സംവിധാനം, അഭിനയം- ഇതിലേതാണു പ്രിയതരമെന്നു ചോദിച്ചാല്‍ സംവിധാനമാണ് ആനന്ദമെന്നു ദിലീഷ് പോത്തന്. ഒന്നര പതിറ്റാണ്ടിലെത്തുന്ന സ്ക്രീന്‍ ജീവിതത്തിനിടെ എണ്‍പതോളം സിനിമകളിൽ അഭിനയിച്ച ദിലീഷ്, സംവിധാനംചെയ്തത് മലയാളിയുടെ സിനിമാസ്വാദനത്തെ സ്വാധീനിച്ച, റിയലിസത്തില്‍ ചാലിച്ചെടുത്ത മൂന്നു സിനിമകള്‍.
ദിലീഷിലെ അഭിനയപ്രതിഭയെ അടയാളപ്പെടുത്തിയ കഥാപാത്രങ്ങളുടെ വരവറിയിച്ചത് 2025 റിലീസ് അംഅഃ, ഔസേപ്പിന്റെ ഓസ്യത്ത് എന്നീ സിനിമകള്‍. ആ പ്രതിഭാവിലാസത്തിന്റെ പിന്തുടര്ച്ചയാണ് ഷാഹി കബീറിന്റെ രചനയിലും സംവിധാനത്തിലും തിയറ്ററുകളിലെത്തിയ റിയലിസ്റ്റിക് ത്രില്ലര്‍ റോന്തിലെ നായക കഥാപാത്രം ഗ്രേഡ് എസ്ഐ യോഹന്നാന്.
"നടനെന്ന നിലയില്‍ ഇതുവരെ ചെയ്ത സിനിമകളില്‍ മികച്ച അഭിപ്രായം നേടിയ കഥാപാത്രമായി യോഹന്നാന് മാറിയിരിക്കുന്നു. പെര്‍ഫോമന്‍സ് ഇത്രയധികം അംഗീകരിക്കപ്പെടുമെന്ന് ഇതു ചെയ്തപ്പോള്‍പോലും വിചാരിച്ചിരുന്നില്ല. ആ വേഷത്തിന്റെ തീവ്രത ആലോചിച്ചിരുന്നെങ്കില്‍ ഞാന്‍ പേടിച്ചേനെ. കൂളായിത്തന്നെയാണ് അതിനെ സമീപിച്ചത്'- ദിലീഷ് പോത്തന് രാഷ്ട്രദീപികയോടു പറഞ്ഞു.
അഭിനയിക്കാന്‍ സിനിമ തെരഞ്ഞെടുക്കുന്നത് എങ്ങനെയാണ്. റോന്തിലെ ആകര്ഷണമെന്താണ്..?
ഒരു സിനിമയുടെ കഥ കേൾക്കുന്പോൾ ആ സിനിമ വളരെ നല്ലതാണ്, അതു സംഭവിച്ചു കാണണമെന്ന് ആഗ്രഹമുണ്ടാവും. ചിലപ്പോൾ അതിൽ എന്റെ കഥാപാത്രം മോശമാണെങ്കിലും ഞാൻ ആ സിനിമയുടെ ഭാഗമാകും. ചിലപ്പോള്‍ ഒരു സിനിമ എത്രത്തോളം നല്ലതാണെന്നു സംശയമുണ്ടാവാം.
പക്ഷേ, നമുക്കു ലഭിച്ച കഥാപാത്രത്തിന് ഏറെ അടരുകളും ഗ്രാഫുമൊക്കെയുണ്ടാവും. പുതിയതെന്തെങ്കിലും അതിലൂടെ പരീക്ഷിക്കാനുണ്ടാവും. റോന്തിലെ കഥാപാത്രത്തക്കുറിച്ചു കേള്‍ക്കുന്നതിനു മുന്നേതന്നെ ഈ സിനിമ ചെയ്യുമെന്നു ഞാന്‍ ഷാഹിയോടു പറഞ്ഞു.
