ഒളിന്പ്യൻ അന്തോണി ആദം എന്ന ചിത്രത്തിൽ റോളർ സ്കേറ്ററായി വിസ്മയിപ്പിച്ച് മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയ ബാലതാരമായിരുന്നു അരുണ്‍. പിന്നീടു നിരവധി ചിത്രങ്ങളിൽ കൗമാരക്കാരന്റെ റോളുകളിലൂടെയും അരുണിനെ കണ്ടു. സ്കൂൾ പഠനകാലത്ത് റോളർ സ്കേറ്റിംഗ് ചാന്പ്യനായപ്പോൾ ഒരു ചാനൽ അഭിമുഖത്തിൽ പങ്കെടുത്തതാണ് അരുണിനെ തേടി സിനിമ എത്താൻ നിമിത്തമായത്. ഇപ്പോൾ രണ്ടു പതിറ്റാണ്ട് പിന്നിടുന്പോൾ ധമാക്ക എന്ന ചിത്രത്തിലൂടെ നായകനായി തുടക്കം കുറിക്കുന്നതിന്റെ ആഹ്ലാദത്തിലാണ് ഈ കലാകാരൻ.
ഒമർ ലുലുവിന്റെ പുതിയ ചിത്രത്തിലൂടെ നായകനായി എത്തുന്നു. അതിന്റെ വിശേഷങ്ങൾ?
ഈ മാസം 30-ന് തൃശൂരിൽ ഒമർ ഇക്ക സംവിധാനം ചെയ്യുന്ന നാലാമത് ചിത്രം ധമാക്കയുടെ ഷൂട്ടിംഗ് ആരംഭിക്കുകയാണ്. കേരളത്തിനു പുറമെ തായ്ലന്ഡാണ് ചിത്രത്തിന്റെ മറ്റൊരു ലൊക്കേഷൻ. എന്നെ സംബന്ധിച്ച് ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ ഈ അവസരത്തിൽ വളരെ ആഹ്ലാദവാനാണ് ഞാൻ. കോമഡി ട്രാക്കിൽ സഞ്ചരിക്കുന്പോഴും കുടുംബ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കും ധമാക്ക.
ഒമർ ലുലുവിനൊപ്പം വീണ്ടും ഒന്നിക്കുന്പോഴുള്ള അനുഭവം?
ഒമർ ഇക്കയുടെ രണ്ടാമത്തെ ചിത്രം ചങ്ക്സിലേക്കാണ് എന്നെ ആദ്യം വിളിക്കുന്നത്. പക്ഷേ, അതിൽ എനിക്കു വർക്കു ചെയ്യാൻ സാധിച്ചില്ല. അതിനു ശേഷം ഒരു അഡാർ ലൗവിലേക്ക് സെക്കന്‍ഡ് ഹീറോയായി എന്നെ കാസ്റ്റ് ചെയ്തിരുന്നു. എന്നാൽ ആ സിനിമയുടെ കഥയിൽ പിന്നീടു സംഭവിച്ച മാറ്റങ്ങൾ എന്റെ കഥാപാത്രത്തിലുമുണ്ടായി. അതിനു ശേഷം ഒമർ ഇക്ക ധമാക്ക അനൗണ്‍സ് ചെയ്തപ്പോൾ നായക വേഷം ഞാൻ തന്നെ ചെയ്താൽ മതിയെന്നു പറഞ്ഞു. ആ ഒരു ആത്മവിശ്വാസമാണ് എനിക്കു ധൈര്യം നൽകിയിരിക്കുന്നത്. ഉർവശി ചേച്ചിയും മുകേഷേട്ടനുമാണ് എന്റെ മാതാപിതാക്കളായി അഭിനയിക്കുന്നത്. ധർമ്മജൻ, ഹരീഷ് കണാരൻ എന്നിവരുമുണ്ട് ഒപ്പം.
ബാലതാരമായുള്ള തുടക്കം എങ്ങനെയായിരുന്നു?
സിനിമയുമായി ബന്ധപ്പെട്ട ഒരു ചുറ്റുപാടോ, കുടുംബ പശ്ചാത്തലമോ ആയിരുന്നില്ല എന്റേത്. തിരുവനന്തപുരം പൂജപ്പുരയാണ് സ്വദേശം. ചെറുപ്പം മുതൽ തന്നെ സ്കേറ്റിംഗ് ചെയ്യുമായിരുന്നു. അതുമായി ബന്ധപ്പെട്ട് 1995-96 കാലഘട്ടത്തിൽ ഏഷ്യാനെറ്റ് ചാനലിൽ എന്റെ ഒരു ഇന്റർവ്യൂ വന്നിരുന്നു. അതു കണ്ടിട്ടാണ് സംവിധായകൻ ഭദ്രൻ സാർ എന്നെ തിരക്കിയെത്തുന്നത്. അദ്ദേഹത്തിന്റെ അടുത്ത സിനിമയിലേക്ക് കാസ്റ്റ് ചെയ്യുകയാണെന്നു പറഞ്ഞു. അന്നു സിനിമ എന്തെന്നോ, അഭിനയം എങ്ങനെയൊന്നോ അറിയില്ല.
