വലിയ സത്യങ്ങളെ ചെറു ചിമിഴിലൊതുക്കുന്ന ഇന്ദ്രജാലങ്ങളാണ് കവിതകള്‍. അനുഭവങ്ങളെ കടഞ്ഞെടുത്ത് കുറുക്കിയും കൂര്‍പ്പിച്ചും ജീവിതദര്‍ശനങ്ങളെ കവിത പ്രകടമാക്കുന്നു. ഇക്കാലത്ത് കവിതയെഴുതുന്നവര് നിരവധിയുണ്ടെങ്കിലും ശക്തമായ ഉച്ചാരണശൈലികൊണ്ടും സ്ഫുടതകൊണ്ടും ശ്രോതാക്കളിലേക്കു പകരുന്ന മാന്ത്രികത പലപ്പോഴും പ്രകടമാകുന്നില്ല. കവി മധുസൂദനന്‍നായര്‍ നാറാണത്തു ഭ്രാന്തനും അഗസ്ത്യഹൃദയവും പാടിയപ്പോള്‍ മലയാളക്കരയുടെ ചുണ്ടുകളും ഇന്നലെകളില്‍ അതേറ്റു പാടി. പിന്നീട് അനില്‍ പനച്ചൂരാനും മുരുകന് കാട്ടാക്കടയുമെല്ലാം തങ്ങളുടെ കവിതകളെ സമൂഹത്തിനു മുന്നില്‍ പാടി തെളിഞ്ഞവരാണ്. ഇവരില്‍നിന്നും വിഭിന്നമാണ് നടന് ഇര്‍ഷാദിന്റെ കവിതാ പാരായണം. “ഞാന്‍ കവിയല്ല, ചലച്ചിത്രനടന്‍ മാത്രമാണ്. എന്റെ താല്‍പര്യംകൊണ്ടു സമകാലികരായ കവികളുടെ ഹൈക്കു കവിതകളെ അവതരിപ്പിക്കാന്‍ ശ്രമിക്കുക മാത്രമാണ് ചെയ്യുന്നത്” ഇര്‍ഷാദ് പറയുന്നു. കവിതകളോടുള്ള ഇര്‍ഷാദിന്റെ പ്രണയം കഴിഞ്ഞ ലോക്ഡൗണ്‍ കാലത്താണ് പ്രേക്ഷകര്‍ തിരിച്ചറിഞ്ഞത്. ലോക്ഡൗണില്‍ സമൂഹ മാധ്യമങ്ങളില്‍ കാച്ചിക്കുറുക്കിയ കവിതകളുടെ അവതരണവുമായി അദ്ദേഹം എത്തി. കവിതയിലെ തന്റെ ഇഷ്ടാനുഭവങ്ങളെക്കുറിച്ച് ഈ ഓണക്കാലത്ത് ഇര്‍ഷാദ് തുറന്നു പറയുന്നു...
വായനയുടെ ലോകത്തേക്ക്
ബാല്യത്തില്‍ കവിതയുടെ വലിയ ലോകത്തേക്ക് എന്നെ ആകര്‍ഷിച്ചത് കുഞ്ഞുണ്ണി മാഷാണ്. അദ്ദേഹത്തിന്റെ ചെറു കവിതകളുടെ ലാളിത്യം വാക്കുകള്‍ക്കതീതമാണ്. ഹായി ഠായി മിഠായി, പൂച്ച നല്ല പൂച്ച... തുടങ്ങിയ ഒരുപിടി കവിതകളിലൂടെ കുട്ടികളെ ആകര്‍ഷിക്കാനുള്ള രസതന്ത്രം അദ്ദേഹത്തിന്റെ രചനയിലുണ്ടായിരുന്നു. അവിടെനിന്നാകാം കവിതയോടുള്ള എന്റെ പ്രേമവും ജനിക്കുന്നത്. ചെറുപ്പകാലം മുതല്‍ വീട്ടിലുണ്ടായിരുന്ന ലൈബ്രറിയില്‍ നിന്നും കവിതകള്‍ വായിക്കാനും കുടുംബാംഗങ്ങള്‍ ചേര്‍ന്നെഴുതുന്ന കയ്യെഴുത്തു മാസികയില്‍ കവിതകള്‍ എഴുതുവാനുമുള്ള അവസരമുണ്ടായിരുന്നു. അന്നു ഞാനെഴുതിയ കവിതകള്‍ കുഞ്ഞുണ്ണി മാഷിനു അയച്ചുകൊടുത്തു. അദ്ദേഹം അതു തിരുത്തുകള്‍ വരുത്തി തിരികെ അയച്ചുതന്നു. ഒരുപാട് കാലം നിധിയായി അതു കാത്തുസൂക്ഷിച്ചിരുന്നെങ്കിലും കാലാന്തരത്തില്‍ എവിടെയൊക്കെയോ നഷ്ടമായി.