കാരണം, പുതിയ തിരക്കഥയെഴുത്തുകാരില് ഒരു പോലീസ് കഥാപാത്രത്തെ ഏറ്റവും ആധികാരികമായി എഴുതി തയാറാക്കാന്‍ പറ്റുന്ന ഒരാളാണു ഷാഹി. അദ്ദേഹത്തിന്റെ പോലീസ് അനുഭവങ്ങളില്‍നിന്നാണ് മുമ്പുള്ള തിരക്കഥകളും. കുറച്ച് ആധികാരികമായ ഒരു പോലീസ് കഥാപാത്രം ചെയ്യണമെന്നുമുണ്ടായിരുന്നു.
കഥാപാത്രത്തിനു വേണ്ടി ഒരുങ്ങുന്നത്..?
പലതവണയുള്ള സ്ക്രിപ്റ്റ് വായനയില്‍ എന്റേതായ രീതിയില്‍ ഞാനതു ഗ്രഹിച്ചിട്ടുണ്ടാവും. തൊണ്ടിമുതലും ദൃക്സാക്ഷിയും സംവിധാനം ചെയ്തപ്പോള്‍ കുറച്ചു പോലീസുകാരെയും പോലീസ് സ്റ്റേഷനിലെ നടപടിക്രമങ്ങളും നിരീക്ഷിച്ചതിന്റെ ഗുണം ഈ സിനിമയിലുണ്ടായി.
യോഹന്നാന് എന്ന വ്യക്തിയുമായി സാമ്യമുള്ള, യഥാര്‍ഥ ജീവിതത്തില്‍ എനിക്കു പരിചയമുള്ള ഒന്നുരണ്ടുപേരെ നിരീക്ഷിച്ച് അവരുടെ ചില ശരീരഭാഷയും പെരുമാറ്റരീതിയും കഥാപാത്രത്തിലേക്കു കൊണ്ടുവരാന്‍ ശ്രമിച്ചു. ഷൂട്ടിംഗ് സമയത്ത് സീനിനെ ഏറ്റവും സത്യസന്ധമായ രീതിയില്‍ സമീപിച്ചു. കഥാപാത്രമായിരിക്കാന് ശ്രമിച്ചു. ഷാഹിയുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പിന്തുടര്ന്നുതന്നെ എന്റേതായ ശൈലിയിലെത്തി.
ആത്മസംഘര്‍ഷങ്ങള്‍ തൊഴിലില്‍ പ്രതിഫലിക്കുന്നതിനും തൊഴില്‍പരമായ സംഘര്‍ഷങ്ങള്‍ വ്യക്തിജീവിതത്തെ പ്രതിസന്ധിയിലാക്കുന്നതിനുമിടയിലൂടെയാണു യോഹന്നാന്റെ യാത്രകള്‍. അതിന്റേതായ ഹാംഗ്ഓവറുണ്ടായിരുന്നോ?
ഏറെ മണിക്കൂറുകള്‍ അത്തരം മാനസികാവസ്ഥയില്‍ ആയിരിക്കാനും അങ്ങനെ അഭിനയിക്കാനും ശ്രമിച്ചതിന്റെ ഭാഗമായി ഹാങ്ഓവറുണ്ടായിട്ടുണ്ട്. അയാളിലെ പോലീസുകാരനെക്കാളും യോഹന്നാന് എന്ന വ്യക്തിയെ മനസിലാക്കാനും ആ വ്യക്തിയുടെ അടിസ്ഥാന സ്വഭാവത്തില്‍ ഉറച്ചുനിന്നുതന്നെ ഓരോ സീനും കൈകാര്യം ചെയ്യാനുമാണു ശ്രമിച്ചത്.
ഇങ്ങനെയൊരു സിറ്റുവേഷന് അയാള്‍ എങ്ങനെ തരണംചെയ്യുന്നു, ഓരോ ഡയലോഗും എങ്ങനെ അവതരിപ്പിക്കുന്നു, ഓരോ സംഭവത്തെയും എങ്ങനെ ഉള്‍ക്കൊള്ളുന്നു എന്നൊക്കെ അറിയുകയായിരുന്നു.
