നായകനായി ദേവദാസിന്‍റെ രണ്ടാംവരവ്
Wednesday, March 6, 2019 6:52 PM IST
വിനയന്‍റെ അതിശയൻ, ജയരാജിന്‍റെ ആനന്ദഭൈരവി എന്നീ ചിത്രങ്ങളിലെ വേഷപ്പകർച്ചകളിലൂടെ ഒരു വ്യാഴവട്ടം മുന്പ് പ്രേക്ഷകരെ വിസ്മയിപ്പിച്ച ബാലതാരം ദേവദാസ് നായകനായി അരങ്ങേറുന്ന ചിത്രമാണ് ‘കളിക്കൂട്ടുകാർ’. അച്ഛനും നടനുമായ രാമു തിരക്കഥയൊരുക്കിയ ചിത്രത്തിലൂടെയാണ് രണ്ടാം വരവ്. പി.കെ.ബാബുരാജ് സംവിധാനം ചെയ്ത ചിത്രത്തിൽ നായിക യുവതാരം പാർവതി അരുണ്‍. മുംബൈയിൽ സുഭാഷ് ഘൈയുടെ വിസ്‌ലിംഗ് വുഡ്സ് ഇന്‍റർനാഷണലിൽ ബിഎസ്‌സി ഫിലിം മേക്കിംഗ് വിദ്യാർഥിയായ ദേവദാസിന്‍റെ സിനിമാവിശേഷങ്ങളിലേക്ക്...



അതിശയനും ആനന്ദഭൈരവിയും...?

ഗോകുലം ഗോപാലൻ അങ്കിൾ എന്‍റെ അച്ഛന്‍റെ സുഹൃത്താണ്. അതിശയന്‍റെ കഥ വന്നപ്പോൾ അദ്ദേഹമാണ് വിനയൻ അങ്കിളിനോട് എന്‍റെ പേരു നിർദേശിച്ചത്. നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്കുശേഷം വിനയൻ അങ്കിൾ എന്നെ ദേവൻ എന്ന കഥാപാത്രത്തിനുവേണ്ടി സെലക്ട് ചെയ്യുകയായിരുന്നു.

അതിശയൻ കഴിഞ്ഞ് ഉടനെ തന്നെയായിരുന്നു ജയരാജ് അങ്കിൾ സംവിധാനം ചെയ്ത ആനന്ദഭൈരവിയുടെ ചിത്രീകരണം. പക്ഷേ, ആദ്യമിറങ്ങിയത് ആനന്ദഭൈരവി ആയിരുന്നു. ഗ്രാഫിക്സ് വർക്കുകൾ തീർത്ത് അതിശയൻ തിയറ്ററുകളിലെത്താൻ ഒരു വർഷത്തിനടുത്തു സമയം വേണ്ടിവന്നു. അതിശയൻ കമേഴ്സ്യലി വിജയമായി; ആനന്ദഭൈരവി ക്രിട്ടിക്കലിയും. ആനന്ദഭൈരവിയിലെ പെർഫോമൻസിന് എനിക്കു ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ചു. (ഏറെ നാളുകൾക്കു ശേഷം കഴിഞ്ഞദിവസം വിനയൻ അങ്കിളിനെയും ജയരാജ് അങ്കിളിനെയും നേരിൽ കണ്ട് അനുഗ്രഹം തേടിയിരുന്നു.)



അതിശയന്‍റെ റിലീസിംഗിനുശേഷം സിനിമയിൽ നിന്നു വിട്ടുനിന്നത്...?

അതിശയനിൽ എനിക്കു വളരെ നല്ല റോൾ ആയിരുന്നു. അതിനുശേഷം എനിക്ക് അത്രയും നല്ല ഒരു റോൾ വേറെ വന്നില്ല. പഠനത്തിനുശേഷം അഭിനയത്തിലേക്കു വന്നാൽ മതിയെന്നായിരുന്നു വീട്ടുകാരുടെ കാഴ്ചപ്പാട്. അന്ന് ഡയറക്ടറും മറ്റും പറയുന്നതുപോലെ വെറുതേ ചെയ്യുകയായിരുന്നുവെങ്കിലും അക്കാലത്തുതന്നെ സിനിമയോടു താത്പര്യം തോന്നിയിരുന്നു. അതു ഞാൻ പിന്നീടു തിരിച്ചറിയുകയും ഹോളിവുഡ് സിനിമകൾ ധാരാളം കാണുകയും ചെയ്തു. പന്ത്രണ്ടാം ക്ലാസ് വരെ നാട്ടിലായിരുന്നു പഠനം.

