Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Cinema
Star Chat
"18-ാം പടി' ആൾക്കൂട്ടത്തിനൊപ്പം കാണേണ്ട സിനിമ: ശങ്കർ രാമകൃഷ്ണൻ
Thursday, July 4, 2019 1:09 PM IST
പതിനെട്ടാംപടി സിനിമയുടെ സെൻസറിംഗിന്റെ തലേരാത്രി. ചെന്നൈയിൽ പ്രിയദർശന്റെ ഫോർ ഫ്രെയിംസ് സ്റ്റുഡിയോയിൽ പടത്തിന്റെ ഫൈനൽ സൗണ്ട് മിക്സിംഗ് തുടരുകയായിരുന്നു. ശബ്ദമിശ്രണത്തിന്റെ രസതന്ത്രങ്ങളുമായി സഹപാഠിയും ചങ്ങാതിയുമായ എം. ആർ.രാജാകൃഷ്ണൻ. എല്ലാറ്റിനും നെടുനായകത്വം വഹിച്ച് സിനിമയുടെ എഴുത്തുകാരനും സംവിധായകനുമായ ശങ്കർ രാമകൃഷ്ണൻ. ഒരു സിനിമാസ്വപ്നം അതിന്റെ സഫലതയിലേക്ക് എത്തുന്നതിന്റെ അസുലഭനിമിഷങ്ങൾ. സിനിമയെന്ന ഇഷ്ടത്തെക്കുറിച്ച്, അതിനോടുള്ള അഭിനിവേശത്തെക്കുറിച്ച്, പുതിയ സിനിമ പതിനെട്ടാംപടിയുടെ വിശേഷങ്ങളെക്കുറിച്ച്... ശങ്കർ രാമകൃഷ്ണൻ പറഞ്ഞു തുടങ്ങുന്പോൾ നല്ല സിനിമയുടെ ആഴമറിഞ്ഞ വാക്കുകൾ മൊബൈൽ സംഭാഷണത്തിന്റെ എല്ലാ പരിമിതികളെയും മറികടന്ന് മനസുതൊടുന്നു.
സിനിമയിലെ തുടക്കം കേരള കഫേയിൽ അല്ലേ..?
ആദ്യമായി സംവിധാനം ചെയ്തത് ക്യാപ്പിറ്റോൾ തിയറ്റർ പ്രൊഡ്യൂസ് ചെയ്ത ആന്തോളജി സിനിമയായ കേരള കഫേയിലെ ഐലൻഡ് എക്സ്പ്രസ് എന്ന സെഗ്മെന്റാണ്. പക്ഷേ, അതിനുമുന്‍പ് 2005 മുതൽതന്നെ രഞ്ജിയേട്ടന്റെ കൂടെ പ്രജാപതി, കൈയൊപ്പ്, തിരക്കഥ, റോക്ക് ആൻഡ് റോൾ, പാലേരിമാണിക്യം, കേരള കഫേ, ഇന്ത്യൻ റുപ്പി, പ്രാഞ്ചിയേട്ടൻ തുടങ്ങി ഒരുപാടു സിനിമകളിൽ അസോസിയേറ്റ് ഡയറക്ടറായി വർക്ക് ചെയ്തശേഷമാണ് ഐലൻഡ് എക്സ്പ്രസ് എന്ന സിനിമ ഡയറക്ട് ചെയ്തത്.
അതേവർഷം തന്നെയാണ് സന്തോഷ് ശിവൻ സംവിധാനം ചെയ്ത് ഓഗസ്റ്റ് സിനിമാസ് പ്രൊഡ്യൂസ് ചെയ്ത ഉറുമിയുടെ തിരക്കഥ എഴുതിയത്. പിന്നീടു വി.കെ.പ്രകാശിനു വേണ്ടി നത്തോലി ഒരു ചെറിയ മീനല്ല എന്ന സിനിമയെഴുതി. പിന്നീടെഴുതിയത് സുരാജും റഹ്മാനും മുഖ്യവേഷങ്ങൾ ചെയ്ത എന്റെ സത്യാന്വേഷണ പരീക്ഷകൾ എന്ന സിനിമയ്ക്കുവേണ്ടി. ചിത്രീകരണം പൂർത്തിയായെങ്കിലും ചില പ്രൊഡക്ഷൻ പ്രശ്നങ്ങൾ കാരണം റിലീസിംഗ് വൈകുകയാണ്. പിന്നീടു പൃഥ്വിരാജും പാർവതിയും ഒന്നിച്ച മൈ സ്റ്റോറി എന്ന സിനിമ എഴുതി.
സംവിധാനം, എഴുത്ത്, അഭിനയം...മൂന്നിന്റെയും ഭാഗമാണല്ലോ. വാസ്തവത്തിൽ, സിനിമയിൽ എന്താകാനാണ് ആഗ്രഹിച്ചത്..?
സിനിമ എനിക്കു പാഷനാണ്. ഡയറക്ഷനിലേക്ക് എത്തണമെങ്കിൽ അതിലെ ഒരുപാടു ഡിപ്പാർട്ട്മെന്റുകൾ മനസിലാക്കിയെടുക്കണം. ഒരു ക്രിയേറ്റീവ് പ്രോഡക്ടിൽ വർക്ക് ചെയ്യുന്പോൾ നമ്മൾ ഒന്നിലധികം സ്കില്ലുകൾ നേടിയിരിക്കണം. ആക്ട് ചെയ്യുന്പോഴാണ് ആക്ടേഴ്സിന്റെ പ്രയാസങ്ങളും അവരുടെ സാധ്യതകളുമൊക്കെ നമ്മൾ മനസിലാക്കുന്നത്. തിരക്കഥാരചന എന്നത് ഒറ്റയ്ക്കിരുന്നു ചെയ്യുന്ന ഒരു പ്രോസസ് ആണല്ലോ. നമ്മൾ ഒരു കഥാപ്രപഞ്ചമുണ്ടാക്കുന്നു. അല്ലെങ്കിൽ അതിനകത്ത് ഒരു സീരീസ് സംഗതികൾ വർക്ക് ചെയ്യുന്നു. പക്ഷേ, പ്രൊഡക്ഷനുമായി ബന്ധപ്പെട്ടു വർക്ക് ചെയ്യുന്പോഴും അസോസിയേറ്റ് ഡയറക്ടറായി വർക്ക് ചെയ്യുന്പോഴുമൊക്കെ സെറ്റിൽ അതിനുവേണ്ടിത്തന്നെ നമ്മൾ നിൽക്കേണ്ടിവരും. സിനിമയുടെ എല്ലാ വശങ്ങളും കാണുന്നതിന്റെ ഭാഗമായിട്ടാണ് അതിന്റെ എല്ലാ പ്രോസസിലൂടെയും കടന്നുപോയത്.
മുഖ്യധാരാ സിനിമയുടെ ഭാഗമായിട്ടു 14 വർഷം. അതിനുമുന്‍പ് 2001 മുതൽ പരസ്യചിത്രങ്ങളും മ്യൂസിക് വീഡിയോസുമൊക്കെ ചെയ്തിരുന്നു. ലോ കോളജ് കഴിഞ്ഞ് കുസാറ്റിൽ മാനേജ്മെന്റ് പോസ്റ്റ് ഗ്രാജ്വേഷനുശേഷമുള്ള കുറച്ചുകാലം ടൈംസ് ഓഫ് ഇന്ത്യയിൽ വർക്ക് ചെയ്തു. അക്കാലത്തുതന്നെ ബംഗളൂരു ആസ്ഥാനമായുള്ള ട്രെൻഡ്സ് എന്ന പരസ്യകന്പനിയുമായി ബന്ധപ്പെട്ടു പരസ്യചിത്രങ്ങൾ ചെയ്തിരുന്നു. പക്ഷേ, പരസ്യവും സിനിമയും തമ്മിൽ ഒരുപാടു വ്യത്യാസമുണ്ടെന്ന തിരിച്ചറിവിൽ ജോലി രാജിവച്ചാണ് മുഖ്യധാരാസിനിമയിലേക്കു വന്നത്. അങ്ങനെനോക്കിയാൽ, സിനിമയിലെത്തിയിട്ടു 18 വർഷമാകുന്നു.