ദിലീഷില്നിന്നു യോഹന്നാനിലേക്കുള്ള ദൂരം..?
യോഹന്നാന്റെയത്ര ആത്മസംഘർഷം ഞാന്‍ താങ്ങില്ല. ഒട്ടും വിട്ടുകൊടുക്കാത്തയാളാണു യോഹന്നാന്. പക്ഷേ, ഞാന്‍ കുറച്ചുകൂടി തോല്ക്കാന് തയാറാണ്. യോഹന്നാനു സ്ഥിരമായ ഒരു പെരുമാറ്റരീതി ഇല്ലെന്നുതന്നെ പറയാം.
മുമ്പില്‍വരുന്ന ആളിന്റെ സ്വഭാവമനുസരിച്ച് അയാള്‍ ഒരു ഓന്തിനെപ്പോലെ മാറിക്കൊണ്ടിരിക്കും. കാര്യംകാണാൻ ചിലപ്പോള്‍ അയാള്‍ ചിരിക്കും, ചിലപ്പോള്‍ ദേഷ്യപ്പെടും, ചിലപ്പോള്‍ കെഞ്ചും. പ്രവചനാതീതമാണ് ആ കഥാപാത്രസ്വഭാവം.
ഷാഹിയുമായി കെമിസ്ട്രി രൂപപ്പെട്ടത്..?
ഞാന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും സിനിമയില്‍ അസി. ഡയറക്ടറായാണ് ഷാഹിയുടെ തുടക്കം. ഷാഹി ആദ്യമായി സ്ക്രിപ്റ്റെഴുതിയ ജോസഫില്‍ എനിക്കു തന്ന പീറ്റര്‍ എന്ന കഥാപാത്രത്തിന് ധാരാളം നല്ല അഭിപ്രായമുണ്ടായി. റൈറ്റര്‍-ആക്ടര്‍ രീതിയിലും സുഹൃത്തായും സഹപ്രവര്‍ത്തകനായും ഷാഹിയുമായി ആത്മബന്ധമുണ്ട്. പരസ്പരം അടുത്തറിയാവുന്നരുമാണ്.
റോന്തിലെ ചലഞ്ചിംഗ് സന്ദര്‍ഭങ്ങള്‍..?
ഒരു ഘട്ടത്തില്‍, താന്‍ ആരായിരുന്നുവെന്ന് ദിന്നാഥിനു മുന്നില്‍ യോഹന്നാനു വെളിപ്പെടുത്തേണ്ടി വരുന്നുണ്ട്. അതെനിക്കു വെല്ലുവിളി ഉയര്‍ത്തിയ സീനാണ്. കാരണം, ഒരാത്മഭാഷണമാണത്. യോഹന്നാന് എന്ന കഥാപാത്രത്തിന്റെ ഉള്ള് അതിലൂടെ തുറന്നുകാണിക്കണം. എല്ലാ വൈകാരിക കൊളുത്തുകളും അനുഭവവേദ്യമാകണം.
സലോമി എന്ന കഥാപാത്രത്തിലേക്ക് ആഴത്തില്‍ സഞ്ചരിക്കണം. അവസാനം അയാള്‍ സ്റ്റേഷനിലെത്തി ഡിവൈഎസ്പിയുമായുള്ള ഡിസ്കഷന് കൗണ്ടര്‍ സീനുകള്‍, ആ യാഥാര്‍ഥ്യം മനസിലാക്കുന്ന സാഹചര്യം...അതൊക്കെ വൈകാരികമായി പ്രയാസകരമായിരുന്നു.
