അഭിനയമാണ് എന്റെ കർമ്മമണ്ഡലം. അതുകൊണ്ട് ഓരോ കഥാപാത്രത്തിന്റെയും തെരഞ്ഞെടുപ്പിലും അവതരണത്തിലും പുതുമകളും കൗതുകങ്ങളും കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. അതിനൊപ്പം സംവിധായകൻ കഥാപാത്രത്തെക്കുറിച്ചു നൽകുന്ന തിരിച്ചറിവാണ് കാമറയ്ക്കു മുന്നിൽ അഭിനയമായി മാറുന്നത്. - നാലു പതിറ്റാണ്ടിലധികം വരുന്ന അഭിനയ പാതയിലേക്ക് തിരിഞ്ഞു നോക്കുന്പോൾ നടൻ വിജയരാഘവനു പറയാനുള്ളത് ഇങ്ങനെയാണ്. പാരന്പര്യത്തിന്റെ കരുത്തും കടഞ്ഞെടുക്കുന്ന പ്രതിഭാ വൈഭവവും ഒപ്പം ചേർന്നപ്പോൾ വെള്ളിത്തിരയിൽ ഈ നടൻ മെനഞ്ഞതാകട്ടെ നിരവധി ജീവിത വിസ്മയങ്ങളാണ്...
ഓരോ കഥാപാത്രത്തേയും ഉൾക്കൊണ്ട് അവതരിപ്പിക്കാൻ ആകുന്നത്?
എഴുത്തുകാരൻ സൃഷ്ടിച്ച ഒരു കഥാപാത്രത്തിന്റെ സ്വഭാവത്തെ പ്രകടമാക്കാനാണ് നമ്മൾ ശ്രമിക്കുന്നത്. അത് കഥാപാത്രത്തെ ഉൾക്കൊള്ളുന്പോഴുള്ള നമ്മുടെ തന്നെ തോന്നുലുകളാണ്. നമ്മൾ പരിചയപ്പെടുന്നതും ഇടപെടുന്നതുമായ പല ആളുകളുടെ അംശങ്ങളെ അതിനായി ഉൾക്കൊള്ളാറുണ്ട്. അഭിനയത്തോടുള്ള പാഷനും ദിവസവും ചെയ്യുന്ന ജോലി എന്ന നിലയിലുള്ള ശ്രമങ്ങളും ഉള്ളിൽ സ്വഭാവികമായും ഉണ്ടാകാറുണ്ട്. അതു ഭാഗ്യമോ, അച്ഛനിൽ നിന്നും പകർന്നു കിട്ടിയ അനുഗ്രഹമോ, അതിനോടുള്ള നമ്മുടെ സമർപ്പണമോ ആകാം.
ബിഹേവിംഗ് എന്ന വാക്കാണു പുതിയ കാലത്തിന്റെ അഭിനയത്തെക്കുറിച്ച് കൂടുതലായി കേൾക്കുന്നത്?
മുന്പും അങ്ങനെ തന്നെയായിരുന്നു. പണ്ടു കാലത്ത് കുറച്ചു നാടകീയത അഭിനയത്തിൽ ഉണ്ടായിരുന്നു. ഇപ്പോൾ അതു കുറഞ്ഞു എന്നതു വാസ്തവമാണ്. കഥയിലും തിരക്കഥയിലുമെല്ലാം ആ മാറ്റം സംഭവിച്ചിട്ടുണ്ട്. ഞാൻ ഒരു പോലീസായാൽ എങ്ങനെ, ഒരു വക്കീലായാൽ എങ്ങനെ, ഒരു അധ്യാപകനായാൽ എങ്ങനെ എന്നു ചിന്തിച്ചാണ് അഭിനയിക്കുന്നത്. അങ്ങനെ ആ കഥാപാത്രമായി ബിഹേവ് ചെയ്യുന്നതാണല്ലോ അഭിനയം.
കോമഡി, വില്ലൻ, സീരിയസ് എന്നിങ്ങനെയുള്ള കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിനെക്കുറിച്ച്?
