ഔട്ട് ഓഫ് റേഞ്ച് / ജോണ്സണ് പൂവന്തുരുത്ത്
സാറേ, ഇതു ലൈസൻസ് ഇല്ലാത്ത ബോട്ടാ, ഫിറ്റ്നസും ഇല്ലാ, ഇതു നിയമം ലംഘിച്ചാണ് സർവീസ് നടത്തുന്നത്... - താനൂരിലെ പരാതിക്കാരൻ ഗുരുതരമായ ഈ പ്രശ്നം മന്ത്രിയുടെ മുന്നിൽ അവതരിപ്പിക്കുന്നു. ഇത്രയും ഗൗരവമുള്ള പ്രശ്നം ചൂണ്ടിക്കാട്ടിയ തന്നെ മന്ത്രി തോളിൽത്തട്ടി അഭിനന്ദിച്ച ശേഷം നടപടിയെടുക്കുമെന്നായിരുന്നു പാവം പൗരന്റെ പ്രതീക്ഷ. എന്നാൽ, കുങ്കിയാനയെ കണ്ട അരിക്കൊന്പന്റെ ഭാവത്തിലായിരുന്നു മന്ത്രി. “ലൈസൻസ് ഇല്ലെന്നു തനിക്കെങ്ങനെയറിയാം, താനാണോ ലൈസൻസ് കൊടുക്കുന്നത്?’’- മന്ത്രി ഇടഞ്ഞു. ആ മുഖഭാവം കണ്ടപ്പോൾ ഈ വകുപ്പിന്റെ പേര് തുറമുഖ വകുപ്പ് എന്നാണോ അതോ തറമുഖ വകുപ്പ് എന്നാണോയെന്നു നമ്മുടെ പൗരനു സംശയം.
താനൂരിലെ പരാതിക്കാരൻ പൊട്ടിച്ച മയക്കുവെടി മന്ത്രിക്കു കൊണ്ടെങ്കിലും തൊലിക്കട്ടി മൂലമാണോയെന്നറിയില്ല, മയങ്ങിയിട്ടില്ല. മാത്രമല്ല, നാട്ടുകാരെ മൊത്തം മയക്കാൻ പുതിയ മയക്കുവെടി പൊട്ടിച്ചിരിക്കുകയാണ് മന്ത്രിയും സർക്കാരും. താനൂർ ബോട്ട് അപകടത്തെക്കുറിച്ചു ജുഡീഷൽ അന്വേഷണം നടത്തും! ഹോ, കേട്ടപ്പോൾത്തന്നെ ഒരു കോരിത്തരിപ്പ്. ഇതിൽക്കൂടുതൽ ഇനി എന്തുവേണം. ജുഡീഷൽ അന്വേഷണ കമ്മീഷനായി വിരമിച്ച ജഡ്ജിയെയും സാങ്കേതിക വിദഗ്ധനെയുമൊക്കെ പ്രഖ്യാപിച്ചുകഴിഞ്ഞു. അന്വേഷണത്തിന്റെ ടേംസ് ആൻഡ് റഫറൻസ്, അതായത് എന്ത് അന്വേഷിക്കണം, എങ്ങനെ അന്വേഷിക്കണമെന്നൊക്കെ ചീഫ് സെക്രട്ടറി ഇവർക്ക് ഓണ്ലൈൻ ട്യൂഷൻ കൊടുക്കും.