ഏറ്റക്കുറച്ചിലുകളുള്ള ആ കഥാപാത്രം തന്നെയായിരുന്നു ശരിക്കുള്ള വെല്ലുവിളി. അതിനൊരു പൊതുസ്വഭാവം വേണംതാനും. ദിൻനാഥുമായി ചില ചെറിയ നിമിഷങ്ങളിലെ നര്‍മ വര്‍ത്തമാനങ്ങളിലൂടെ ബന്ധം സ്ഥാപിക്കുക എന്നതും വെല്ലുവിളിയായി.
റോഷനുമായി കെമിസ്ട്രി രൂപപ്പെട്ടത്..?
ഒപ്പം അഭിനയിക്കുന്നതു നല്ല ഒരു നടന് ആയിരിക്കേണ്ടത് ഏറെ പ്രധാനമാണ്. കാരണം മറ്റൊരു കഥാപാത്രവുമായി നമ്മള് ഒരു വൈകാരികഭാവം പങ്കുവയ്ക്കുകയാണ്. ഒരാള്‍ നമ്മളോടു ദേഷ്യപ്പെടുകയും നമ്മള് പേടിക്കുകയുമാണു വേണ്ടതെങ്കില്‍ അയാള്‍ നന്നായി ദേഷ്യപ്പെട്ടാല്‍ നമുക്കു പേടിക്കാന്‍ എളുപ്പമാണ്.
അത്തരമൊരു കൈമാറ്റം റോഷനില്നിന്നു നല്ലരീതിയില്‍ ഉണ്ടായി. "മൂത്തോന്' സിനിമയില്‍ ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ലക്ഷദ്വീപില്‍ അതിന്റെ ചിത്രീകരണകാലത്ത് ഞങ്ങള്‍ റൂംമേറ്റ്സായിരുന്നു. ഇതില്‍വന്ന നിമിഷം മുതല്‍ തന്റെ കഥാപാത്രത്തിനു വേണ്ടിയുള്ള ഒരുക്കത്തിലായിരുന്നു റോഷന്.
അത്തരത്തിലുള്ള അര്‍പ്പണബോധം എനിക്കും പ്രോത്സാഹനമായി. യോഹന്നാന് അത്രയും മനോഹരമായെങ്കില് റോഷന് എന്ന കോ ആക്ടറുടെ സംഭാവന വളരെ വലുതാണ്.
സിനിമാറ്റിക് ഗിമ്മിക്സുകളില്ലാത്ത സത്യസന്ധമായ ക്ലൈമാക്സ്..?
ഈ സിനിമയെ സമാനതകളില്ലാതെ നിര്‍ത്തുന്നതില്‍ ആ ക്ലൈമാക്സിനു വലിയ പങ്കുണ്ട്. ഈ സിനിമയില്‍ ഞാന്‍ കൂടുതലും ഷാഹിയുടെ കാഴ്ചപ്പാടുകള്‍ വിശ്വസിക്കാനാണു ശ്രമിച്ചത്. മുമ്പു ചെയ്ത സിനിമകളിലും ഷാഹിക്ക് അത്തരം കാഴ്ചപ്പാടാണ് ഉണ്ടായിരുന്നത്.
ഔസേപ്പിന്റെ ഒസ്യത്തിലെ മൈക്കിള്‍, അംഅഃയിലെ സ്റ്റീഫന്‍... ഈ വേഷങ്ങളെ സമീപിച്ചത്..?
ആ കഥാപാത്രങ്ങള്‍, അവരുടെ കാഴ്ചപ്പാടുകള്‍, അവര്‍ സിനിമയിലുടനീളം നേരിടുന്ന ആത്മസംഘര്‍ഷങ്ങള്‍... അതൊക്കെ ഇഷ്ടമാണ്. അംഅഃ പറയുന്ന വിഷയത്തോടുള്ള താത്പര്യമാണ് അതിലെത്തിച്ചത്.