സിനിമ മൊത്തമായി എൻജോയ് ചെയ്യുന്നു എന്നു പറയാം അല്ലേ...?
സിനിമ എന്നത് പലതരം കലകളുടെ ഒരു കംപ്ലീറ്റ് ആർട്ടെന്ന നിലയിൽ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹനീയമായ ഒരു സംഭവമാണ്. അതിൽ സംഗീതവും ചിത്രകലയും ഫോട്ടോഗ്രഫിയും ആക്ടിംഗുമൊക്കെ വരുന്നുണ്ട്. എണ്‍പതുകളിലെ വളരെ സമൃദ്ധമായ ഒരു സിനിമസംസ്കാരത്തിൽ വളരയധികം പ്രചോദിപ്പിക്കപ്പെട്ടാണല്ലോ നമ്മൾ വളർന്നത്. നമ്മൾ മനസിൽക്കാണുന്ന ചില കാര്യങ്ങൾ വായിച്ചതും കണ്ടതും കേട്ടതുമായ ഒരു ലോകത്തിനു നമ്മുടേതായ രീതിയിൽ വ്യാഖ്യാനിച്ചു പറയുന്നതിനാണ് സിനിമ എന്ന മാധ്യമത്തെ നാം ഉപയോഗിക്കുന്നത്.
പതിനെട്ടാംപടി എന്ന സിനിമയുടെ ചിന്ത ഉണ്ടാകുന്നത് എപ്പോഴാണ്..?
ലേണിംഗ് ബൈ പ്രാക്ടീസ് എന്നതിന്റെ വെളിച്ചത്തിൽ അറിവു നേടാൻ ചെറുപ്പത്തിൽ നമ്മളെ സ്കൂളിലാക്കും. നമ്മൾ വരുന്ന ചുറ്റുപാടുകൾ, നമ്മുടെ കൂട്ടുകാർ, വീട്ടിൽ നിന്നു കിട്ടുന്ന അനുഭവങ്ങൾ...അങ്ങനെയുള്ള പല സംഗതികളിൽ നിന്നാണ് യഥാർഥ വിദ്യാഭ്യാസം പൂർണമാകുന്നത്. സ്കൂൾ കാലഘട്ടത്തിൽ നമുക്കു സ്കൂളിന്റെ പുറത്തുനിന്നു കിട്ടുന്ന അനുഭവങ്ങളുടെ ആകെത്തുകയാണ് പതിനെട്ടാംപടി എന്ന സിനിമ.
പതിനെട്ടാംപടി എന്നത് അറിവുകളെ സൂചിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. ഓരോ പടിയും ഓരോ അറിവാണ് അല്ലെങ്കിൽ ഓരോ സ്കില്ലാണ്. ഓരോ ലൈഫ് സ്കിൽ നേടുന്പോഴാണ് ഓരോ പടവും കയറി എന്നു പറയുന്നത്. പതിനെട്ടു വയസ് ആകുന്പോഴാണ് നിങ്ങൾ വോട്ടവകാശം നേടുന്നത്, ഡ്രൈവിംഗ് ലൈസൻസ് കിട്ടുന്നത് അല്ലെങ്കിൽ പൗരനായി അംഗീകരിക്കപ്പെടുന്നത്. വാസ്തവത്തിൽ പതിനെട്ടു വയസിൽ എല്ലാവരും കൃത്യമായ ജ്ഞാനത്തിലേക്ക് എത്തിക്കൊള്ളണമെന്നില്ല.
പതിനെട്ട് എന്നത് ഒരു പോയന്റാണ്. പതിനെട്ടു തികയുക എന്നാണു പറയുക. പതിനെട്ട് അടവുകൾ. പതിനെട്ടു പുരാണങ്ങൾ. 18ന് ഒരു പ്രാധാന്യമുണ്ട്. അതു പ്രായമാവാം, അറിവാകാം, സ്കിൽ ആവാം. പതിനെട്ട് എന്നതിന് ഒരുപാടു തരത്തിലുള്ള അർഥങ്ങളുണ്ട്. എല്ലാ മലയാളികൾക്കും പരിചിതമായ വാക്കാണ് പതിനെട്ടാംപടി. അവിടെ ജാതി മത ദേശ ഭേദം കൂടാതെ ഒരുപാടുപേർ മലകയറ്റത്തിനൊടുവിൽ എത്തുന്ന പതിനെട്ടാം പടികയറ്റം. അതിനു കൃത്യമായ തയാറെടുപ്പ് ആവശ്യമാണ്. 41 ദിവസത്തെ വ്രതമെടുക്കുന്നു. കാട്ടിലൂടെ മൃഗങ്ങളെ പേടിയില്ലാതെ ഇരുട്ടിനെ അവഗണിച്ചു പോകുന്നു. അങ്ങനെ 18 പടികളിലേക്ക് എത്തുന്നു.
അതുപോലെ ഒരു തയാറെടുപ്പിനുശേഷമാണ് സ്കൂളിംഗ് കഴിയുന്നത്. ആ തയാറെടുപ്പിനൊടുവിലാണ് ഏറ്റവും കൂടുതൽ മിസ് ചെയ്യുന്ന ടൈം സ്കൂൾദിനങ്ങളാണന്നു നമ്മൾ തിരിച്ചറിയുന്നത്. ഇരുമുടിക്കു പകരം സ്കൂൾ ബാഗുമായിട്ടാണു പോകുന്നതെന്നുമാത്രം. അവിടെ കിട്ടുന്ന കളക്ടീവായ കുറേ അനുഭവങ്ങൾ നമ്മളെയും നമ്മുടെ ജീവിതത്തെയും എങ്ങനെ രൂപപ്പെടുത്തുന്നു, എങ്ങനെ നമ്മൾ കൃത്യമായ ജ്ഞാനത്തിലേക്ക് എത്തുന്നു..എന്നുള്ളതാണ് ഈ സിനിമയുടെ കഥാപരിസരം.
പതിനെട്ടാംപടി താങ്കളുടെ ഡ്രീംപ്രോജക്ട് ആയിരുന്നോ. അതോ ഓരോ പ്രോജക്ടും ഡ്രീം പ്രോജക്ട് തന്നെയാണോ..?
ഒരു സമൂഹത്തിലെ രണ്ടു തരം സ്കൂളുകളും രണ്ടുതരം സാന്പത്തിക പശ്ചാത്തലത്തിൽ നിന്നു വരുന്ന അവിടത്തെ കുട്ടികളും അവരുടെ ലൈഫിനെ ഇതൊക്കെ ഇങ്ങനെ സ്വാധീനിക്കുന്നു എന്നതുമൊക്കെയാണ് നമ്മൾ പറയുന്ന കഥ. എത്രയോ ലക്ഷം ലക്ഷം കഥകളുടെ കടലിലെ ഒരു തുള്ളി മാത്രമാണ് ഈ സിനിമ.