പിന്നീട് മൂന്നു വർഷത്തിനു ശേഷമാണ് ഒളിന്പ്യൻ അന്തോണി ആദത്തിലേക്ക് അഭിനയിക്കന്നതിനായി ക്ഷണം വരുന്നത്. പാലായിൽ എത്തി ഭദ്രൻ സാറിനെ കണ്ടു. അഭിനയിക്കാൻ അറിയുമോ എന്നു ചോദിച്ചപ്പോൾ, അറിയില്ല സർ എന്നായിരുന്നു എന്റെ മറുപടി. സാരമില്ല, ഞാൻ ചെയ്യിപ്പിച്ച് എടുത്തോളം എന്നു ഭദ്രൻ സാറു പറഞ്ഞു. ഷൂട്ടിംഗ് തുടങ്ങിക്കഴിഞ്ഞപ്പോൾ ഓരോ സീനിലും അദ്ദേഹം പറഞ്ഞുതന്നതുപോലെയാണ് കൃത്യമായി ഞാൻ ചെയ്തിരിക്കുന്നത്. ആദ്യ സിനിമ തന്നെ ലാലേട്ടനൊപ്പം അഭിനയിക്കാൻ സാധിച്ചതും വലിയൊരു ഭാഗ്യമായി. അവിടെ നിന്നും 20 വർഷമായി സിനിമ എന്റെ ജീവിതത്തിനൊപ്പമുണ്ട്.
ആദ്യ സിനിമയ്ക്കു ശേഷമുള്ള സിനിമ യാത്രകൾ എങ്ങനെയായിരുന്നു?
വലിയ താരനിരയും വലിയ ക്രൂവുമൊക്കെയുള്ള ചിത്രമായിരുന്നു ഒളിന്പ്യൻ അന്തോണി ആദം. ലൊക്കേഷനിൽ എത്തിയപ്പോൾ അന്ധാളിപ്പായിരുന്നു ആദ്യമൊക്കെ. ആ ചിത്രം റിലീസായിക്കഴിഞ്ഞപ്പോൾ പ്രേക്ഷകർ എന്നെ തിരിച്ചറിഞ്ഞു തുടങ്ങി. പിന്നീട് ചെയ്യുന്നത് കുഞ്ചാക്കോ ബോബനൊപ്പമുള്ള പ്രിയം ആയിരുന്നു. അതിലേക്കെത്തിയപ്പോൾ ഞങ്ങൾ മൂന്നു ബാലതാരങ്ങളുണ്ടായിരുന്നു. തിരുവനന്തപുരത്ത് എന്റെ വീടിന്റെ അടുത്തുതന്നെയായിരുന്നു അതിന്റെ ഷൂട്ടിംഗ്. അതുകൊണ്ടു തന്നെ വളരെ കൂളായി ആസ്വദിച്ച് ചെയ്യുകയായിരുന്നു പ്രിയം. പിന്നീട് വല്യേട്ടൻ, ദാദാസാഹിബ്, മീശമാധവൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. അതിനു ശേഷം സ്പീഡിലെ കഥാപാത്രം ശ്രദ്ധ നേടിത്തന്നു. വിനീത് ശ്രീനിവാസനൊപ്പം സൈക്കിളിലും നല്ലൊരു കഥാപാത്രം അവതരിപ്പിക്കാൻ സാധിച്ചു. അടുത്ത കാലത്ത് ചെയ്ത മുദ്ദുഗൗവും അഡാർ ലൗവുമാണ്. ആ സഞ്ചാരമാണ് ഇപ്പോൾ ധമാക്കയിൽ എത്തി നിൽക്കുന്നത്.
സ്കേറ്റിംഗിലൂടെയാണല്ലോ സിനിമയിലേക്ക് എത്തുന്നത്. ഇപ്പോഴും സ്കേറ്റിംഗ് ചെയ്യുന്നുണ്ടോ?
പ്രാക്ടീസ് ഇപ്പോഴുമുണ്ട്. എങ്കിലും പഴയ പോലെ വലിയ വണ്ടിയുടെ അടിയിൽ കൂടി സ്കേറ്റിംഗ് ചെയ്ത് വരുന്നതൊന്നും ഇപ്പോഴില്ല. നോർമലായിട്ടുള്ള സ്കിഡിംഗൊക്കെയാണ് ഇപ്പോൾ ചെയ്യാറുള്ളത്.
പഠനവും കുടുംബ വിശേഷങ്ങളും?
സിനിമ അഭിനയത്തിനൊപ്പം തന്നെ ഡിഗ്രി ഇഗ്ലീഷ് ലിറ്ററേച്ചറും എംബിഎയും പൂർത്തിയാക്കി. തിരുവനന്തപുരത്താണ് വീട്. ഭാര്യ ഡോ. പാർവതി. സിനിമയുടെ ഒഴിവു വേളകളിൽ അച്ഛനൊപ്പം ബിസിനസിലും ശ്രദ്ധിക്കാറുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.