കവിതകളോട് ഇഷ്ടം
കവിതകളുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതിനു കവികളായ വീരാന്‍കുട്ടിയും പി.പി. രാമചന്ദ്രനും രാമനും ഗോപീകൃഷ്ണനുമൊക്കെയാണ് കാരണമായത്. കുറച്ചു വരികളിലൂടെ ലാളിത്യവും ലാവണ്യവും നുരപൊന്തും വിധത്തിലുള്ള ഇവരുടെ കവിതകള്‍ പുതിയൊരു ഭാവനാ ലോകത്ത് എന്നെ തളച്ചിട്ടു.
മണ്ണിനടിയില്‍ വേരുകള്‍ കൊണ്ട്
കെട്ടിപ്പിടിക്കുന്നു
ഇലകള്‍ തമ്മില്‍ തൊടുമെന്ന് പേടിച്ച്
അകറ്റി നാം നട്ട മരങ്ങള്‍...
പ്രണയമില്ലെങ്കില്‍ ഉടലിനെപോലൊരു
കടുപ്പമാം മരമില്ല വേറെ
ചുണ്ടുകള്‍ കൊണ്ടെത്ര കൊത്തിയെന്നാകിലും
ശില്പമാവുകയില്ല തീരെ...
എന്ന വീരാന്‍ കുട്ടിയുടെ കവിതാ ലോകം എത്ര ശ്രേഷ്ഠമാണ്. വാക്കുകളിലൂടെ അത് കടന്നു ചെല്ലുന്നത് ഹൃദയാന്തരങ്ങളിലേക്കാണ്.
പോകുമ്പേഴെല്ലാം കൊണ്ടു പോകണം
എന്തിനാണ്?
ഒരു മൂലയില്‍ ഒരു ഓര്‍മയായി ചാരിവെക്കാന്‍...
എന്നു റഫീഖ് അഹമ്മദ് പാടുമ്പോള്‍ ഹൈക്കു കവിതകളുടെ ഭംഗി നമ്മളെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോവുകയാണ്. വാക്കുകളുടെ അന്തരാര്ഥങ്ങളെ തിരിച്ചറിഞ്ഞ് കവിതകള്‍ ചൊല്ലുമ്പോള്‍ ഞാനനുഭവിക്കുന്നത് ആത്മീയാനന്ദമാണ്.
സമൂഹ മാധ്യമങ്ങളില്‍
ഹൈക്കു കവിതകളോടുള്ള മോഹം എഴുത്തിലേക്ക് എന്നെയും എത്തിച്ചിട്ടുണ്ട്. ദേശാഭിമാനിയുടെ ഓണപ്പതിപ്പില്‍ മുമ്പ് ചെറു കവിതകള്‍ അച്ചടിച്ചു വന്നിരുന്നു. എങ്കിലും എഴുത്ത് അങ്ങനെ നടക്കില്ല. പിന്നെ, എനിക്കിഷ്ടമുള്ള കവിതകള്‍ ഫേസ്ബുക്കില്‍ പങ്കുവെയ്ക്കാറുണ്ട്. എന്റെ ഇഷ്ടം അറിഞ്ഞ സുഹൃത്തുക്കളാണ് കവിതകള്‍ക്കു മാത്രമായി ഒരു യൂടൂബ് ചാനല്‍ ആരംഭിക്കുന്ന കാര്യം പറഞ്ഞത്. ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാമെന്ന തോന്നലാണ് എന്നേയും അതിലേക്കാകര്‍ഷിച്ചത്. പോയ വര്‍ഷത്തെ ലോക്ഡൗണ്‍ കാലത്താണ് കേച്ചേരിപ്പുഴ എന്ന പേരില്‍ ഒരു യൂടൂബ് ചാനല്‍ ആരംഭിക്കുന്നത്. എന്റെ ജന്മസ്ഥലം കേച്ചേരിയാണ്. യൂസഫ് അലി കേച്ചേരിയുടെ ഒരു കവിതയാണ് കേച്ചേരിപ്പുഴ. അതാണ് കവിതകളുടെ ലോകത്തിന് കേച്ചേരിപ്പുഴ എന്ന പേര് നല്‍കിയത്. ഇപ്പോഴും സിനിമകളുടെ ഒഴിവുകളില്‍ കവിതകള്‍ ആലപിക്കാന്‍ ഞാന്‍ താല്പര്യപ്പെടുന്നു.