ഇനിയിപ്പോൾ ഓഫീസ് ആയി, വണ്ടിയായി, സെക്രട്ടറിയായി, ഉദ്യോഗസ്ഥരായി, സിറ്റിംഗ് ആയി, സിറ്റിംഗ് ഫീസ് ആയി... പതിവ് അനുഷ്ഠാനങ്ങളോടെതന്നെ ജുഡീഷൽ അന്വേഷണ മഹാമഹം കൊണ്ടാടുന്നതാണ്. മൊഴിയെടുപ്പിനുള്ള പാണ്ടിമേളവും തെളിവെടുപ്പിനുള്ള ഘോഷയാത്രയുമുണ്ടാകും. മാസങ്ങൾക്കുശേഷം ഭീമൻ റിപ്പോർട്ടുമായിട്ടുള്ള തിരിച്ചെഴുന്നള്ളത്തും നടക്കും. നേർച്ചകാഴ്ചകൾ സമർപ്പിക്കാനുള്ളവർ കൃത്യസമയത്തുതന്നെ കമ്മിറ്റി ഓഫീസിൽ എത്തിച്ചേരേണ്ടതാണ്. ജുഡീഷൽ കമ്മീഷനുകൾകൊണ്ട് അനുഗ്രഹം പ്രാപിച്ചവർ ഏറെയുള്ള നാട്.
എന്തായാലും അന്വേഷണം കഴിയുന്പോൾ ഒരു ഹൗസ് ബോട്ടിൽ കയറ്റാവുന്നത്ര ശിപാർശകൾ വരും. യാത്രാബോട്ടിനു ലൈസൻസ് നിർബന്ധമാക്കണം, ഓടിക്കുന്നവർക്കു യോഗ്യത വേണം, ഫിറ്റ്നസ് പരിശോധിക്കണം, പരിധിയിൽ കൂടുതൽ ആളുകളെ കയറ്റരുത്, യാത്രക്കാർ ലൈഫ് ജാക്കറ്റ് ധരിക്കണം... എന്നിവയൊക്കെയാകും പ്രധാന ശിപാർശകളെന്ന് ഉൗഹിക്കാൻ ഏരിയാ കമ്മിറ്റി സെക്രട്ടറിയാകണമെന്നൊന്നുമില്ല.
അപ്പോൾ പൗരന് ഒരു സംശയം, കുമരകം ബോട്ട് അപകടമുണ്ടായപ്പോൾ നടന്ന അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിലും ഇതൊക്കെ പറഞ്ഞിരുന്നില്ലേ. കുമരകത്തു മാത്രമല്ല, തേക്കടിയിലും തട്ടേക്കാടുമൊക്കെയുണ്ടായ അപകടത്തെക്കുറിച്ച് അന്വേഷണം നടത്തിയ കമ്മീഷനുകളും ഈ ശിപാർശയൊക്കെ തന്നെയാണ് പറഞ്ഞിരുന്നത്. എങ്കിൽപിന്നെ ആ ശിപാർശ നടപ്പാക്കിയാൽ പോരേ..? ഖജനാവിൽ കാശില്ലാത്ത കാലത്ത് ലക്ഷങ്ങൾ മുടക്കി വീണ്ടുമൊരു അന്വേഷണത്തിന്റെ കാര്യമുണ്ടോ?
സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്ന ഒരു സർക്കാരാണ് ഇവിടെയുള്ളത്. ഒരു ജുഡീഷൽ അന്വേഷണം വന്നാൽ എത്ര പേർക്കാണ് തൊഴിൽ കിട്ടുന്നത്? അതല്ലേ നമ്മൾ പരിഗണിക്കേണ്ടത്. പിന്നെ ഈ റിപ്പോർട്ടും യാതൊരു കേടും കൂടാതെ സൂക്ഷിക്കാനുള്ള സംവിധാനം സർക്കാരിനുണ്ട്. ഖജനാവിന്റെ വലിയൊരു ഭാഗം കാലിയായി കിടക്കുകയല്ലേ, ഇനി എത്ര ജുഡീഷൽ അന്വേഷണ റിപ്പോർട്ട് വന്നാലും അവിടെ സുരക്ഷിതമായി ഇരുന്നോളും!
മിസ്ഡ് കോൾ
= 108 റേഷൻ കടകളെ കെ-സ്റ്റോറുകളാക്കി മാറ്റുമെന്ന് സർക്കാർ.
- വാർത്ത
= ഇനിമുതൽ അരിക്കൊന്പന് കെ-അരി!