അന്ന് അരണ്ട വെളിച്ചത്തിൽ ഗുണ സിനിമ കണ്ടു, ഇന്ന് ഗുണാ കേവ് ഉണ്ടാക്കി; കമൽഹാസനൊപ്പമുള്ള ചിത്രവുമായി അജയൻ ചാലിശേരി
Thursday, February 29, 2024 3:34 PM IST
കമൽഹാസനെ നേരിട്ടു കണ്ടതിന്റെ സന്തോഷം പങ്കുവച്ച് കലാ സംവിധായകൻ അജയൻ ചാലിശേരി. പണ്ട് അരണ്ട വെളിച്ചത്തിൽ കമൽഹാസന്റെ ഗുണ സിനിമ കണ്ടതും ഇന്ന് ആ ഗുണ കേവ് ഉണ്ടാക്കിയെടുക്കേണ്ടി വന്നെന്നും അജയൻ പറയുന്നു.
മഞ്ഞുമ്മൽ ബോയ്സ് കമൽഹാസൻ ചെന്നൈയിൽ വച്ചു കാണുകയും സിനിമയുടെ അണിയറ പ്രവർത്തകരെ നേരിട്ടു കാണാൻ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് സംവിധായകൻ ചിദംബരം ഉൾപ്പെടുന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകർ കമലിന്റെ ഓഫീസിലെത്തിയത്
ഏകദേശം 32 വർഷങ്ങൾക്കു മുമ്പ് കുന്നംകുളത്തു നിന്നാണ് ‘ഗുണ’ സിനിമ കാണുന്നത്. തേഡ് ക്ലാസിലെ ചുവന്ന പെയിന്റടിച്ച തടി കൊണ്ടുള്ള ചാരുബെഞ്ചിലിരുന്നാണ് മങ്ങിയ വെളിച്ചത്തിൽ ഞാൻ ആ സിനിമ കണ്ടത്.
കൊടൈക്കനാലിലെ ‘ഡെവിൾ കിച്ചൻ’ എന്ന ഗുഹയിലാണ് കൂടുതലും ‘ഗുണ’ സിനിമ ചിത്രീകരിച്ചത്. സിനിമ റിലീസ് ആയപ്പോൾ ‘ഗുണ കേവ്’ എന്ന് പിന്നീടത് അറിയപ്പെടാൻ തുടങ്ങി. വളരെ അപകടങ്ങൾ നിറഞ്ഞ വിടവുകൾ ആണ് ഗുഹയിൽ നിറയെ.
നിരവധി ടൂറിസ്റ്റുകൾ അതിലെ കുഴികളിൽ അപകടത്തിൽ പെട്ടു മരണമടഞ്ഞപ്പോൾ ഗുണ കേവിലേക്കുള്ള പ്രവേശനം സർക്കാർ നിരോധിച്ചു.
വർഷങ്ങൾക്ക് ശേഷം മഞ്ഞുമ്മൽ ബോയ്സിന് കഥ പറയാൻ ഗുണ കേവിന്റെ അകം തന്നെ വേണമായിരുന്നു. ചിത്രീകരണാനുമതിയും പ്രവേശനാനുമതിയും കിട്ടാത്തതും അപകടകരവുമായതു കാരണം ഏകദേശം അത്ര വലുപ്പത്തിൽത്തന്നെ നമ്മളത് പെരുമ്പാവൂരിൽ രണ്ട്, മൂന്ന് മാസം കൊണ്ട് സെറ്റിട്ട് ചിത്രീകരണം പൂർത്തിയാക്കി.
കാലവും കലയും നമ്മളെ പലതും ചെയ്യിപ്പിക്കും. പലയിടത്തും കൊണ്ടെത്തിക്കും. ഉലകനായകൻ കമൽ സാറിനൊപ്പം ചെന്നൈയിൽ ഞാനും. വളരെ വളരെ സന്തോഷം. അജയൻ ചാലിശേരിയുടെ വാക്കുകള്.
പെരുമ്പാവൂരിലാണ് അജയൻ ചാലിശേരിയുടെ നേതൃത്വത്തിലുള്ള സംഘം ഗുണ കേവിന്റെ സെറ്റിട്ടത്. 50 അടി ഉയരമുള്ള സെറ്റിൽ ഒരുക്കിയിരിക്കുന്ന ഗുണാ കേവും ആഴമേറിയ കുഴിയുമെല്ലാം സിനിമയുടെ പ്രധാന ആകർഷണമാണ്.