ആ വനിതാ പൈലറ്റിന്റെ സമയോചിതമായ ഇടപെടൽ; വിമാനത്തിലെ നടുക്കുന്ന അനുഭവം പങ്കുവച്ച് ആന്റണി പെപ്പെ
Friday, June 27, 2025 2:56 PM IST
വിമാന യാത്രയ്ക്കിടെ തനിക്കുണ്ടായ നടുക്കുന്ന അനുഭവം പങ്കുവച്ച് നടൻ ആന്റണി വർഗീസ് പെപ്പെ. വിമാനത്തിലെ കോക്പിറ്റിലും ക്യാബിനിലുമുണ്ടായിരുന്ന വനിതാ ജീവനക്കാരുടെ ധീരോജ്ജ്വലമായ ഇടപെടലിനെ പെപ്പെ അഭിനന്ദിച്ചു.
ഹൈദരബാദിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയിലാണ് കാലാവസ്ഥ വ്യതിയാനംമൂലം ലാൻഡിംഗ് ബുദ്ധിമുട്ടായത്. വിമാനം രണ്ട് തവണ ലാൻഡിംഗിന് ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടർന്ന് പൈലറ്റിന്റെ സമയോചിതവും കൃത്യവുമായ തീരുമാനത്തിൽ സുരക്ഷിതമായി കൊച്ചിയിൽ ലാൻഡ് ചെയ്യിക്കാനായി എന്നും പെപ്പെ പറഞ്ഞു.
പെപ്പെയുടെ കുറിപ്പിന്റെ പൂർണരൂപം
‘ഇന്നലെ സംഭവിച്ചതിന്റെ നടുക്കം ഇപ്പോഴുമുണ്ട്. ‘ഐ ആം ഗെയിമി’ന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷം, ഹൈദരാബാദിൽ നിന്ന് കൊച്ചിയിലേക്ക് ഇൻഡിഗോ 6E 6707 വിമാനത്തിലാണ് യാത്ര ചെയ്തത്. ഒരു പതിവ് വിമാനയാത്ര പോലെയാണ് ആരംഭിച്ചതെങ്കിലും സിനിമയെ വെല്ലുന്ന അനുഭവമായി അത് മാറി.
വിമാനം കൊച്ചിയിലേക്ക് അടുത്തപ്പോൾ കാലാവസ്ഥ രൂക്ഷമായി. റൺവേയിൽ നിന്ന് ഏതാനും അടി ഉയരത്തിൽ നിന്ന് ആദ്യ ലാൻഡിംഗ് ശ്രമം ഉപേക്ഷിച്ചു. രണ്ടാമത്തെ ശ്രമം കൂടുതൽ തീവ്രമായിരുന്നു. ഞങ്ങൾ ഏതാണ്ട് താഴേക്ക് എത്തിയിരുന്നു.
എന്നാൽ ലാൻഡ് ചെയ്യേണ്ടതില്ലെന്നും മുകളിലേക്ക് പറക്കാമെന്നും പൈലറ്റ് പെട്ടെന്ന് തീരുമാനമെടുത്തു. റൺവേയിൽ തൊട്ടുതൊട്ടില്ല എന്ന സ്ഥിതിയിൽ നിന്ന് ആ വനിതാ പൈലറ്റ് വിമാനം വീണ്ടും ആകാശത്തേക്ക് ഉയർത്തി. രോമാഞ്ചം.
അവിശ്വസനായമാംവിധം ശാന്തതയോടും വ്യക്തതയോടും കൂടി, വിമാനം ഇന്ധനം നിറയ്ക്കാനായി കോയമ്പത്തൂരിലേക്ക് തിരിച്ചുവിട്ടു. ക്യാബിനിലെ പിരിമുറുക്കം നിങ്ങൾക്കും മനസിലായിട്ടുണ്ടാകും. ആളുകൾ പരിഭ്രാന്തരായി വിറയ്ക്കാൻ തുടങ്ങി. എന്നാൽ വിമാനത്തിലെ ജീവനക്കാർ, എല്ലാവരും സ്ത്രീകൾ, അവർ സാഹചര്യം കൈകാര്യം ചെയ്ത രീതി പ്രചോദനാത്മകമായിരുന്നു.
ഇന്ധനം നിറച്ച ശേഷം, ഞങ്ങൾ വീണ്ടും പറന്നുയർന്നു. ഒടുവിൽ കൊച്ചിയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. ചക്രങ്ങൾ നിലം തൊട്ടയുടൻ, ക്യാബിനിൽ കരഘോഷങ്ങൾ മുഴങ്ങി.
കോക്ക്പിറ്റിലും ക്യാബിനിലുമുള്ള അസാധാരണ വനിതകൾ. നിങ്ങൾ തീരുമാനങ്ങളെടുക്കുന്നതിലെ വേഗത, കൃത്യത, പ്രൊഫഷണലിസം എന്നിവ ഒരു ഭയാനകമായ സാഹചര്യത്തെ ബഹുമാനത്തിന്റെയും നന്ദിയുടെയും നിമിഷമാക്കി മാറ്റി. സമ്മർദ്ദത്തിൻ കീഴിൽ യഥാർത്ഥ കൃപ എങ്ങനെയായിരിക്കുമെന്ന് ഞങ്ങൾക്ക് കാണിച്ചുതന്നതിന് നന്ദി.’