നല്ല കഥാപാത്രങ്ങള്‍ക്കുവേണ്ടി നമ്മളെ വിളിക്കുമ്പോള്‍ മാത്രമാണ് നമുക്കു നന്നായി പെര്‍ഫോം ചെയ്യാനാകുന്നത്. അഭിനയത്തെ ഗൗരവത്തോടെ കണ്ട്, തയാറെടുപ്പുകളോടെ, അര്‍പ്പണബോധത്തോടെ വര്‍ക്ക് ചെയ്യാന്‍ തുടങ്ങിയിട്ട് ഒന്നു രണ്ടു വര്‍ഷമേ ആയിട്ടുള്ളൂ.
സംവിധാനത്തില്‍ ഇടവേളയുണ്ടാകുന്നത്..?
എനിക്കു തൃപ്തിയുള്ള, ആവേശജനകമായ ഒരു പ്രമേയത്തിലെത്തുക. അത് ആത്മവിശ്വാസത്തോടെ എഴുതിത്തീര്‍ക്കുക. അതാണ് എന്റെ രീതി. അടുത്തിടെ പരിഗണിച്ച ഒന്നുരണ്ടു വിഷയങ്ങള്‍ വര്‍ക്കാകാതെ വന്നു.
ഇപ്പോള്‍ ഞാനൊരു സ്ക്രിപ്റ്റില്‍ വര്‍ക്ക് ചെയ്തുകൊണ്ടിരിക്കുന്നു. ഈ വര്‍ഷം അത് എഴുതിത്തീര്‍ത്ത് അടുത്ത വര്‍ഷം ഷൂട്ട് ചെയ്ത് ഇറക്കാന്‍ പറ്റുമെന്നു പ്രതീക്ഷിക്കുന്നു.
പാന്‍ ഇന്ത്യന്‍ സിനിമകള്‍ ആലോചനയിലുണ്ടോ?
ഞാന്‍ ഇവിടെ വേരുകളുള്ള, ലോക്കലായ ഒരാളാണ്. എനിക്കു മനസിലാകുന്ന കഥാപാത്രങ്ങളും കഥകളും പറയാനാണ് ഞാന്‍ എപ്പോഴും ശ്രമിക്കുന്നത്.
ഏതുതരം സിനിമകളാണു നിര്‍മിക്കുന്നത്..?
തിയറ്ററുകളിലൊടുന്ന, സാമ്പത്തിക ലാഭമുണ്ടാക്കുന്ന പ്രോജക്ടുകള്‍ക്കാണു മുന്‍ഗണന. കച്ചവട സിനിമ മാത്രമാകാതെ എന്തെങ്കിലും വ്യത്യസ്തതയുണ്ടാവണം. ഏതെങ്കിലും തരത്തില്‍ ഇന്ഡസ്ട്രിക്കുകൂടി ഗുണകരമാവണം.
പ്രേമലു 2 നിര്‍മാണം ഉപേക്ഷിച്ചോ..?
സാങ്കേതിക കാരണങ്ങളാല്‍ അതു കുറച്ചു വൈകും. ഒരുപാട് ആളുകള്‍ക്ക് അതു സംഭവിച്ചു കാണണമെന്ന് ആഗ്രഹമുള്ളതിനാല്‍ ശ്രമിക്കുന്നുണ്ട്.
റിയലിസ്റ്റിക് സിനിമകളാണോ താത്പര്യം..?
എല്ലാത്തരം സിനിമകളും എന്ജോയ് ചെയ്യുന്നയാളാണ്. എല്ലാത്തരം സിനിമകളും സംഭവിക്കണം. റിയലിസ്റ്റിക്കല്ലാത്ത സിനിമകളും ചെയ്യാന്‍ ആഗ്രഹമുണ്ട്.
ഇനി വരാനുള്ള സിനിമകള്‍..?
രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ "ഒരു ദുരൂഹ സാഹചര്യത്തില്‍' എന്ന സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ലിയോ തദേവൂസിന്റെ "ചെവിട്ടോര്‍മ' എന്ന പടത്തിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. ഞാൻ നിർമിക്കുന്ന "കരാട്ടെ ചന്ദ്രന്' ഡിസംബറില്‍ ഷൂട്ടിംഗ് തുടങ്ങും
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.