മമ്മൂട്ടിയുടെ കൈയിൽനിന്ന് വഴുതിപ്പോയ ആ മെഗാഹിറ്റുകൾ
Sunday, July 12, 2020 7:49 PM IST
മലയാളത്തിന്റെ മെഗാസ്റ്റാർ സൂപ്പർ ഹിറ്റാക്കിയ നിരവധി ചിത്രങ്ങളുണ്ട്. ഇന്നും പ്രേക്ഷകർ നെഞ്ചേറ്റുന്ന അനശ്വരമായ കഥാപാത്രങ്ങൾ. എന്നാൽ മമ്മൂട്ടിയുടെ കൈയിൽ നിന്നും വഴുതിപ്പോയ ചില മെഗാഹിറ്റുകളുണ്ട്. ഏറ്റവും കൂടുതൽ വിജയിച്ച ചിത്രങ്ങൾ ഒഴിവാക്കിയ നടനും മമ്മൂട്ടിയാണ്.
മെഗാസ്റ്റാർ ഒഴിവാക്കിയ മിക്ക ചിത്രങ്ങളും പിന്നീട് ചെയ്തത് മോഹൻലാൽ ആണ്. 1986-ൽ പുറത്തിറങ്ങിയ രാജാവിന്റെ മകൻ എന്ന ചിത്രത്തിന് വേണ്ടി മമ്മൂട്ടിയെയായിരുന്നു ആദ്യം പരിഗണിച്ചത്. എന്നാൽ ചിത്രം പിന്നീട് മോഹൻലാലിനെ തേടിയെത്തി. പ്രേക്ഷകർ ഇന്നും നെഞ്ചിലേറ്റിയിരിക്കുന്ന വിൻസന്റ് ഗോമസ് എന്ന കഥാപാത്രം മോഹൻലാലിന്റെ കരിയർ തന്നെ മാറ്റിമറിച്ചു.
ഷാജി കൈലാസ്-രൺജി പണിക്കർ ടീമിന്റെ "ഏകലവ്യൻ’ എന്ന സിനിമയിലെ മാധവൻ ഐപിഎസ് എന്ന കഥാപാത്രമായി ആദ്യം തീരുമാനിച്ചത് മമ്മൂട്ടിയെയായിരുന്നു. എന്നാൽ ചില കാരണങ്ങളാൽ മമ്മൂട്ടി ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ തയാറായില്ല. പിന്നീട് സുരേഷ് ഗോപിയുടെ തീപ്പൊരി ഡയലോഗിൽ ചിത്രം സൂപ്പർ ഹിറ്റുകളിലൊന്നായി.
"ഇരുവർ’ എന്ന സിനിമയിൽ പ്രകാശ് രാജ് അവതരിപ്പിച്ച തമിഴ് സെൽവൻ എന്ന കഥാപാത്രമായി മണിരത്നം തീരുമാനിച്ചത് മമ്മൂട്ടിയെ ആയിരുന്നു. ഫോട്ടോഷൂട്ട് വരെ നടത്തി. പ്രകാശ് രാജ് ആ വേഷത്തിലൂടെ ദേശീയ പുരസ്കാരം നേടുകയും ചെയ്തു.
ജോഷി സംവിധാനം ചെയ്ത "റണ്‍ ബേബി റണ്‍’ എന്ന ചിത്രത്തിൽ നായകനാകേണ്ടിയിരുന്നത് മമ്മൂട്ടിയായിരുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത "മെമ്മറീസ്’ മമ്മൂട്ടിക്കായി എഴുതിയതായിരുന്നു. പൃഥ്വിരാജ് സാം അലക്സായി ചിത്രം മെഗാഹിറ്റായി.
2013-ൽ പുറത്തിറങ്ങിയ ബ്ലോക്ബസ്റ്റർ ചിത്രമായ ദൃശ്യവും മമ്മൂട്ടി ഒഴിവാക്കിയതാണ്. മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നായി മാറിയ ദൃശ്യവും മമ്മൂട്ടി വേണ്ടെന്ന് വെച്ചത് വലിയ കരിയർ നഷ്ടങ്ങളിലൊന്നായി.
ദേവാസുരം എന്ന ചിത്രത്തിലെ മംഗലശേരി നീലകണ്ഠനായി ഐ.വി.ശശിയും രഞ്ജിത്തും ആദ്യം മനസിൽ കണ്ടിരുന്നത് മമ്മുട്ടിയെ ആയിരുന്നുവത്രേ. ഒടുവിൽ ആ വേഷം മോഹൻലാൽ ചെയ്യുകയും മോഹൻലാലിന്റെ കരിയറിൽ ആ കഥാപാത്രം വലിയ വഴിത്തിരിവാകുകയും ചെയ്തു.
ഏറ്റവുമൊടുവിൽ ജീൻ പോൾ ലാൽ സംവിധാനം ചെയ്ത ഡ്രൈവിംഗ് ലൈസൻസ് എന്ന ചിത്രത്തിലും മമ്മൂട്ടിയെയായിരുന്നു അണിയറക്കാർ ആദ്യം സമീപിച്ചത്. പിന്നീട് ആ കഥാപാത്രം പൃഥ്വിരാജിന്റെ കൈവശം എത്തിച്ചേരുകയായിരുന്നു.