ഞാൻ ആദ്യമെഴുത് ഉറുമി എന്ന സിനിമയാണ്. ചരിത്രം എന്നെ ഏറെ ആകർഷിക്കുന്ന ഒരു ഏരിയയാണ്. അതുപോലെ നമുക്കു കഥാപരിസരം കണ്ടെത്താനാകുന്ന ഒരുപാടു കാര്യങ്ങളുണ്ട്. നമ്മളെ ഓരോ കാലത്തും ഓരോന്ന് എഗ്സൈറ്റ് ചെയ്യിപ്പിക്കും. നമ്മൾ ഒരേതരം പുസ്തകങ്ങൾ മാത്രമല്ല വായിക്കുന്നത്. നമ്മൾ ഒരേതരത്തിലുള്ള സംഗീതം മാത്രമല്ല കേൾക്കുന്നത്. നമ്മളെ എഗ്സൈറ്റ് ചെയ്യിക്കുന്ന ചിന്തകളുണ്ട്. ഇതിപ്പോൾ ഞാൻ നേരിട്ടു കണ്ടറിഞ്ഞ എനിക്കറിയാവുന്ന ഒരു ലോകമാണ്. നമ്മുടെ ഒരു സിനിമ പ്രതിനിധീകരിക്കുന്നത് നമ്മുടെ പൊളിറ്റിക്സും നമ്മുടെ ചുറ്റുപാടുകളെയുമൊക്കെത്തന്നെയാണല്ലോ.
പതിനെട്ടാംപടി എന്ന സിനിമയും ഞാൻ നേരിട്ടുകണ്ടറിഞ്ഞിട്ടുള്ള എനിക്കറിയാവുന്ന ഒരുപക്ഷേ, എനിക്കു മാത്രം പുറത്തേക്കു പറയണം എന്നാഗ്രഹമുള്ള ഒരു സംഗതിയാണ്. അടുത്ത ചെയ്യുന്ന സിനിമയുമായി ഇതിനൊരു ബന്ധവുമില്ല. ഓരോ സിനിമയും നമുക്ക് ഏറെ പ്രത്യേകതകൾ ഉള്ളതും അതിന്റെ എല്ലാത്തരത്തിലുമുള്ള സ്വപ്നങ്ങളോടു ചേർത്തുവയ്ക്കുന്നതുമായ സിനിമകൾ തന്നെയാണ്. കലാസുന്ദരമായ ശ്രമം എന്ന നിലയിൽ ഓരോ സിനിമയും വ്യതിരിക്തമായ ഓരോ ഡ്രീം ആയിട്ടാണു കാണുന്നത്.
പതിനെട്ടാംപടി വളരെക്കാലം മുന്‍പേയുള്ള സ്വപ്നമായിരുന്നോ..?
കുറച്ചുനാളുകളായുള്ള ചിന്തയാണത്. സമയം കിട്ടിയപ്പോൾ അതു ചെയ്തുവെന്നേയുള്ളൂ. ഇത് എന്റെ സിനിമ എന്നു പറയുന്നതുപോലെ തന്നെ ഇതൊരു പ്രൊഡ്യൂസറുടെ സിനിമ കൂടിയാണ്. കാരണം, എല്ലാവർക്കും സ്വപ്നങ്ങളുണ്ട്. നമുക്കെല്ലാവർക്കും കഥകളുണ്ട്. അതു നിർമിക്കാൻ ഒരു നിർമാതാവ് വരുന്പോഴാണല്ലോ അതു സഫലമാവുക. ഈ സിനിമയുടെ മേക്കിംഗ് അത്ര എളുപ്പമായിരുന്നില്ല. നൂറിലേറെ കൂട്ടികളാണ് ഈ സിനിമയിൽ കഥാപാത്രങ്ങളാകുന്നത്. പല സീനുകളിലും മുന്നൂറും അഞ്ഞൂറും കുട്ടികളാണ് വരുന്നത്.
കൂട്ടായ്മയുടെ സംഗതിയാണല്ലോ സിനിമ. കൊളാബറേറ്റീവ് അഡ്വഞ്ചർ. ഒരു സിനിമ ആ സിനിമയ്ക്കു വേണ്ടി മാത്രമല്ല. അതിലൂടെ ടാലന്റഡായ ഒരുപാടു പുതിയ ആളുകൾക്ക് ഒരു പ്ലാറ്റ്ഫോം ഉണ്ടാവും. മലയാളസിനിമയിൽ കാമറയ്ക്കു മുന്നിലും പിന്നിലും ഇനിയങ്ങോട്ടു പ്രവർത്തിക്കാൻ ഒരു സംഘം പുതിയ ആളുകളെ കൊണ്ടുവരാനായി.
ആക്ടിംഗ് കോഴ്സിനു പോവുക എന്നതു പലപ്പോഴും സാന്പത്തികമായി മുന്നിൽ നിൽക്കുന്ന ആളുകൾക്കേ പറ്റാറുള്ളൂ. സാന്പത്തികമായി അത്രയൊന്നും സൗകര്യങ്ങളില്ലാത്തവരുടെ വീടുകളിലും ടാലന്റഡായ കുട്ടികൾ ഉണ്ടാകുമല്ലോ. അങ്ങനെയുള്ളവർക്കും ഒരവസരം കിട്ടുക എന്നൊരു സംഗതി ഈ സിനിമയുടെ പിന്നിലുണ്ട്. എക്സലന്റായ അത്തരം കുറച്ചു കുട്ടികളെ നമ്മൾ കൃത്യമായി തെരഞ്ഞെടുക്കുകയും അവരെ ഗ്രൂം ചെയ്യുകയും അവരിലൂടെ ഈ കഥ പറയാനും കൂടി ശ്രമിക്കുകയാണ്.
ഈ സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചതു സുദീപ് ഇളമണ്‍ എന്ന 24 വയസുള്ള ചെറുപ്പക്കാരനാണ്. അയാളുടെ ആദ്യത്തെ സിനിമയാണിത്. സുദീപ് അടുത്ത സിനിമ ചെയ്തുകഴിഞ്ഞു - മണിയൻപിള്ള രാജുചേട്ടൻ പ്രൊഡ്യൂസ് ചെയ്ത ഫൈനൽസ്. സുദീപിന്റെ അടുത്ത വർക്ക് രഞ്ജിയേട്ടൻ പ്രൊഡ്യൂസ് ചെയ്യുന്ന സച്ചി ഡയറക്ട് ചെയ്യുന്ന സിനിമയാണ്. നമ്മൾ ഒരു സിനിമയിലൂടെ കൊണ്ടുവന്ന ഒരു ടെക്നീഷൻ പെട്ടെന്ന് കരിയറിൽ വളരുന്നു.
ഈ സിനിമയ്ക്കു മ്യൂസിക് ചെയ്യുന്ന എ.എച്ച്. കാഷിഫ് എ. ആർ. റഹ്മാന്റെ സഹോദരീപുത്രനാണ്. ആർ.കെ.ശേഖറിന്റെ ചെറുമകൻ. അദ്ദേഹം 22 വയസുള്ള ചെറുപ്പക്കാരനാണ്. അദ്ദേഹത്തിന്റെ ആദ്യത്തെ സിനിമയാണു പതിനെട്ടാംപടി. എഡിറ്റ് ചെയ്യുന്ന ഭുവൻ ശ്രീനിവാസൻ തമിഴ് ഇൻഡസ്ട്രിയിൽ വർക്ക് ചെയ്യുന്ന ആളാണ്. ഈ സിനിമയുടെ ബേസിക് ട്രെയിലറോ പിന്നീടു സിനിമയോ കണ്ടുകഴിഞ്ഞാൽ പുതിയ ആളുകളാണ് പിന്നിൽ പ്രവർത്തിച്ചതെന്നു തോന്നാത്ത രീതിയിലാണ് അതു ഡ്രാഫ്റ്റ് ചെയ്തിരിക്കുന്നത്. നമ്മുടെ കളക്ടീവ് എക്സ്പീരിയൻസിൽ നിന്ന് അതു ചാനലൈസ് ചെയ്യുന്നതുപോലെയാവും റിസൾട്ട്.
മമ്മൂട്ടി, പൃഥ്വിരാജ്, ആര്യ, ഉണ്ണിമുകുന്ദൻ... പതിനെട്ടാംപടി ഒരു മൾട്ടിസ്റ്റാർ ചിത്രമാണല്ലോ..?
