നെ ഒരുപാട് പേർ മിസിംഗ് ആണ്. എംബിബിഎസ് വിദ്യാർഥികൾ ഉൾപ്പടെയുള്ളവർ മരണപ്പെട്ടു. ഒരുപാട് പേര് പരുക്കുകളോടെ ചികിത്സയിലാണ്. ചികിത്സയിൽ ഉള്ള എല്ലാ ആളുകൾക്ക് വേണ്ടിയും പ്രാർഥിക്കണം.
അപകടം നടന്ന ഹോസ്റ്റലും ആശുപത്രിയും തമ്മിൽ ഒരു കിലോമീറ്റർ ദൂരം ഉണ്ട്. കൂടുതൽ ആളുകളും മരിച്ച നിലയിലാണ് ആശുപത്രിയിലേക്കു വന്നത്. അപകടത്തിൽപ്പെട്ട മെഡിക്കൽ വിദ്യാർഥികളിൽ ഇതുവരെ മലയാളികളില്ലെന്നാണ് സൂചന.
63 പേരടങ്ങുന്ന മലയാളി ഗ്രൂപ്പ് വാട്ട്സാപ്പിൽ ഉണ്ട്. അതിൽ ഉള്ള എല്ലാവരും സുരക്ഷിതരാണ്. കുറേ മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലാണ്. ഡിഎൻഎ പരിശോധനയിൽ മാത്രമേ ആളുകളെ തിരിച്ചറിയാനാകുകയുള്ളൂ.
ഞങ്ങളുടെ കൂട്ടത്തിൽ തന്നെ ഒരുപാട് പേർ മിസിംഗ് ആണ്. ഹോസ്റ്റലില്‍ ഉണ്ടായിരുന്ന നിരവധിപ്പേർ ഇപ്പോൾ ചികിത്സയിലുണ്ട്. ആശുപത്രിയിൽ നിന്നും പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ഹോസ്റ്റലിൽ ഉണ്ടായിരുന്ന അൻപതോളം പേർ മരിച്ചതായാണ് സൂചന. എലിസബത്ത് പറഞ്ഞു.