പുതിയ ട്രെൻഡിലുള്ള മലയാളം സിനിമകൾ കണ്ടപ്പോൾ തിരിച്ചുവരണമെന്നു തോന്നിയിട്ടുണ്ടോ...?

പുതിയ പടങ്ങളിലെ ഓരോരോ ഹീറോസിനെ കാണുന്പോൾ അടിപൊളി ആയിട്ടുണ്ടല്ലോ എന്നൊക്കെ തോന്നിയിട്ടുണ്ട്. ഞാനും ഒരു പ്രേക്ഷകനാണ്, ഫാൻ ബോയ് ആണ്. അപ്പോൾ എല്ലാവരെയും പോലെ കയ്യടിക്കും. ഓരോരോ നല്ല കഥാപാത്രങ്ങൾ കാണുന്പോൾ എനിക്കും സിനിമ ചെയ്യണമെന്നു തോന്നിയിട്ടുണ്ട്.



അച്ഛന്‍റെ സിനിമയിലൂടെ രണ്ടാംവരവ്.....?

അടുത്തിടെ ഞാൻ കുറച്ചു കഥകൾ കേട്ടിരുന്നു. അതൊന്നും എനിക്ക് അത്ര നന്നായി തോന്നിയില്ല. പിന്നീടാണ് അച്ഛൻ എന്നോടു രണ്ടു മൂന്നു കഥകൾ പറഞ്ഞത്. അതിൽ ഈ സിനിമയുടെ സ്ക്രിപ്റ്റ് എനിക്കിഷ്ടമായി. ഇതിൽ ഫൈറ്റുണ്ട്, ഡാൻസുണ്ട്, ഫ്രണ്ട്ഷിപ്പുണ്ട്, ഇമോഷണൽ സീനുണ്ട്....ഒരു ആക്ടർ എന്ന നിലയിൽ എനിക്കു പെർഫോം ചെയ്യാൻ പറ്റിയ സ്ക്രിപ്റ്റാണെന്നു തോന്നി. എല്ലാം തികഞ്ഞ ഒരു സ്ക്രിപ്റ്റ് വരുന്നത് വളരെ അപൂർവമായി മാത്രമല്ലേ!

തൃശൂർ ഐഇഎസ് പബ്ളിക് സ്കൂളിലാണ് എൽകെജി മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഞാൻ പഠിച്ചത്. പ്ലേ സ്കൂൾ മുതൽ കോളജ് വരെ ഒരേ കാന്പസിൽ ഒന്നിച്ചു പഠിച്ച ആറു കൂട്ടുകാരുടെ കഥയാണിത്. അത്തരത്തിൽ വ്യക്തിപരമായും ഈ കഥയുടെ ത്രഡുമായി എനിക്ക് അടുപ്പം തോന്നിയിരുന്നു.



കളിക്കൂട്ടുകാർ പറയുന്നത്......?

എൽകെജി മുതൽ കോളജ് വരെ ഒന്നിച്ചുപഠിച്ച ആറ് കളിക്കൂട്ടുകാരുടെ കഥയാണിത്. അവരിലേക്കു പുറത്തുനിന്നു വരുന്ന ചില പ്രശ്നങ്ങളും ആനന്ദ് എന്ന എന്‍റെ കഥാപാത്രത്തിന്‍റെ ബാക്ക് സ്റ്റോറിയും സ്പർശിച്ചാണ് കഥാസഞ്ചാരം. ഇതിൽ ഒരു പ്രണയകഥയുണ്ട്. സൗഹൃദത്തിന്‍റെ കഥയുണ്ട്. കോളജ് സുഹൃത്തുക്കളും അവരുടെ കുസൃതികളും തമാശകളുമൊക്കെ നിറയുന്ന കോളജ് ലൈഫുണ്ട്. പിന്നീടു കുറച്ച് സീരിയസായ കാര്യങ്ങളിലേക്കാണു കഥാസഞ്ചാരം.

ഫണ്‍ സ്റ്റോറി എന്നതിലുപരി ഇതിലൂടെ മയക്കുമരുന്ന്, പോക്സോ നിയമത്തിന്‍റെ ദുരുപയോഗം എന്നിവയുമായി ബന്ധപ്പെടുത്തി ഒരു സാമൂഹിക സന്ദേശവും നല്കുന്നുണ്ട്. എല്ലാവർക്കും എൻജോയ് ചെയ്യാനാകുന്ന പടമെന്നു വിശ്വസിക്കുന്നു.



കളിക്കൂട്ടുകാരിലെ കഥാപാത്രങ്ങൾ..‍?

