മംഗലശേരി നീലകണ്ഠനാകാൻ ആദ്യം തീരുമാനിച്ചത് മുരളിയെ!
Wednesday, August 12, 2020 7:37 PM IST
"ദേവാസുരം' എന്ന സൂപ്പർ ഹിറ്റ് ചിത്രം പിറവിയെടുക്കാൻ കാരണക്കാരിയായത് അന്നത്തെ ലേഡി സൂപ്പർസ്റ്റാർ സീമയാണെന്ന് ചിത്രത്തിന്റെ സംവിധായകൻ ഐ.വി. ശശി. മുൻപ് ഒരു ചാനൽ ഷോയിൽ അതിഥിയായെത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കള്ളനും പോലീസും എന്ന സിനിമ കഴിഞ്ഞു സാന്പത്തികമായി തകർന്നു നിൽക്കുകയായിരുന്നു അനുഗ്രഹ വി.ബി.കെ. മേനോൻ. ആ സമയത്ത് തിരക്കഥാകൃത്ത് രഞ്ജിത് ദേവാസുരത്തിന്റെ കഥ മേനോനോടും ഐ.വി.ശശിയോടും പറഞ്ഞു.
കഥ പറഞ്ഞു തീരുന്നതുവരെ നടൻ മുരളിയായിരുന്നു സംവിധായകന്റെ മനസിൽ. എന്നാൽ കഥ കേട്ടയുടൻ മേനോൻ പറഞ്ഞു ഇത് മോഹൻലാൽ ചെയ്യേണ്ട സിനിമയാണ്. നീലകണ്ഠനെ അനശ്വരമാക്കാൻ ലാലിനെകൊണ്ട് സാധിക്കും.
മോഹൻലാലിനെത്തേടി ഈ കഥയും ആയി ചെല്ലുന്പോൾ രണ്ടു കൊല്ലത്തേക്ക് അദ്ദേഹത്തിന് ഡേറ്റ് ഇല്ലെന്നു പറഞ്ഞു. എന്നാൽ ഈ കഥ കേട്ടയുടൻ രണ്ടു സിനിമകൾ മാറ്റിവെച്ചുകൊണ്ട് ദേവാസുരത്തിനായി മോഹൻലാൽ തന്റെ ഡേറ്റ് നൽകി.
ഡേറ്റ് കിട്ടികഴിഞ്ഞപ്പോൾ പിന്നെ പണമായിരുന്നു പ്രധാന പ്രശ്നം. ആ സമയത്താണ് സീമ മുന്നോട്ടുവന്നത്. ദേവാസുരം തുടങ്ങുവാനുള്ള പണം നിർമാതാവിന് അന്ന് നൽകി സഹായിച്ചത് സീമയാണ്.
മോഹൻലാൽ എന്ന നടന്റെ സിനിമാ ജീവിതത്തിൽ ഏറെ പ്രധാനപ്പെട്ട ചിത്രമായി മാറുകയായിരുന്നു ദേവാസുരം. മംഗലശേരി നീലകണ്ഠനായി തകർപ്പൻ പ്രകടനമാണ് താരം ഈ ചിത്രത്തിൽ കാഴ്ചവച്ചത്. പ്രേക്ഷകർ എന്നും ഓർത്തിരിക്കുന്ന മോഹൻലാൽ ചിത്രങ്ങളിലൊന്നായി ഇതു മാറുകയും ചെയ്തു.