പതിനെട്ടാംപടിയിൽ ഇവരെല്ലാവരും പ്രാധാന്യമേറിയ കഥാപാത്രങ്ങളെ പ്രതിനിധീകരിക്കുന്നവരാണ്. നമ്മുടെ കഥയിൽ നമ്മളൊക്കെത്തന്നെ അല്ലെങ്കിൽ നമ്മുടെ ചുറ്റുമുള്ളവർതന്നെയാണു ഹീറോസ്. കുട്ടികളായിരിക്കുന്പോഴും ഇപ്പോഴും നമ്മൾ ലുക്ക് അപ് ചെയ്യുന്ന കുറേ ആളുകളുണ്ട് ചുറ്റിനും. അതു നമ്മുടെ ഓഫീസിലാവാം, നമ്മുടെ സമൂഹത്തിലാവാം. നമ്മൾ ലുക്ക് അപ് ചെയ്യുന്ന നമ്മളെ ഏറെ പ്രചോദിപ്പിക്കുന്ന ചിലരുണ്ട്. അങ്ങനെ നമ്മളെ ഏറെ പ്രചോദിപ്പിക്കുന്ന ഒരു കഥാപാത്രമാണു മമ്മൂക്കയുടേത്.
ആ കഥാപാത്രത്തെ ജസ്റ്റിഫൈ ചെയ്യുന്നതിനു മമ്മൂക്കയാണ് ഉചിതമെന്നു തോന്നി. അണ്‍നോണ്‍ ആയ ഒരാളെ വച്ച് അതു ചെയ്യാനാവില്ല. ഈ സിനിമയിൽ നമ്മൾ ഉപയോഗിച്ചിട്ടുള്ള പൃഥിയും ആര്യയും ഉണ്ണിമുകുന്ദനും പ്രിയാമണിയും സുരാജ് വെഞ്ഞാറമൂടുമെല്ലാം കഴിവു തെളിയിച്ച ആക്ടേഴ്സാണ്. ഇവർക്കൊപ്പം പുതുമുഖങ്ങളും കൂടി വന്നുനിൽക്കുന്പോൾ ഉണ്ടാകുന്ന ഒരു കെമിസ്ട്രിയുണ്ട്. ആ കെമിസ്ട്രിക്കൊപ്പം നിൽക്കുന്ന ഒരു ടാലന്റിനെ വച്ചില്ലെങ്കിൽ ആക്ടിംഗിലാണെങ്കിലും എന്തിലാണെങ്കിലും അസന്തുലിതാവസ്ഥ അനുഭവപ്പെടാം.
വളരെ സീനിയർ ആക്ടേഴ്സായ ലാലു അലക്സ്, മണിയൻപിള്ള രാജു എന്നിവരുടെ കൂടെ ഇതിനുമുന്‍പ് ഒരു സിനിമയിൽ പോലും അഭിനയിച്ചിട്ടില്ലാത്ത ഒരു സംഘം ആളുകൾ അഭിനയിക്കുന്പോൾ രണ്ടു കൂട്ടർക്കും സ്കിൽസ് മാച്ച് ചെയ്യുക സാധ്യമാണല്ലോ. അതു വേറൊരുതരം എനർജി സിനിമയിൽ കൊണ്ടുവരും. ഒപ്പം, അവർ ഈ സിനിമയ്ക്കു നല്കുന്ന ക്രെഡിബിലിറ്റിയും അവരുടെ കഥാപാത്രങ്ങളെ ഡിഫൈൻ ചെയ്യുന്ന രീതിയും ഏറെ രസകരമാണ്. അവർ പുതിയതരം സംഭവങ്ങളാണു ചെയ്തിരിക്കുന്നത്.
ആര്യയൊന്നും അങ്ങനെ എപ്പോഴും മലയാളസിനിമയിൽ കാണുന്ന ആക്ടേഴ്സല്ല. പൃഥ്വി നിരന്തരമായി മലയാളസിനിമയിൽ ചെയ്തിരിക്കുന്ന ഒരു കഥാപാത്രമല്ല ഇതിൽ ചെയ്തിരിക്കുന്നത്. അവർ നിരന്തരമായി ചെയ്തുകൊണ്ടിരിക്കുന്ന തരം കഥാപാത്രങ്ങളിൽ നിന്ന് നമ്മുടെ സിനിമയിൽ വ്യത്യസ്തമായ പ്രത്യേകമായ ഒരു രീതി കൊണ്ടുവരുന്നുണ്ട്. അവർ നമ്മുടെ പ്രോജക്ടിൽ താത്പര്യം കാണിച്ച് ഇതിലേക്കു വന്നു സഹകരിക്കുന്നു എന്നതു നമ്മളെ സംബന്ധിച്ചിടത്തോളം ഭാഗ്യം തന്നെയല്ലേ.
ഇതിന്റെ മുഴുവൻ പോസ്റ്റ് പ്രൊഡക്ഷനും ചെന്നൈയിലാണു ചെയ്തത്. അവിടത്തെ വളരെ സീനിയർ ആയ കാമറാമാൻമാരും ഫിലിം മേക്കേഴ്സുമൊക്കെ ഇതിന്റെ പല ഭാഗങ്ങളും കാണുകയും ഇതിന്റെ പ്രോസസിനെക്കുറിച്ച് അറിയുകയും ചെയ്യുക എന്നതു നമ്മുടെ ഇൻഡസ്ട്രിക്കു തരുന്ന ബഹുമതിയായിട്ടാണു കാണുന്നത്. സിംഗിൾ സിനിമ ചെയ്തുകൊണ്ട് സംവിധാനഅരങ്ങേറ്റം കുറിക്കുന്നു എന്നതിനേക്കാൾ മലയാളം ഇൻഡസ്ട്രിക്കുള്ളിൽ നിന്നുകൊണ്ട് ഇങ്ങനെ ഒരു പ്രോസസിലൂടെ നമുക്കും സിനിമ ചെയ്യാൻ പറ്റും എന്നുള്ളത് ഏറെ രസമുള്ള കാര്യമാണ്.
പതിനെട്ടാംപടി ത്രില്ലിംഗ് അനുഭവം സമ്മാനിക്കുന്ന ഒരു ഇൻസ്പിറേഷണൽ മൂവി അല്ലേ..?
ഇതൊരു സിനിമയാണ്. നമ്മൾ എല്ലാവരും കാണാൻ ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു സിനിമയാണിത്. ലോകസിനിമകൾ മാത്രം കണ്ടല്ല നമ്മൾ സിനിമയിലേക്ക് ആകർഷിക്കപ്പെട്ടത്. സിനിമ കാണുന്പോൾ നമുക്കുണ്ടാകുന്നത് എന്റർടെയ്ൻമെന്റാണ്, എൻജോയ്മെന്റാണ്. എന്നാൽ ഒരു തിരിച്ചറിവുമുണ്ട്. ആ സിനിമയിൽ നിന്നു നമ്മൾ കൊണ്ടുപോകുന്ന കുറേ കാര്യങ്ങളുണ്ട്. ഇതെല്ലാമുള്ള ഒരു പടമാണിത്. അഞ്ച് ഫൈറ്റുണ്ട്, ഏഴു പാട്ടുണ്ട്. അങ്ങനെ എല്ലാത്തരത്തിലും എന്റർടെയ്ൻമെന്റ് വാല്യു ഉള്ള ഒരു സിനിമയാണു നമ്മൾ ഒരുക്കിയിരിക്കുന്നത്.
സിനിമ തന്നെ ആർട്ടും കൊമേഴ്സ്യലുമുണ്ട് എന്നൊക്കെയാണ് വാദങ്ങൾ. ഇക്കാര്യത്തിൽ താങ്കളുടെ കാഴ്ചപ്പാട് എന്താണ്..?