ഗദ്യ കവിതകളില്‍ പ്രിയം
ഗദ്യ കവിതകളോടായിരുന്നു ഇഷ്ടം. പാടാനറിയില്ല എന്ന തോന്നലാകാം കവിത ചൊല്ലുന്നതിനോട് കൂടുതല്‍ പ്രിയം തോന്നിപ്പിച്ചത്. ചില കവിതകള്‍ പകരുന്ന അനുഭൂതി വളരെ വലുതാണ്. ഒരു കവിത ചൊല്ലുമ്പോള്‍, അതു ഹൃദയത്തിന്റെ ആഴങ്ങളിലേക്കെത്തുമ്പോള് സിനിമയില്‍ നല്ല ഒരു കഥാപാത്രത്തയോ ഒരു നല്ല സന്ദർഭം അവതരിപ്പിച്ചതിന്റെയോ നിര്‍വൃതിയിലേക്കു ഞാനും എത്തുന്നു. പലവിധങ്ങളായ മനോവ്യാപാരങ്ങളിലൂടെയാണ് ഓരോ കവിതയും സഞ്ചരിക്കുന്നത്. വി.ടി. ജയദേവന് മാഷിന്റെ അവളുടെ ആള് എന്ന കവിതയില്‍ ഒരു പുരുഷന്റെയും സ്ത്രീയുടേയും ഉള്ളിലേക്കാണ് നമ്മളും എത്തുന്നത്.
കല്യാണ രാത്രിയില്‍
പലതും പറയുന്ന കൂട്ടത്തില്‍
അവള് പറഞ്ഞു,
എനിക്കൊരു പ്രണയമുണ്ട്.
...
കൂട്ടാന്‍ അടികരിഞ്ഞപ്പോള്‍
ഒരിക്കല്‍പോലും
നീ നിന്റെ മറ്റവനെയോര്‍ത്തു നിന്നു അല്ലേ എന്നോ
ഏതെങ്കിലും ഒരു വിരുന്നിനുപോകുമ്പോള്‍
ഇത്തിരിയധികം നിറമുള്ളതുടുത്തെങ്കില്‍
ഓ, വഴിയില്‍ മറ്റവന് കാത്തുനില്ക്കും അല്ലേ എന്നോ
അയാള്‍ ചോദിച്ചില്ല.
വൈകിയെത്തിയ അന്ന്
പൂച്ചയെപ്പോലെ
മറ്റൊരു വിയര്‍പ്പിന്റെ മണം
വരുന്നോ വരുന്നോ എന്ന്
മൂക്കു വിറപ്പിച്ചുകൊണ്ട്
മുക്കിലും മൂലയിലും പോയി നിന്നില്ല
...
പ്രണയത്തിനും ദാമ്പത്യത്തിനും അപ്പുറം പൊതുബോധത്തിന്റെ ചരടില്‍ കൂട്ടിക്കെട്ടിയ ബന്ധങ്ങളുടെ സൗകുമാര്യതയിലേക്ക് അനുവാചകരെ ഈ കവിത എത്തിക്കുന്നു. ഒരു കഥ പറയുന്ന രീതിയില്‍ പല ജീവിതങ്ങളാണ് കവിതയിലൂടെയും പറയുന്നത്. നടന് എന്ന നിലയില്‍ ഞാന്‍ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരിലേക്കു പ്രതിഷ്ഠിക്കുന്നതുപോലെയാണ് കവിതയിലൂടെ മറ്റൊരു ജീവിതം എന്നിലേക്കെത്തുന്നത്. ഒരു കലാകാരന് എന്ന നിലയില്‍ അത് എന്നില്‍ നിറയ്ക്കുന്ന ആത്മനിര്‍വൃതിയാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. എസ്. ജോസഫിന്റെ ജീവിതം ഇങ്ങനെയും എന്ന കവിതയിലേക്കു നോക്കുമ്പോള്‍ എന്റെ ജീവിതവുമായി അതു ചേര്‍ന്നു നില്‍ക്കുന്നതാണ്.
