നഷ്ടപരിഹാരം നല്‍കാതെ പിവിആറിന് ഇനി മലയാള സിനിമയില്ല; നിലപാട് പ്രഖ്യാപിച്ച് ഫെഫ്ക
Saturday, April 13, 2024 3:06 PM IST
പ്രമുഖ മള്‍ട്ടിപ്ലെക്സ് ശൃംഖലയായ പിവിആര്‍ മലയാള ചിത്രങ്ങള്‍ ബഹിഷ്കരിക്കുന്നതില്‍ പ്രതികരണവുമായി ഫെഫ്ക.
പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പിവിആറിന് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഈ നിലപാടിനോട് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും സഹകരിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും.
പിവിആറിന്റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണ് ഫെഫ്ക അറിയിച്ചു. ഡിജിറ്റല്‍ കോണ്ടന്റ് പ്രൊജക്ഷനുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തിന്റെ തുടര്‍ച്ചയായാണ് പിവിആര്‍ മലയാള സിനിമകളോട് നിസ്സഹകരണം പ്രഖ്യാപിച്ചിരിക്കുന്നത്.
മലയാള സിനിമകള്‍ ഡിജിറ്റല്‍ കണ്ടന്റ് മാസ്റ്ററിംഗ് ചെയ്ത് തിയറ്ററുകളില്‍ എത്തിച്ചിരുന്നത് യുഎഫ്ഒ, ക്യൂബ് തുടങ്ങിയ കമ്പനികള്‍ ആയിരുന്നു. ഇത്തരം കമ്പനികള്‍ ഉയർന്ന നിരക്ക് ഈടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നിര്‍മാതാക്കളുടെ സംഘടന സ്വന്തമായി മാസ്റ്ററിംഗ് യൂണിറ്റ് ആരംഭിച്ചിരുന്നു.
പ്രൊഡ്യൂസേഴ്സ് ഡിജിറ്റല്‍ കണ്ടന്റ് എന്ന പേരിലായിരുന്നു ഇത്. പുതിയതായി നിർമിക്കുന്ന തിയറ്ററുകള്‍ ഈ സംവിധാനം ഉപയോഗിക്കണമെന്നും സംഘടന ആവശ്യപ്പെട്ടിരുന്നു.
കൊച്ചിയിലെ ഫോറം മാളില്‍ പിവിആര്‍ ആരംഭിച്ച പുതിയ മള്‍ട്ടിപ്ലെക്സിലും ഈ സംവിധാനം കൊണ്ടുവരാന്‍ നിര്‍മാതാക്കളുടെ സംഘടന ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് നിലവിലെ തര്‍ക്കം ഉടലെടുത്തത്.
യുഎഫ്ഒയുടെ പ്രൊജക്ഷന് ഉപയോഗിക്കുന്ന പിവിആര്‍ ഇതിന് തയ്യാറല്ല. പിവിആര്‍ ഏത് മാര്‍ഗം ഉപയോഗിച്ചാലും വെര്‍ച്വല്‍ പ്രിന്റ് ഫീസ് ഒഴിവാക്കണമെന്നാണ് നിർമാതാക്കളുടെ ആവശ്യം.