പതിനെട്ടാംപടിയെ മുൻനിർത്തി പറയാം. വിനോദമാധ്യമമാണ് സിനിമ. ആൾക്കൂട്ടത്തിന്റെ കല എന്നാണല്ലോ സിനിമയെക്കുറിച്ചു പറയുന്നത്. ഒറ്റയ്ക്കിരുന്ന് എൻജോയ് ചെയ്യുന്ന സിനിമകളുണ്ട്. പക്ഷേ, ആൾക്കൂട്ടത്തിനൊപ്പം എൻജോയ് ചെയ്തു കാണുന്ന സിനിമകളുമുണ്ടല്ലോ. പതിനെട്ടാംപടി ആൾക്കൂട്ടത്തിനൊപ്പമിരുന്ന് എൻജോയ് ചെയ്യാൻ പറ്റുന്ന സിനിമയാണ്. ആ അർഥത്തിൽ ഇതൊരു മാസ് സിനിമയാണ്. സിനിമ ഫോർ ദ മാസസ് എന്നല്ലേ നമ്മൾ പറയാറുള്ളത്. അങ്ങനെയൊരു കളക്ടീവ് ക്രൗഡിനു വേണ്ടിയുള്ള ഒരു സിനിമയാണിത്.
ഈ കാലഘട്ടത്തിൽ പറയാവുന്ന സിനിമയാണോ പതിനെട്ടാംപടി..?
ഇത് കേരളത്തിലെ 14 ജില്ലകളിൽ എവിടെയും ഏതൊരു ചെറിയ പട്ടണത്തിവും നടന്നിരിക്കാവുന്ന, നടക്കാവുന്ന അവർക്കു റിലേറ്റ് ചെയ്യാൻ പറ്റുന്ന ഒരു കഥയാണ്. ഒരു പ്രത്യേക സ്കൂളിനെയോ ഒരു പ്രത്യേക ജെനുസിനെയോ ഒരു പ്രത്യേക തരം കുട്ടികളെയോ വ്യക്തികളെയോ ഒന്നും ഉദ്ദേശിച്ചു ചെയ്ത സിനിമയല്ല ഇത്. ഇതിൽ നിങ്ങളും നിങ്ങളുടെ കുട്ടിക്കാലവും നിങ്ങളുടെ കൗമാരവുമൊക്കെയുണ്ട്.
പ്രായം കൊണ്ടും മനസുകൊണ്ടും പ്രലോഭനങ്ങളും പരിചയക്കുറവുമൊക്കെ മാറി നമ്മൾ ഈ ലോകത്തെ ഏറ്റവും കൂടുതൽ കാണുന്നതു കൗമാരകാലത്താണ്. 17ൽ നിന്നും 18ലേക്കു പോകുന്പോൾ ശരീരവും മനസുമൊക്കെ മാറിക്കൊണ്ടിരിക്കുകയല്ലേ. മെർക്കൂറിയൽ ആയും അഡ്രിനാലിൻവൈസും ഏറെ എനർജിയിലാണ് ആ കാലഘട്ടം പോകുന്നത്. അക്കാലത്തെ അനുഭവങ്ങൾ പിന്നീടു തിരിഞ്ഞുനോക്കുന്പോൾ വലിയൊരു പാഠപുസ്തകമായി മാറുന്നുണ്ട്.
തിരിഞ്ഞ് ആലോചിക്കുന്പോൾ നമ്മുടെ ലൈഫ് വഴിതിരിഞ്ഞതും നേരേയായതുമൊക്കെ ആ കാരക്ടർ ഫോമിംഗ് പീര്യേഡിൽ ആണെന്നു പറയാം. ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും സംബന്ധിച്ചിടത്തോളം റിയൽ കാരക്ടർ രൂപപ്പെടുന്നത് ആ സമയത്തു കിട്ടുന്ന അനുഭവങ്ങളിൽ നിന്നാണ്. ആ പ്രായത്തെയാണ് ഈ സിനിമ അടയാളപ്പെടുത്തുന്നത്.
പുതുമുഖം അശ്വിൻ ഗോപിനാഥ് ഈ സിനിമയിലെ കേന്ദ്രകഥാപാത്രമാണോ..?
പതിനെട്ടാംപടിയിൽ സെൻട്രൽ കാരക്ടർ എന്ന് ആരെയും സൂചിപ്പിക്കുന്നില്ല. കാരണം, അതിനകത്ത് ഒരു സെൻട്രൽ കാരക്ടർ ഉണ്ടെങ്കിൽ അത് അതിന്റെ കഥാവസ്തു (ടോട്ടൽ പ്ലോട്ട്) തന്നെയാണ്. നമ്മുടെയൊക്കെ ജീവിതത്തിൽ നമ്മളാണു ഹീറോസ്. ഇവർ ഓരോരുത്തരുടെയും കഥകളിൽ അവരാണു ഹീറോസ്. പൃഥ്വിരാജിന്റെ കഥയിൽ പൃഥ്വിരാജാണു ഹീറോ. ആര്യയുടെ കഥയിൽ ആര്യയാണു ഹീറോ. ഉണ്ണി മുകുന്ദന്റെ കഥയിൽ ഉണ്ണി മുകുന്ദനാണു ഹീറോ. ഇവരെല്ലാവരുംകൂടി ചേർന്ന ഒരു ഗ്രൂപ്പിന്റെ കഥയാണു പതിനെട്ടാംപടി പറയുന്നത്. അശ്വിൻ ഗോപിനാഥ് ഈ സിനിമയിൽ ഒരു കാരക്ടർ ചെയ്യുന്ന പയ്യനാണ്.
ഒരു ഹീറോയെ പറഞ്ഞേതീരു എന്നുണ്ടെങ്കിൽ തീർച്ചയായും ഇതു ലീഡ് ചെയ്യുന്നതു മമ്മൂക്കയാണ്. വാസ്തവത്തിൽ, ഇതൊരു മമ്മൂക്ക പടമാണ്. മമ്മൂക്ക ഈ പടത്തിൽ ഗസ്റ്റ് അപ്പിയറൻസിൽ അല്ല. വളരെ സാരവത്തായ ഒരു കാരക്ടറാണു മമ്മൂക്ക ചെയ്യുന്നത്. പലപ്പോഴും സ്ക്രീൻസ്പേസാണ് നമ്മൾ ഇതിനൊരു മാനദണ്ഡമായി നിശ്ചയിക്കുന്നത്. ഇതിനിടെ പറയുകയാണെങ്കിൽ, സൈലൻസ് ഓഫ് ദ ലാംബ്സ് എന്ന സിനിമയിൽ ആന്റണി ഹോപ്കിൻസ് സ്ക്രീനിൽ ആകെ വരുന്നതു 10 മിനിട്ടാണ്. ആ 10 മിനിട്ടിനാണ് അദ്ദേഹം ബെസ്റ്റ് ആക്ടറിനുള്ള ഓസ്കാർ നേടുന്നത്. നമ്മുടെ സിനിമയിൽ മമ്മൂക്ക 35 - 40 മിനിറ്റുണ്ട്.
ഒരു സിനിമയുടെ ഒരുവിധം വലിയ സക്രീൻസ്പേസിൽ മമ്മൂക്ക ആക്ട് ചെയ്യുന്പോൾ അദ്ദേഹത്തെ എങ്ങനെയാണ് ഒരു ഗസ്റ്റ് ആക്ടർ എന്നു വിളിക്കുന്നത്. അങ്ങനെ വിളിക്കുന്നതു ടെക്നിക്കലി ശരിയല്ല. പലതും ആളുകൾ ഉൗഹിച്ചു പറയുന്നതാണ്. അങ്ങനെയാണ്, ഇങ്ങനെയാണ് എന്നൊന്നും നമ്മൾ ഇതിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലല്ലോ. സിനിമയാണു പറയാൻ പോകന്നത്.