കോമഡി കഥാപാത്രമെന്നോ സീരിയസ് കഥാപാത്രമെന്നോ തരംതിരിവില്ല. ഒരു കഥാപാത്രമെത്തുന്പോൾ അതിനോട് എത്രമാത്രം അടുത്തുനിന്ന് അവതരിപ്പിക്കാം എന്നാണു ശ്രമിക്കുന്നത്. ആ കഥാപാത്രം ഇടപെടുന്ന സംഭവങ്ങളും ഭാവങ്ങളുമൊക്കെയാണ് കോമഡിയായി മാറുന്നത്. അല്ലാതെ കോമഡിക്കായി എന്തെങ്കിലും കാണിക്കാൻ ശ്രമിച്ചാൽ അതു ഗോഷ്ടിയായി മാറും. കോമഡി എന്നു പറയുന്നത് നവവധുവായ ഒരു പെണ്കുട്ടിയെപ്പോലെയാണ്. ബലം പ്രയോഗിച്ച് പിടിക്കാൻ ശ്രമിച്ചാൽ നമ്മളിൽ നിന്നും അവൾ ഓടി അകന്നു പോകും. അനുനയത്തിലാണെങ്കിൽ മാത്രമേ അവൾ നമ്മളോട് അടുക്കയുള്ളു എന്നു പറയുന്നതുപോലെയാണത്. കഥാപാത്രം എങ്ങനെയാകും എന്നൊക്കെ ചിന്തിച്ച് അഭിനയിക്കുന്പോൾ അതു ഹ്യൂമറായി പ്രേക്ഷകർക്ക് അനുഭവപ്പെടുന്നു. അതു കോമഡിയായാലും വില്ലനായാലും പ്രേക്ഷകർക്കാണ് അനുഭവപ്പെടേണ്ടത്. ചില കഥാപാത്രങ്ങൾ വില്ലൻ ടൈപ്പായി എനിക്കു തോന്നാറില്ല. കാരണം ആ കഥാപാത്രം എന്തുകൊണ്ട് അങ്ങനെ എന്നതിനുള്ള ജസ്റ്റിഫിക്കേഷൻ എനിക്കുണ്ട്. അതിനെ ഉൾക്കൊണ്ടാണ് അഭിനയിക്കുന്നത്.
പുതിയ കാലത്തിൽ സിനിമയുടെ മാറ്റത്തെ എങ്ങനെ നോക്കിക്കാണുന്നു?
ടെക്നിക്കലിയുള്ള മാറ്റമാണ് പ്രകടമായി തോന്നിയിട്ടുള്ളത്. ഫിലിമിൽ നിന്നും ഡിജിറ്റൽ ഫോർമാറ്റിലേക്കു വന്നപ്പോൾ അനന്തമായ സാധ്യതകളാണ് തെളിഞ്ഞു വന്നിട്ടുള്ളത്. പക്ഷേ, ഇതാണ് ന്യൂജെൻ സിനിമകൾ എന്നു പറയുന്നതു ശരിയല്ല. കാരണം അത്തരം സിനിമകൾ എല്ലാക്കാലത്തും ഉണ്ടായിരുന്നു. പി.