കലയ്ക്കായി ജീവിക്കുക
സ്നേഹം ഒളിച്ചു കടത്തുക
ഉല്‍ക്കകള്‍ കൂട്ടിമുട്ടുന്നതുപോലെ ചുംബിക്കുക
ഒരു റസ്റ്റൊറന്റില്‍ അന്യഭാഷയിലെ
വിഷാദ ഗാനങ്ങള്‍ കേട്ടിരിക്കുക
ഏറ്റവും പ്രിയപ്പെട്ട ഒരാളെ യാത്രയയക്കുവാന്‍
റയില്‍വേ സ്റ്റേഷനിലെത്തുക
ഒരു പുഞ്ചിരി മാത്രം പാളത്തിലെറിഞ്ഞ്
തിരിച്ചു പോരുക
മകരക്കുളിരില്‍ തീ കായുക
രാത്രി പുതച്ച് ഉറങ്ങുക.
കാട്ടരുവിയിലൂടെ കല്ലില്‍ ചവിട്ടി നടന്ന്
ഈറ്റ വെട്ടാന്‍ പോവുക
മരുന്നു പറിക്കുന്ന ഒരു അമ്മയോടൊപ്പം
ഭൂമിയുടെ മണങ്ങളില് ഇറങ്ങുക.
മലഞ്ചെരിവിലൂടെ ഒരു കാറില്‍ ഒഴുകുക
താഴ്വര നോക്കി കരയുക
ആകാശത്തിനു കീഴില്‍ എവിടെങ്കിലും
പ്രിയപ്പെട്ടൊരാള്‍ ജീവിക്കുന്നുവെന്ന് സന്തോഷിക്കുക
ഇന്നലെ, കൂട്ടുകാരനോടാപ്പം തുറയില്‍ പോയി
പുഴയില്‍ പരുന്തുകള്‍ മീന്‍ പിടിക്കുന്നത്
നോക്കി നില്ക്കുകയാണിപ്പോള്.
എത്ര ലളിതമാണ് ജീവിതം. ഇതു വായിക്കുമ്പോള്‍ നമുക്കുണ്ടാകുന്ന അനുഭൂതി മറ്റൊരാള്‍ക്കും ചൊല്ലി പകരുമ്പോള്‍ ദൈവിക സ്പര്‍ശം സാന്നിധ്യമാകുന്നു. പല കവികളും ഞാന്‍ കവിത ഭാവപൂര്‍ണിമയോടെ ചൊല്ലുന്നു എന്നു പറഞ്ഞു കേള്‍ക്കുമ്പോള്‍ ആനന്ദം പകരുന്നു. കവിത എഴുതുമ്പോള്‍ അവര്‍ കാവ്യരൂപത്തെക്കുറിച്ചാണ് ചിന്തിക്കുന്നത്. ഒരു നടന് എന്ന നിലയില്‍ കവിത ചൊല്ലുമ്പോള്‍ അതിന്റെ വൈകാരിക തലങ്ങളിലൂടെ എനിക്ക് സഞ്ചരിക്കാനാകുന്നുണ്ട്. ഭാഷയിലൂടെ ആശയത്തിന്റെ ഭാവം പ്രകടമാക്കുമ്പോള്‍ ശബ്ദത്തിലൂടെ പകരുന്നതിനു പല കവികള്‍ക്കും പരിമിതികളുണ്ട്. നടന് എന്ന നിലയില്‍ ഒരു പുതിയ കഥാപാത്രത്തെ സ്വീകരിക്കുന്നതു പോലെ കവിതകളും എനിക്ക് സ്വീകരിക്കാനും ആസ്വദിക്കാനും സാധിക്കുന്നു. ജീവിതങ്ങളുടെ വൈകാരിക താളമാണ് കവിതകള്‍. അതു അടുത്തറിയുന്നത് നടന് എന്ന നിലയില്‍ എനിക്കും ഒരു പാഠമോ വ്യായാമമോ പോലെയാണ്.
ലിജിൻ കെ. ഈപ്പൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.