സ്ക്രിപ്റ്റിംഗിലാണോ അതിന്റെ നിർവഹണത്തിലാണോ താങ്കൾ ഏറ്റവുമധികം വെല്ലുവിളി നേരിട്ടത്..?
ഇതിലെ ഏറ്റവും വലിയ ചലഞ്ച് ഇതിനുവേണ്ടി ഒരു പ്രൊഡ്യൂസറെ കണ്ടെത്തുക എന്നതു തന്നെയാണ്. പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം ഓഗസ്റ്റ് സിനിമയുമായി ഏറെക്കാലമായി വർക്ക് ചെയ്തുള്ള ബന്ധമുണ്ട്. ഉറുമി എന്ന സിനിമയിലാണ് ഷാജി നടേശൻ എന്ന വ്യക്തിയുമായുള്ള എന്റെ പരിചയത്തിന്റെ തുടക്കം. അതിനുശേഷം ഇതുവരെയുള്ള അവരുടെ 11 സിനിമകളിലും അതു ചെറുതാണെങ്കിലും വലുതാണെങ്കിലും ഞാനും അതിന്റെ ഭാഗമായി സഞ്ചരിക്കുകയാണ് ഈ ഇൻഡസ്ട്രിയിൽ. ഒരുമിച്ച് ഒരുപാടു പ്രോജക്ടുകൾ പ്ലാൻ ചെയ്യുന്നു.
ചില സിനിമകൾ നമുക്കു ചെടിച്ചട്ടിയിൽ നട്ടുവളർത്താനാവും. പെട്ടെന്നു പൂക്കും. അതുപോലെതന്നെ അതിന്റെ ലൈഫ് പോകും. ചിലതു മരങ്ങളാണ്. നട്ടുകഴിഞ്ഞാൽ കായ്ഫലങ്ങൾ ഉണ്ടാകാൻ കുറേ സമയമെടുക്കും. പക്ഷേ, വർഷംതോറും അതിൽനിന്നു ഫലങ്ങൾ വന്നുകൊണ്ടേയിരിക്കും. എന്നുപറയുന്നതുപോലെ, നമ്മൾ ശ്രമിച്ചതു കുറച്ചു സമയമെടുത്താണെങ്കിലും അങ്ങനെയൊരു നല്ല പ്രോജക്ട് ചെയ്യുന്നതിനാണ്. അത്തരം പ്രോജക്ടുകളേ ഞാൻ ചെയ്യാറുള്ളൂ.
ഉറുമിയുടെ ഡെവല്പമെന്റ് പ്രോസസിന് 2.5 - 3 വർഷമെടുത്തു. ഞാൻ വർക്ക്ചെയ്യാൻ ഇഷ്ടപ്പെടുന്നത് അങ്ങനെയുള്ള പ്രോജക്ടുകളാണ്. അല്ലാതെ പെട്ടെന്നു ചെയ്തിട്ടു പോരുന്ന വർക്കുകളല്ല. ചെയ്യുന്പോൾ ഈ മീഡിയത്തിന്റെ എല്ലാ വശങ്ങളും ആലോചിച്ച് സമയമെടുത്തു ചെയ്യാനാണ് ഇഷ്ടം.
കേരളത്തിലെ ഓഡിയൻസ് ഒരുപക്ഷേ, ഏറ്റവും നല്ല സിനിമാ കാലഘട്ടത്തിലൂടെയാണ് ഇപ്പോൾ പൊയ്ക്കൊണ്ടിരിക്കുന്നത്. ഒരുപാടുതരം നല്ല സിനിമകൾ വരുന്നു. ഓഡിയൻസ് വളരെ ഓപ്പണ്‍ ആണ്. പലതരം സിനിമകൾ കാണാൻ അവർ മനസുകൊണ്ടു തയാറെടുത്തുകഴിഞ്ഞു. കേരളത്തിനു പുറത്ത് ഒരുപാടു മലയാളികളുണ്ട്. അവിടെയൊക്കെ ഇന്റർനാഷണൽ മാർക്കറ്റ് ഓപ്പണ്‍ ചെയ്തുവരുന്നു. ലൂസിഫർ, ഞാൻ പ്രകാശൻ പോലെയുള്ള പടങ്ങൾ പുറത്തുനിന്നു കളക്ടു ചെയ്യുന്ന തരത്തിൽ വലിയ മാറ്റങ്ങളാണു സംഭവിക്കുന്നത്.
എല്ലായിടത്തും ആളുകൾ, പ്രത്യകിച്ചു ചെറുപ്പക്കാർ തിയറ്ററിൽ പോയി സിനിമ കാണുന്നു. തിയറ്ററുകളുടെ രൂപം മാറുന്നു. തിയറ്ററിൽ പോയി സിനിമാറ്റിക് എക്സ്പീരിയൻസിനു വേണ്ടി അവർ തയാറാണ്. അതേസമയം തന്നെ, വിരൽത്തുന്പിലേക്ക് ഇന്റർനെറ്റ് വഴി, നെറ്റ്ഫ്ളിക്സും ആമസോണും പോലെയുള്ള ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകൾ വഴി സിനിമ വരുന്നു. എന്നിരുന്നാലും നല്ല സിനിമകൾ വരുന്പോൾ ആളുകൾ വീണ്ടും തിയറ്ററുകളിൽ പോകുന്നുണ്ട്. അതൊക്കെ നല്ല സൂചനകളല്ലേ. നല്ല ഒരന്തരീക്ഷമല്ലേ. അതിനു പറ്റിയ വിഭവങ്ങൾ വിളന്പുന്ന, തിയട്രിക്കൽ എക്സ്പീരിയൻസ് നല്കുന്ന സിനിമയാണ് നമ്മൾ ചെയ്യാൻ ഉദ്ദേശിച്ചത്. പതിനെട്ടാംപടി അങ്ങനെയൊരു സിനിമയാണ്. തിയട്രിക്കൽ എക്സ്പീരിയൻസുള്ള ഒരു സിനിമയാണിത്.
എല്ലാത്തരം പ്രേക്ഷകർക്കുമുള്ള സിനിമയല്ലേ പതിനെട്ടാംപടി..?
ഇതു നമ്മുടെ തന്നെ ജീവിതത്തെ അടയാളപ്പെടുത്തുന്ന ഒരു സിനിമയാണല്ലോ. നമ്മുടെ വളർച്ചയുമായി ബന്ധപ്പെട്ട ഒരു സിനിമയാണിത്. പറക്കാൻ തുടങ്ങുന്ന ഒരു കാലമുണ്ടല്ലോ നമ്മുടെ ലൈഫിൽ. ആ ഒരു പീരിയഡ് നമ്മൾ ഒരിക്കലും മറക്കില്ല. കുട്ടിയായിരിക്കുന്ന കാലം രക്ഷിതാക്കളുടെ കംഫർട്ട് സോണിനകത്തുനിന്ന് നമ്മൾ നമ്മളുടെ ഒരു അണ്‍കംഫർട്ടബിൾ സോണിലേക്കു പോകുന്പോൾ അവിടെയാണു നമ്മൾ ജീവിക്കാൻ പഠിക്കുന്നത്.
ഒരു ഹോസ്റ്റലിലേക്കു പോകുന്പോഴോ ഒരു നഗരത്തിലേക്കു പോകുന്പോഴോ പുതിയ പശ്ചാത്തലത്തിലേക്കു പറിച്ചു നടപ്പെടുന്പോഴോ ആണ് നമ്മൾ ചലഞ്ചഡ് ആകുന്നത്. ആ ചലഞ്ചുകളാണ് നമ്മളെ ജീവിതം എന്താണെന്നു പഠിപ്പിക്കുന്നത്. ആ ചലഞ്ചുകൾ ഏറ്റെടുക്കാൻ നമ്മൾ വിമുഖത കാണിക്കുംതോറും...വീണ്ടും വീണ്ടും നമ്മുടെ കംഫർട്ട് സോണിലേക്കു പോകുംതോറും... ലൈഫിൽ നമ്മൾ മുന്‍പോട്ടുപോകാനുള്ള സാധ്യത വളരെവളരെ കുറവാണ്.