എന്‍റെ കഥാപാത്രം ആനന്ദ്. ബാലചന്ദ്രമേനോൻ സാറിന്‍റെ എന്നാലും ശരത്തിൽ നായികയായി വേഷമിട്ട പാർവതി അരുണാണ് നായിക. അഞ്ജലി എന്നാണു കഥാപാത്രത്തിന്‍റെ പേര്. വിസ്‌ലിംഗ് വുഡ്സിൽ ബിബിഎ മാസ് കമ്യൂണിക്കേഷൻ വിദ്യാർഥിയും എന്‍റെ സുഹൃത്തുമായ ആൽവിൻ ഷാജി ഇതിൽ എന്‍റെ ബെസ്റ്റ് ഫ്രണ്ട് അലക്സായി അഭിനയിക്കുന്നു. ഐഷ എന്ന കഥാപാത്രമാകുന്നതു സ്നേഹ സുനോജ്. അൻവർ എന്ന കഥാപാത്രമാകുന്നതു ക്വീൻ ഫെയിം ജെൻസണ്‍ ആലപ്പാട്ട്. ആൻസി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഭാമ അരുൺ. ഇവരാണ് ആറു സുഹൃത്തുക്കൾ.



തിരിച്ചുവരവിലെ അനുഭവങ്ങളിലൂടെ...?

ബാലതാരമായി വേഷമിട്ട കാലത്ത് ഞാൻ അനുസരണയുള്ള നല്ല ഒരു പട്ടിക്കുട്ടിയെപ്പോലെ ആയിരുന്നു! ഇപ്പോൾ ഞാൻ അഭിനയത്തെക്കുറിച്ചും സിനിമയെക്കുറിച്ചും കൂടുതൽ പഠിക്കാനും അറിയാനും ശ്രമിക്കുന്നു. ഓരോ തവണയും കാമറ സെറ്റ് ചെയ്യുന്പോൾ ഫ്രെയിം എങ്ങനെയാവും വരിക എന്നൊക്കെ സംവിധായകനും സിനിമാറ്റോഗ്രഫറുമെല്ലാം പറഞ്ഞുതന്നിരുന്നു.

ആദ്യത്തെ ദിവസം എന്‍റെ മുട്ടിടിച്ചു. എത്രയൊക്കെ സിനിമാപശ്ചാത്തലം ഉണ്ടെങ്കിലും ടെൻഷൻ ഉണ്ടാവില്ലേ. അതിശയൻ ചെയ്തകാലത്ത് കുട്ടിയായതിനാൽ എനിക്ക് സിനിമയെക്കുറിച്ച് അറിയില്ല, ടെൻഷനില്ല. ഇപ്പോൾ ഇതിനെക്കുറിച്ച് കുറച്ചൊക്കെ അറിയുന്നതുകൊണ്ട് ടെൻഷനുണ്ടായിരുന്നു. നന്നായി ചെയ്യണമെന്ന് എത്രത്തോളം വിചാരിക്കുന്നുവോ ടെൻഷനും അത്രത്തോളം കൂടും. ഇതെല്ലാം കോഴ്സിന്‍റെ ഭാഗമായി ഞാൻ പഠിക്കുന്നതുകൂടി ആയതിനാൽ എല്ലാറ്റിനെപ്പറ്റിയും കൂടുതൽ അറിയാനുള്ള ആകാംക്ഷയും എനിക്കുണ്ട്.



കളിക്കൂട്ടുകാർ...മറ്റു വിശേഷങ്ങൾ...?

രഞ്ജിപണിക്കർ സാർ എന്‍റെ അച്ഛനായി വേഷമിടുന്നു. സലിംകുമാർ, ഇന്ദ്രൻസ്, കുഞ്ചൻ അങ്കിൾ, സുനിൽ സുഖദ തുടങ്ങിയവരും പ്രധാനവേഷങ്ങളിൽ. വിനു തോമസ് സംഗീതം നല്കി നജിം അർഷാദും ശ്വേത മോഹനും ചേർന്നു പാടിയ നീയൊരാൾ മാത്രമെൻ നെഞ്ചിലെ സ്വരം... എന്ന പ്രണയഗാനം ഏറെ ഹിറ്റാണ്. ഗാനരചന ബി.കെ. ഹരിനാരായണൻ. വിഷ്ണു മോഹൻ സിതാരയുടെ സംഗീതത്തിൽ വിനീത് ശ്രീനിവാസൻ പാടിയ പഞ്ചാരിമേളം.. എന്ന പാട്ട് കാന്പസ് പശ്ചാത്തലത്തിലുള്ളതാണ്. ഛായാഗ്രഹണം പ്രദീപ് നായർ. പശ്ചാത്തലസംഗീതം ബിജിബാൽ. എഡിറ്റിംഗ് അയൂബ് ഖാൻ.