എൻ മേനോനാണ് സ്റ്റുഡിയോയിൽ നിന്നും ഒൗട്ട്ഡോർ ഷൂട്ടിംഗ് ആദ്യമായി മലയാളത്തിൽ കൊണ്ടുവരുന്നത്. അതായിരുന്നു അക്കാലത്തെ ന്യൂജെൻ സിനിമ. എഴുപത്- എണ്പതുകളിൽ ജോണ് ഏബ്രഹാം, അടൂർ ഗോപാലകൃഷ്ണൻ, മോഹൻ, ഭരതൻ, പത്മരാജൻ തുടങ്ങിയ പ്രതിഭകൾ വന്നപ്പോൾ സിനിമയ്ക്കു ശരിയായ ഭാഷ ഉണ്ടായി. നാടകത്തിനെ സെല്ലുലോയിഡിലേക്കു പകർത്തുന്നതായിരുന്നു മുൻപ് ചെയ്തിരുന്നത്. അതിൽ മാറ്റം വരുത്തി സിനിമയുടേതായ ഭാഷയും ശൈലിയും അവർ കൊണ്ടുവന്നു. അതിനേക്കാളും വലിയ ന്യൂജനറേഷൻ മാറ്റമൊന്നും പിന്നീട് കണ്ടിട്ടില്ല. പിന്നെ ഡിജിറ്റലായപ്പോൾ ലൈറ്റിംഗ് പാറ്റേണിലും എഡിറ്റിംഗിലും പുതുമ വന്നു. അതിനൊപ്പം സിനിമയുടെ എല്ലാ മേഖലയിലും പുതിയ തലമുറയിലെ നിരവധി കഴിവുറ്റ കലാകാരന്മാർ കടന്നുവന്നു. ഇവിടെയും ത്രീഡി, ഫോർ ഡിയൊക്കെ വന്നുകഴിഞ്ഞു. ഇന്ന് ഏതു ദേശത്തെ സിനിമയും കാണാനുള്ള സൗകര്യമുണ്ട്. സത്യൻ മാഷും കൊട്ടാരക്കര ശ്രീധരൻ സാറുമൊക്കെ എത്ര സിനിമ കണ്ടിട്ടാകാം സിനിമയിൽ വന്നത്. ഇന്നത്തെ തലമുറയ്ക്ക് വിശാലമായ ലോകത്തിന്റെ എക്സ്പീരിയൻസ് കിട്ടുന്നുണ്ട്.
അതിനൊപ്പം തന്നെ സിനിമയെക്കുറിച്ച് പ്രേക്ഷകരുടെ കാഴ്ചപ്പാടിലും മാറ്റം സംഭവിച്ചിട്ടില്ലേ?
അടൂർ സാർ അടക്കമുള്ള പ്രതിഭകളുടെ കടന്നുവരവോടെയാണ് മലയാള സിനിമ ലോകത്തിനു മുന്നിലേക്കു സഞ്ചരിക്കുന്നത്. ഇന്നു നിരവധി ഫിലിം ഫെസ്റ്റിവലുകളിൽ സിനിമയെ മാർക്കറ്റ് ചെയ്യാൻ അവസരമുണ്ട്. കേരളത്തിനു പുറത്ത് വിദേശ രാജ്യങ്ങളിലേക്കു റിലീസ് ചെയ്യാനുള്ള അവസരമുണ്ട്. ഓവർസീസ് നേടാനും ആമസോണ് പ്രൈം, നെറ്റ്ഫ്ളിക്സ് പോലുള്ള മൂവി സ്ട്രീമിംഗ് മേഖലകളും ഇന്നു മലയാളത്തിനു കിട്ടുന്നു. അങ്ങനെ വലിയ മാറ്റം സിനിമാ പ്രേക്ഷകർക്കുമുണ്ട്.
എൻ.എൻ പിള്ളയുടെ മകനായി താങ്കൾ സിനിമയിലേക്ക് വന്നു. പിന്നീടാണല്ലോ അച്ഛൻ സിനിമയിലേക്ക് എത്തുന്നത്?