മനുഷ്യന്റെ കഥയെന്നത് എപ്പോഴും അവന്റെ അതിജീവനത്തിന്റെ കഥയല്ലേ. അവന്റെ പരിമിതികളെ അവൻ എങ്ങനെ മറികടക്കുന്നു എന്നുള്ളിടത്താണ് അവന്റെ വിജയമുള്ളത്. എല്ലാവരുടെയും ജീവിതത്തിലും അത് അങ്ങനെയാണ്. പരിമിതികളെ മറികടന്നുകൊണ്ട് ഒരു സംഘം ചെറുപ്പക്കാർ എങ്ങനെ അവരുടെ ലൈഫിന്റെ സോണിലേക്ക് എത്തിപ്പെടുന്നു എന്നുള്ളതാണ് ഈ സിനിമയുടെ കഥാതന്തു.
ഒരു ഇന്റർനാഷണൽ സ്കൂൾ, ഒരു പൊതുവിദ്യാലയം - രണ്ടുതരം സ്കൂളുകളിലെ വിദ്യാർഥി സംഘങ്ങൾ തമ്മിലുള്ള മത്സരത്തിന്റെ കഥ എന്നതിനപ്പുറം വിശാലവും ഉന്നതവുമായ മറ്റൊരു തലം ഈ സിനിമയ്ക്ക് ഉണ്ടാകുമല്ലോ...
രണ്ടുതരം സ്കൂളുകളിലും രണ്ടു സംഘം കുട്ടികൾക്കും അവരുടേതായ ചലഞ്ചുകൾ ഉണ്ട്, രണ്ടുതരം ചലഞ്ചുകളുണ്ട്. ആ ചലഞ്ചുകളെ മറികടക്കാനുള്ള സിറ്റ്വേഷൻ വരുന്പോഴാണല്ലോ വാസ്തവത്തിൽ ലേണിംഗ് പൂർത്തിയായി എന്നുപറയുന്നത്. അതിനെയാണ് നമ്മൾ പതിനെട്ടാംപടി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ആ പതിനെട്ടാംപടി കഴിഞ്ഞുകഴിയുന്പോൾ അവിടെ ഇന്റർനാഷണൽ സ്കൂളെന്നോ ലോക്കൽ സ്കൂളെന്നോ ഉള്ള വ്യത്യാസമില്ല.
നമ്മൾ നിൽക്കുന്ന സമൂഹത്തിൽ എല്ലാത്തരം ആളുകളുമായും അങ്ങോട്ടുമിങ്ങോട്ടും ഒരു കോമ്രേഡ്ഷിപ്പുണ്ട്. ആ കോമ്രേഡ്ഷിപ്പാണ് നമ്മുടെ ജീവിതത്തെയും സമൂഹത്തെയും മുന്നോട്ടു കൊണ്ടുപോകുന്നത്. രാഷ്ട്രീയമായും സാംസ്കാരികമായും സാമൂഹികമായും നമ്മളെ മനുഷ്യർ എന്ന തരത്തിൽ മുന്നോട്ടുകൊണ്ടുപോകുന്നത് ഭേദം മറന്ന് നമ്മൾ അങ്ങോട്ടുമിങ്ങോട്ടും ഒരുമ കണ്ടെത്തുന്പോഴാണ്.
സന്പന്നർ മാത്രം പഠിക്കുന്ന ഒരു ലൊക്കാലിറ്റി, അത്രത്തോളം സൗകര്യങ്ങളില്ലാത്തവർ പഠിക്കുന്ന മറ്റൊരു ലൊക്കാലിറ്റി... രണ്ടിടത്തുനിന്നും എക്സലൻസ് ഉണ്ടാകുന്നുണ്ട്. സാധാരണ സ്കൂളുകളിൽ നിന്നും ഒന്നാം റാങ്കുകൾ വരുന്നുണ്ട്. സാധാരണ സ്കൂളുകളിൽ നിന്നും ഏറെ കഴിവുറ്റ കലാകാരന്മാർ വരുന്നുണ്ട്. അത് എങ്ങനെ സംഭവിക്കുന്നു എന്നുള്ളതാണ് ഈ സിനിമ പറയുന്നത്.
ഏകദേശം രണ്ടു രണ്ടര വർഷത്തെ പ്രോസസിലാണ് ഈ സിനിമ പൂർത്തിയായിരിക്കുന്നത്. പതിനാലു ജില്ലകളിൽ നിന്നുമുള്ള കുട്ടികൾ ഇതിൽ അഭിനയിക്കുന്നുണ്ട്. കേരളത്തിനു പുറത്തുള്ള കുട്ടികളും ഇതിൽ വേർതിരിച്ചറിയാവുന്ന തരത്തിലുള്ള വേഷങ്ങൾ ചെയ്യുന്നുണ്ട്. അങ്ങനെയൊരു സിനിമയ്ക്ക് ഒരു സ്പേസുണ്ട് ഇവിടെ. ആ സ്പേസിനൊടൊപ്പം മുതിർന്ന താരങ്ങളും സീനിയറായുള്ള താരങ്ങളും ടെക്നീഷൻസും അണിചേരുന്നു. ഒരു ടോട്ടൽ സിനിമാറ്റിക് അനുഭവമാണ് പതിനെട്ടാംപടി.
ഈ അടുത്ത ദിവസങ്ങൾ വരെയും പതിനെട്ടാംപടി എന്ന സിനിമ പറയുന്നതെന്തെന്നു വലിയ ധാരണയില്ലായിരുന്നു. ടൈറ്റിൽ തന്നെ കണ്‍ഫ്യൂഷനായിരുന്നു...
നമ്മുടെ ഒരു കൾച്ചറിൽ പതിനെട്ടാംപടിയെക്കുറിച്ച് ഒരു സിനിമ എന്ന രീതിയിൽ അങ്ങനെ ആരും ഒരിക്കലും പേരിടില്ലല്ലോ. നമ്മൾ എല്ലായ്പ്പോഴും സിംബോളിസത്തിലല്ലേ വിശ്വസിക്കുന്നത്. ഈ സിനിമയെ സംബന്ധിച്ചിടത്തോളം പതിനെട്ടാംപടി എന്നതു ദ്യോതിപ്പിക്കുന്നത് നേരത്തേ പറഞ്ഞതുപോലെ നമ്മൾ ആർജ്ജിക്കുന്ന ഓരോരോ ലൈഫ് സ്കിൽസ് എന്നാണ്. എല്ലാവരും ഒരു ഘട്ടത്തിൽ അങ്ങനെയൊരു ബഞ്ച്മാർക്ക് കടന്നിട്ടുണ്ടാവണം. അഡൽറ്റാകുന്ന പ്രക്രിയയിൽ പലപ്പോഴും അങ്ങനെയൊരു പാർട്ട് നമ്മൾ മറികടക്കണം. അത് കൈവരിക്കുന്നത് എങ്ങനെയാണ്, അതിനെ നമ്മൾ എങ്ങനെ കാണുന്നു എന്നുള്ളതാണ് ഈ സിനിമ.
ഗുരുശിഷ്യ ബന്ധം ഇന്നത്തെ കാലഘട്ടത്തിൽ എങ്ങനെയാവണം എന്നതും സിനിമ പറയുന്നുണ്ടാവണം, അല്ലേ..?