കരിയറിൽ അച്ഛന്‍റെ സ്വാധീനം എത്രത്തോളം...?

സ്ക്രിപ്റ്റ് കേൾക്കുന്പോൾ അച്ഛൻ എനിക്കൊപ്പം ഇരിക്കാറുണ്ട്. അദ്ദേഹം 40 വർഷമായി ഇൻഡസ്ട്രിയിൽ ഉള്ള ആളാണല്ലോ. അത്രത്തോളം അനുഭവപരിചയം അദ്ദേഹത്തിനുണ്ട്. ഓരോ ഷോട്ടും എങ്ങനെ കൈകാര്യം ചെയ്യണമെന്നും മറ്റുമുള്ള കാര്യങ്ങൾ അദ്ദേഹം പറഞ്ഞുതരാറുണ്ട്. സ്ക്രിപ്റ്റ് റൈറ്റർ കൂടി ആയതിനാൽ എങ്ങനെയാണു സീൻ ചെയ്യേണ്ടതെന്ന കാര്യത്തിൽ അദ്ദേഹത്തിന് ഏറെ വ്യൂസ് ഉണ്ടാവും. അക്കാര്യത്തിൽ കൃത്യമായ നിർദേശങ്ങൾ എനിക്കു തന്നിരുന്നു.

ആരൊക്കെ എന്തൊക്കെ സപ്പോർട്ട് തന്നാലും ചെയ്യുന്ന വർക്കിനോട് നമുക്ക് ആത്മാർഥത വേണമല്ലോ. എപ്പോഴും അതുണ്ടായിരുന്നതിനാൽ പ്രശ്നങ്ങളൊന്നുമുണ്ടായില്ല. പക്ഷേ, എപ്പോഴും അച്ഛൻ സെറ്റിലുണ്ടായിരുന്നതിനാൽ എപ്പോഴും പേടിയുണ്ടായിരുന്നു.



അച്ഛനും നടനുമായ രാമു അഭിനയത്തിൽ അത്ര സജീവമല്ലല്ലോ....?

ബിസിനിനസിന്‍റെ കാര്യങ്ങൾക്കായി മിക്കപ്പോഴും അച്ഛൻ വിദേശത്തായിരിക്കും. ഈ സിനിമയിൽ അഭിനയിക്കാൻ അച്ഛൻ ആലോചിച്ചിരുന്നില്ല. കളിക്കൂട്ടുകാരിലെ ഐഷ എന്ന കഥാപാത്രത്തിന്‍റെ അച്ഛൻ വളരെ പ്രമാണിയായ ഒരു ഹാജിയാരാണ്. തട്ടത്തിൻ മറയത്ത് ഉൾപ്പെടെയുള്ള സിനിമകളിലെ അച്ഛന്‍റെ ഹാജിയാർ വേഷം ആളുകൾക്ക് ഇഷ്ടമായിരുന്നു. ഇതിന്‍റെ സംവിധായകനും കാമറാമാനും നിർബന്ധിച്ചതുകൊണ്ടാണ് ഇതിലും അച്ഛൻ ഹാജിയാർ വേഷം ചെയ്തത്.

അഭിനയരംഗത്തു തുടരാനല്ലേ പ്ലാൻ...?

കോഴ്സ് പൂർത്തിയാകാൻ ഇനി ഒരു വർഷം കൂടിയുണ്ട്. അതിനുശേഷം അഭിനയത്തിൽ സജീവമാകും. സെമസ്റ്റർ ബ്രേക്കിൽ കിട്ടിയ ഒരു മാസം കൊണ്ടാണ് ഞാൻ ഈ പടം ചെയ്തത്. നല്ല കഥാപാത്രങ്ങൾ ചെയ്യണം, നല്ല പടങ്ങൾ ചെയ്യണം - അതാണ് ആഗ്രഹം. നല്ല കഥകൾ വന്നാൽ ഇതുപോലെ വെക്കേഷനിൽ ചെയ്യാൻ ഞാൻ തയാറാണ്.



വീട്ടുവിശേഷങ്ങൾ..‍.?

സ്വദേശം തൃശൂർ. അമ്മ രശ്മി രാമു. ചേച്ചി അമൃത ബികോം ഫൈനലിനു പഠിക്കുന്നു. ചേച്ചിക്കു പഠിത്തത്തിലാണു ശ്രദ്ധ. പക്ഷേ, ഞാൻ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് എപ്പോഴും അഭിപ്രായം പറയാറുണ്ട്.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.