എന്റെ സിനിമയിലേക്കുള്ള കടന്നുവരവ് എൻ.എൻ. പിള്ളയുടെ മകനെന്ന മേൽവിലാസത്തോടെയാണ്. എന്നാൽ ഞാൻ എത്തിയതിനു ശേഷമാണ് അച്ഛൻ സിനിമയിലേക്ക് വന്നത്. അതിനു കാരണം അച്ഛനു സിനിമയോട് താല്പര്യം ഉണ്ടായിരുന്നില്ല എന്നതാണ്. നാടകാചാര്യൻ എന്നതിനപ്പുറം സാഹിത്യകാരൻ, സാംസ്കാരിക വ്യക്തിത്വം എന്നൊക്കെയുള്ള മേൽവിലാസം അച്ഛനുണ്ടായിരുന്നു. ആ വ്യക്തിത്വത്തെയാണ് അഞ്ഞൂറാനായി സിദ്ധിഖ് ലാൽ ഗോഡ്ഫാദറിൽ അവതരിപ്പിച്ചത്. എന്തുകൊണ്ടാണ് എന്നെ അഭിനയിക്കാൻ വിളിക്കാൻ കാരണം എന്ന് അന്ന് അദ്ദേഹം സിദ്ധിഖ് ലാൽമാരോട് ചേദിച്ചിട്ടുണ്ട്. സാറിന്റെ ഇമേജ് ഞങ്ങൾ മുതലെടുക്കുകയാണ്, ഞങ്ങളുടെ സിനിമയ്ക്ക് അതു ഗുണം ചെയ്യുമെന്നായിരുന്നു അവരുടെ മറുപടി. അങ്ങനെയാണ് താൽപര്യം ഇല്ലായിരുന്നെങ്കിലും അവരുടെ ആത്മവിശ്വാസം കണ്ട് അച്ഛൻ ഗോഡ്ഫാദറിൽ അഭിനയിക്കുന്നത്.
അച്ഛന്റെ പാതയിൽ നാടകത്തിലേക്ക് താല്പര്യം തോന്നിയിട്ടില്ലേ?
അച്ഛന്റെ നാടകം അവതരിപ്പിക്കാനുള്ള ആഗ്രഹത്തിൽ ട്രൂപ്പ് വീണ്ടും തുടങ്ങിയിരുന്നു. ഞാൻ തന്നെയാണ് നാടകം സംവിധാനം ചെയ്തതും. പക്ഷേ, ആർട്ടിസ്റ്റുകളെ കിട്ടാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ പല ഘടകങ്ങൾ വന്നപ്പോൾ ട്രൂപ്പ് നിർത്തി. മുഴുവൻ സമയം നാടകത്തിനായി ചെലവഴിക്കാൻ പറ്റുകയില്ല. സിനിമയും വേണമല്ലോ.
ഇന്നു നടന്മാർ സംവിധാനം, നിർമ്മാണ തുടങ്ങിയ മേഖലയിലേക്ക് കടക്കുകയാണ്. അവിടേക്ക് പ്രതീക്ഷിക്കാമോ?
സത്യം പറഞ്ഞാൽ സിനിമാ നിർമാണത്തെക്കുറിച്ച് ഇപ്പോഴും എനിക്ക് ഒന്നും അറിയില്ല. തിയറ്ററിന്റെ എണ്ണങ്ങളോ, കളക്ഷനെക്കുറിച്ചോ അതിന്റെ തന്ത്രങ്ങളോ ഒന്നും ധാരണയില്ല. അതുകൊണ്ടു തന്നെ നിർമാണത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ല ഇതുവരേയും. പിന്നെ, സിനിമാ സംവിധാന മോഹം എല്ലാ കലാകാരന്മാരിലും ഉള്ളതാണ്. പക്ഷേ, എനിക്കിപ്പോൾ നല്ലൊരു പ്രഫഷൻ ഉണ്ട്. ആൾക്കാർ ഇഷ്ടപ്പെടുന്നതും എന്നെ ആവശ്യപ്പെടുന്നതുമായ മേഖലയാണിത്. അപ്പോൾ പിന്നെ മറ്റൊന്നിനും പിന്നാലെ പോകണമെന്നു തോന്നിയിട്ടില്ല. എന്റെ കർമ്മം ഭംഗിയോടെ ചെയ്യാനാണ് ശ്രമിക്കുന്നത്.
പുതിയ പ്രൊജക്ടുകൾ?
അശോകന്റെ ആദ്യരാത്രി, വാർത്തകൾ ഇതുവരെ തുടങ്ങിയ കുറച്ചു സിനിമകൾ ഉടൻ റിലീസ് ചെയ്യുന്നുണ്ട്.
ലിജിൻ കെ. ഈപ്പൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.