പരന്പരാഗതമായി ഗുരുവിനെക്കുറിച്ചുള്ള പൊതുധാരണയല്ല ഇതിൽ. ഞാൻ ഇന്ന സ്കൂളിലെ ടീച്ചറാണ് എന്നു പറഞ്ഞിട്ടാവില്ല നമ്മുടെ ജീവിതത്തിൽ ഒരു ടീച്ചർ വരുന്നത്. ഒ.വി. വിജയന്റെ ഗുരുസാഗരം വായിക്കുകയാണെങ്കിൽ കുഞ്ഞുണ്ണിക്കു മകളാണു ഗുരു. ചിലപ്പോൾ, ഒരു ചെറിയ കുട്ടി ആയിരിക്കും നമുക്ക് ഒരു കാര്യം പഠിപ്പിച്ചുതരുന്നത്. ചിലപ്പോൾ വെറുതേ വഴിയരികിൽ നിൽക്കുന്ന ഒരു സാധാരണക്കാരനാവാം നമുക്കു ഗുരുവായിത്തീരുന്നത്.
പലപ്പോഴും അണ്‍നോണ്‍ ആയിട്ടുള്ള ഒരു സത്ത ലൈഫിന്റെ ഏതെങ്കിലുമൊരു ഘട്ടത്തിൽ നമ്മുടെ ഗുരുവായി മാറാറുണ്ട്. നമ്മളെ സ്കൂളിലോ കോളജിലോ പഠിപ്പിച്ച ഒരു സാറായിരിക്കൊള്ളണമെന്നില്ല നമ്മുടെ റിയൽ ഗുരു. യഥാർഥ ഗുരുവിനെ കണ്ടെത്തുക എന്നത് പലപ്പോഴും നമ്മുടെ ജീവിതത്തിൽ വ്യക്തിപരമായ അനുഭവത്തിൽ നിന്നുമാത്രം അറിയാവുന്ന കാര്യമാണ്.
അങ്ങനെയൊരു മെന്റർ, ഗുരു എന്നൊക്കെ പറയാവുന്ന കാരക്ടറാണ് മമ്മൂക്ക ഈ സിനിമയിൽ ചെയ്യുന്ന ജോണ്‍ ഏബ്രഹാം പാലയ്ക്കൽ. അയാൾ എങ്ങനെ ഒരു സംഘം ചെറുപ്പക്കാരുടെ ലൈഫിലേക്കു വരുന്നു, അവരുടെ ലൈഫ് എങ്ങനെ അയാളെ സ്വാധീനിക്കുന്നു, അയാൾ മുന്നോട്ടുവയ്ക്കുന്ന ആശയം എങ്ങനെ അവരുടെ അഡൽറ്റ് ലൈഫിനെ ബാധിക്കുന്നു...എന്നുള്ളതൊക്കെയാണ് പതിനെട്ടാംപടി പറയുന്നത്. പൃഥ്വിയും ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം തന്നെയാണ്. എന്താണെന്നുള്ളതു സിനിമയിൽ നേരിട്ടു കണ്ടറിയാം.
പൃഥ്വിരാജിനെ നായകനാക്കി താങ്കൾ എഴുതി സംവിധാനം ചെയ്യുന്ന അയ്യപ്പൻ എന്ന പ്രോജക്ട് എന്നു തുടങ്ങും..?
കഴിഞ്ഞ മൂന്നു വർഷമായി ആ പ്രോജക്ടിന്റെ എഴുത്തുജോലികളിലും മറ്റുമായിരുന്നു. അതു വലിയ കാൻവാസിലുള്ള സിനിമയാണ്. വലിയ കാലഘട്ടത്തിനു മുന്‍പുള്ള കഥയാണത്. എപിക് സിനിമയാണത്. അതിന്റെ പണികൾ നടക്കുന്നു. അടുത്തവർഷം മധ്യത്തോടെയാവും അതു തുടങ്ങുക. ഐതീഹ്യങ്ങൾക്കും കെട്ടുകഥകൾക്കുമപ്പുറത്ത് ദൈവങ്ങളിലും മനുഷ്യരുണ്ട്. നമ്മളെ ഇൻസ്പയർ ചെയ്യുന്നത് അതാണല്ലോ. ജീസസ് ക്രൈസ്റ്റിനെ നമ്മൾ ദൈവമെന്നു വിളിക്കുന്പോഴും അല്ലെങ്കിൽ കൃഷ്ണനെ നമ്മൾ ദൈവമെന്നു വിളിക്കുന്പോഴും അവരിൽ ഒരു ഹ്യൂമനിസമുണ്ട്. എന്നുപറഞ്ഞതുപോലെ നമ്മൾ ഇപ്പോൾ ആരാധിക്കുന്ന അയ്യപ്പൻ എന്ന ആരാധനാമൂർത്തിയിലും ഒരു ഹ്യൂമനുണ്ട്. അത് എന്താണെന്നുള്ളതാണു സിനിമ. പൂർണമായും വ്യത്യസ്തമായ ഒരു വ്യാഖ്യാനമായിരിക്കും അത്.
***** ******** ********
ഉറുമി പോലെ ഒരു എക്സ്പീരിയൻസ് ആയിരിക്കും പതിനെട്ടാംപടിയുമെന്നു സംശയലേശമെന്യേ ശങ്കർരാമകൃഷ്ണൻ പറയുന്നു. ഈ സംഭാഷണത്തിനിടെ ഒരുവേള അദ്ദേഹം എം.ജി.രാധാകൃഷ്ണന്റെ മകനും 18 വർഷത്തെ സൗഹൃദപങ്കാളിയും ഉറുമിയുടെകൂടി ശബ്ദമിശ്രകനുമായ എം. ആർ. രാജാകൃഷ്ണനു മൊബൈൽ കൈമാറിയിരുന്നു. അപ്പോൾ രാജാകൃഷ്ണൻ പറഞ്ഞ ഈ വാക്കുകൾ കൂടി ചേർത്തു വായിക്കുന്പോൾ ആ ആത്മവിശ്വാസത്തിന്റെ പിൻബലം സുവ്യക്തം.
"ഏറെ എനർജറ്റിക്കായ വർക്കാണു നടന്നുകൊണ്ടിരിക്കുന്നത്. വേറെ ഒരാളുടെ പടം വർക്ക് ചെയ്യുന്നു എന്നൊരു ഫീൽ ഇവിടെയില്ല. എല്ലാവരും സ്വന്തം സിനിമ എന്ന നിലയ്ക്കാണു വർക്ക് ചെയ്യുന്നത്. അത്തരമൊരു മാജിക്കാണ് ഈ സിനിമയിൽ സംഭവിക്കുന്നത്. എല്ലാ പടത്തിലും അതു സംഭവിക്കാറില്ല.'
ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്റെ കഥയുമായി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന് ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന് ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
ഇതിഹാസത്തിന്റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
Latest News
കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവം; ആര്യ രാജേന്ദ്രനും സച്ചിന്‍ദേവിനുമെതിരെ കേസ്
പൂഞ്ചിൽ ഭീകരാക്രമണം; അഞ്ച് സൈനികർക്ക് പരിക്ക്
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പീഡനശ്രമം: കേസെടുത്ത് പോലീസ്
പീഡനം; എച്ച്.ഡി.രേവണ്ണ കസ്റ്റഡിയിൽ
ശബരിമല ദർശനം; മണ്ഡല കാലത്ത് ഓൺലൈൻ ബുക്കിംഗ് മാത്രം
Latest News
കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവം; ആര്യ രാജേന്ദ്രനും സച്ചിന്‍ദേവിനുമെതിരെ കേസ്
പൂഞ്ചിൽ ഭീകരാക്രമണം; അഞ്ച് സൈനികർക്ക് പരിക്ക്
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പീഡനശ്രമം: കേസെടുത്ത് പോലീസ്
പീഡനം; എച്ച്.ഡി.രേവണ്ണ കസ്റ്റഡിയിൽ
ശബരിമല ദർശനം; മണ്ഡല കാലത്ത് ഓൺലൈൻ ബുക്കിംഗ് മാത്രം
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top